ലേഖനങ്ങള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ലേഖനങ്ങള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ചൊവ്വാഴ്ച, ജൂൺ 26, 2012

ബോട്ട് അഥവാ അന്യവൽക്കരണം

ബോട്ട് അഥവാ അന്യവൽക്കരണം
= = = = = = = = = = = = = = = = =
ത്യാഗമതികളായിരുന്ന മുൻ തലമുറയുടെ ജീവസമർപ്പണങ്ങളെക്കൊണ്ട് നേടിയെടുത്ത സ്വാതന്ത്ര്യം ആവോളമാസ്വദിച്ചാനന്ദിക്കുന്ന ഇപ്പോഴത്തെ ജനതയും അവരുടെ ഭരണകൂടങ്ങളും ജനസേവ തല്പരരാണെന്ന് നാൾക്കുനാൾ ആണയിടുന്നു. അവരുടെ സേവനതല്പരതയുടെ നിരവധി ചിത്രങ്ങളിൽ ഒന്നുമാത്രമാണ്‌ തൃശ്ശൂരിന്നടുത്ത പാല്യങ്കരയിൽ നടക്കുന്ന ബി.ഒ.ടി വിരുദ്ധസമരത്തിന്ന് ഇടയാക്കിയിട്ടുള്ളത്. കഴിഞ്ഞ രണ്ടു ദശകങ്ങളായി നാടുഭരിക്കുന്നവർക്ക് ബാധിച്ചിട്ടുള്ള ആഗോളവല്ക്കരണമെന്ന ഭൂതാവേശം മനോജ്ഞമാണെന്ന് കൊട്ടിഘോഷിക്കപ്പെടുന്നത്, പ്രത്യയശാസ്ത്ര വ്യത്യാസങ്ങൾക്കും സമൂഹസംരക്ഷണ സിദ്ധാന്തങ്ങൾക്കും ധാർമ്മിക സംസ്കാരബോധങ്ങൾക്കും ഒരുപോലെ സ്വീകാര്യമാകുന്ന അവസ്ഥയാണുള്ളത് എന്നതുകൊണ്ടുതന്നെ, സാധാരണ ജനം എത്തിച്ചേർന്നിട്ടുള്ള ദുരവസ്ഥയെന്തെന്ന് വ്യക്തമാണ്‌.

നമ്മുടെ ദേശീയപാതകൾ സ്വയംഭൂവായി ഉണ്ടായതല്ല. അവ പലയിടത്തും നാട്ടുവഴികളുടെ വിപുലീകരണത്തിലൂടെയും ചിലയിടങ്ങളിൽ പുതിയ വഴിവെട്ടിത്തെളിച്ചും രൂപപ്പെട്ടതാണ്‌. അതാവട്ടെ ജനങ്ങളിൽ പലരും പ്രതിഫലം വാങ്ങാതെയും വളരെ കുറച്ചുപേർ നാമമാത്രമായ പ്രതിഫലം സ്വീകരിച്ചും സൗജന്യമായി നൽകിയ ഭൂമിയിലൂടെയാണ്‌. അവയുടെ ഇന്നത്തെ വിനിമയമൂല്യം നൂറുകണക്കിനു ലക്ഷം കോടികളാണ്‌. പൊതുനിരത്തുകൾ സർക്കാറിന്റേത് (ജനങ്ങളുടേത്) ആവുന്നതുകൊണ്ടാണ്‌ പ്രതിഫലമില്ലാതെ സാധാരണജനങ്ങൾ അവരുടെ കൈവശമുണ്ടായിരുന്ന ഭൂമി മുൻകാലങ്ങളിൽ സർക്കാരിന്‌ വിട്ടുകൊടുത്തത്. (എന്റെ സ്വന്തം അനുഭവത്തിൽ നിന്നും ഉദാഹരിക്കാം. വീടിന്റെ മുൻവശത്തുണ്ടായിരുന്ന ഇടവഴി പഞ്ചായത്ത് റോഡായി വികസിപ്പിക്കുന്നതിനു 16 സെന്റ് സ്ഥലം പ്രതിഫലമില്ലാതെ ആദ്യം വിട്ടുകൊടുത്തു. പിന്നീട് അത് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് ടാർ ചെയ്ത് വീണ്ടും വികസിപ്പിക്കുന്നതിന്നായി 8 സെന്റ് ഭൂമി കൂടി വിട്ടുകൊടുത്തു പ്രതിഫലം പറ്റാതെ.) ഞങ്ങൾ മാത്രമല്ല, റോഡിന്റെ ഇരുവശത്തുള്ളവരെല്ലാം അളവിൽ ഏറ്റക്കുറച്ചിലുണ്ടെങ്കിലും സ്ഥലം വിട്ടുകൊടുത്തവരാണ്‌.
ഇപ്പോൾ ബസ്സുകൾ സർവീസ് നടത്തുന്ന പ്രസ്തുത റോഡ് സർക്കാറിന്റേതാണ്‌, അതുകൊണ്ടുതന്നെ ഞങ്ങളുടേതാണ്‌, ജനങ്ങളുടേതാണ്‌. നാളെ റോഡിലെ കുണ്ടും കുഴിയും തീർത്തെന്നും അരികിലെ പുല്ല് ചെത്തിമാറ്റിയെന്നും അതിനുവന്ന ചിലവിനു പകരമായി റോഡ് തന്നെ പുത്തൻ മുതലാളിക്ക് വിറ്റുവെന്നും മുതലാളി അതിലൂടെ നടക്കുന്ന, പോവുന്ന, യാത്രചെയ്യുന്ന മനുഷ്യരിൽനിന്നും യാത്രക്കാരിൽനിന്നും വാഹനങ്ങളിൽനിന്നും ചുങ്കം പിരിക്കുമെന്നും അത് അനിശ്ചിതകാലത്തേക്കായി കരാറെഴുതി വില്പന നടത്തിയിരിക്കുന്നെന്നും പറയുന്ന സർക്കാർ, ആരുടെ പക്ഷത്താണെന്ന് വ്യക്തമാക്കേണ്ടതുണ്ട്. സാധാരണക്കാരന്റെ പൊതുവഴികളും ഇടങ്ങളും പൊതുസ്വത്തായി നിലനിൽക്കേണ്ടതല്ലേ. അവയെല്ലാം സാധാരണക്കാരന്‌ അന്യമാക്കുന്നതിനുവേണ്ടിയാണോ നമ്മൾ ഗവർമെന്റിനെ തെരഞ്ഞെടുക്കുന്നത്.? ഇക്കാര്യത്തിൽ സർക്കാരിന്റെ സമീപനത്തിൽ പുനരാലോചന ആവശ്യമാണ്‌.
റോഡ് സംരക്ഷണത്തിനും വികസനത്തിനും പണമില്ലെന്നുള്ളത് സാങ്കേതികാർത്ഥത്തിലെ വരട്ടുവാദം മാത്രമാണ്‌. അത്യാവശ്യമായി വരുന്ന കാര്യങ്ങൾക്ക്, പദ്ധതികൾക്ക്, അവ പൊതുജനോപകാരപ്രദമാകുമെങ്കിൽ, അതിനു പണം കണ്ടെത്തുന്നതിന്‌ ജനകീയ പങ്കാളിത്തം ഉപയോഗപ്പെടുത്തി പദ്ധതി വിജയിപ്പിക്കാവുന്നതും അതിന്റെ ഗുണഭോക്താക്കൾ ഇരുവശത്തും പൊതുജനങ്ങൾ തന്നെയാകുന്നതും ഏതൊരു ജനകീയ സർക്കാരിനും അതിനോടൊപ്പമുള്ള ജനങ്ങൾക്കും അഭിമാനാർഹമായിരിക്കും. എന്തുകൊണ്ടാണ്‌ ഇക്കാര്യങ്ങളൊന്നും പ്രത്യയ/അ/പ്രത്യയശാസ്ത്രകുതുകികൾക്കൊന്നും മനസ്സിലാകാതെ പോവുന്നത്.?
ഇത്തരമൊരു ഘട്ടത്തിൽ സാധാരണ ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങളുടെ പരിഹാരത്തിന്നായി നേരിട്ടിടപെടുകയെന്നത് ആവശ്യമായിത്തീർന്നിരിക്കുന്നു..
ബി.ഒ.ടി.എന്ന പേരിൽ നടക്കുന്ന സ്വകാര്യവല്ക്കരണം യാതൊരു കാരണവശാലും അനുവദിച്ചുകൊടുക്കാവുന്നതല്ല. സാധാരണക്കാരന്റെ സഞ്ചാരസ്വാതന്ത്ര്യം ഇല്ലാതാക്കുന്ന ഭരണഘടനാ ലംഘനത്തിനുപോലും കൂട്ടുനില്ക്കുന്ന ഭരണാധികാരികളുടെ നെറികേടുകളെ പ്രതിരോധിക്കേണ്ടതുണ്ട്. അതിനുള്ള സാധാരണ ജനത്തിന്റെ പ്രതിഷേധങ്ങൾക്ക് എല്ലാവിധ പിന്തുണയും ജനപക്ഷത്തുനിന്നു ഉണ്ടാവണം.
= = = = = =
ടി. കെ. ഉണ്ണി
26-06-2012

ബുധനാഴ്‌ച, ജൂൺ 20, 2012

വായന

വായന
======
കേരള ഗ്രന്ഥശാലാ സംഘത്തിന്റെ നേതൃസ്ഥാനത്തിരുന്നുകൊണ്ട് മലയാളികളുടെ വായനാശീലത്തെ പ്രോത്സാഹിപ്പിക്കുന്നതിന്നായി മൺമറഞ്ഞ അഭിവന്ദ്യനായ 
ശ്രീ. പി.എൻ. പണിക്കർ നടത്തിയ ഐതിഹാസിക യാത്രാ സ്മരണകൾ 
ഇന്നത്തെ യുവതലമുറക്ക് പ്രചോദനമേകട്ടെ എന്ന പ്രതീക്ഷയോടെ 
വായനാദിനത്തിന്‌ ആശംസകൾ.
വായന വളർന്നുവെന്നും തളർന്നുവെന്നും  വാഗ്വാദങ്ങളുന്നയിക്കുന്നവർക്ക് 
അനുപൂരകമായി ലഭിക്കുന്ന കണക്കുകൾക്ക് സാംഗത്യമുണ്ടെന്ന് കരുതുന്നു. 
കഴിഞ്ഞ ഏതാനും വർഷങ്ങളിൽ പുസ്തകവില്പനയിൽ വർദ്ധനവുണ്ടായതായും 
കൂടുതൽ പുസ്തകങ്ങൾ പ്രകാശിക്കപ്പെട്ടതായും കണക്കുകളുദ്ധരിച്ച് വായന 
വളർന്നവരുടെ പക്ഷം ആഘോഷിക്കുമ്പോൾ ദൃശ്യമാദ്ധ്യമങ്ങളിൽ ആകൃഷ്ടരായ ആബാലവൃദ്ധരെയും അത്യന്താധുനിക വായനാമാദ്ധ്യമങ്ങളെ കളിപ്പാട്ടമാക്കുന്ന 
യുവതലമുറയെയും പ്രതിസ്ഥാനത്ത് നിർത്തി വായന തളർന്നവരുടെ പക്ഷം 
കൂടുതൽ രൗദ്രത്തിലെത്തുന്നു..

യഥാർത്ഥത്തിൽ വായന വളർന്നുവോ (എണ്ണത്തിലും വണ്ണത്തിലും) അല്ലെങ്കിൽ 
തളർന്നുവോ.?  സമൂഹത്തിലെ ഇടത്തട്ടുകാർക്കുണ്ടായിട്ടുള്ള സാമ്പത്തിക മുന്നേറ്റം പുസ്തകവില്പന വർദ്ധിക്കുന്നതിനു കാരണമായിട്ടുണ്ട്. ഇടത്തരം പട്ടണങ്ങളിലും പഞ്ചായത്തുകളിലും ഗ്രാമങ്ങളിലുമെല്ലാം ഉയർന്നിട്ടുള്ള ബംഗ്ലാവ് പോലുള്ള വലിയ 
വീടുകളിലെ പ്രധാനമായ അലങ്കാരവസ്തുവാണ്‌ പുസ്തക അലമാരകൾ.. 
പ്രസ്തുത അലമാരകളിൽ സ്ഥിരാവകാശികളാവാൻ വിധിക്കപ്പെട്ടിട്ടുള്ള 
നിഘണ്ടുക്കളോടും വിജ്ഞാനകോശങ്ങളോടുമൊപ്പം കയറിപ്പറ്റാൻ പുതിയ 
പുസ്തകങ്ങൾക്കും പുത്തൻ പതിപ്പുകളിറക്കുന്ന പഴയ പുസ്തകങ്ങൾക്കും 
സാധിക്കുന്നുണ്ട്.! ഇങ്ങനെ പുസ്തകം അലങ്കാരമാവുന്നതല്ലാതെ അവ 
വായിക്കപ്പെടുന്നുണ്ടെന്ന് ആർക്കാണു ഉറപ്പിക്കാനാവുക.?

മുമ്പൊക്കെ പ്രധാന പത്രങ്ങളും ആനുകാലികങ്ങളുമെല്ലാം ഓരോ പ്രതിയും പത്തും 
പതിനഞ്ചും പേർ വീതം വായിച്ചിരുന്നു. ഇന്ന് ഒന്നിലധികം പത്രങ്ങളും വാരികകളും 
മാസികകളും മറ്റും വാങ്ങാത്ത ഇടത്തട്ടു മേൽത്തട്ടു വിഭാഗങ്ങൾ ഇല്ലെന്നുതന്നെ 
പറയാം. പത്രങ്ങളും ആനുകാലികങ്ങളും വാങ്ങുന്നവരുടെ എണ്ണത്തിൽ 
വർദ്ധനയുണ്ടായെങ്കിലും അവ വാങ്ങുന്നവർ പോലും അത് വായിക്കണമെന്ന നിർബന്ധമുള്ളവരല്ലെന്നു മാത്രമല്ല, അതൊരലങ്കാരവസ്തുമാത്രമായി 
കാണുന്നവരാണു താനും. സ്വീകരണമുറികളിലെ സൽക്കാരമേശകളിൽ 
ചത്തുമലച്ചുകിടക്കുന്ന പത്രമാസികകൾ ആഴ്ചകൾക്കൊടുവിൽ കുപ്പിപ്പാട്ട
വിൽപ്പനക്കാരുടെ പ്ലാസ്റ്റിക് ചാക്കുകളിലേക്ക് വിൽക്കപ്പെടുമ്പോൾ വായനയുടെ 
ശവസംസ്കാരം നടക്കുന്നു. ഒപ്പം സമൂഹത്തിലെ മാന്യതയും അഭിമാന 
സംസ്കാരബോധവും സംരക്ഷിക്കപ്പെടുകയും ചെയ്യുന്നു.
ഈ അവസ്ഥയെ മുൻനിർത്തിയല്ലാതെ വായനയെ വിലയിരുത്തുന്നതെങ്ങിനെ.
ഈ കുറിപ്പ് വായിക്കുന്നവരെല്ലാം അവരവരുടെ യുക്താനുസരണമുള്ള ധാരണകളിൽ 
എത്തട്ടെ, അതനുസരിച്ച് വായനയെ വിലയിരുത്തട്ടെ.
വായനാദിനത്തിൽ എല്ലാ വായനക്കാർക്കും ആശംസകളോടെ.
==========
ടി. കെ. ഉണ്ണി.
൨൦-൦൬-൨൦൧൨ 

വെള്ളിയാഴ്‌ച, സെപ്റ്റംബർ 11, 2009

രണ്ട് പ്രമാദങ്ങള്‍

രണ്ടു പ്രമാദങ്ങള്‍

ഒന്ന്
യൂറോപ്പില്‍ ഒരു സിനിമാ നിര്‍മ്മാണം നടക്കുന്നു. അവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഹിന്ദു സംഘടനയാണ് സംരംഭത്തിന് നേതൃത്വം കൊടുക്കുന്നത്. വിഷയം- ലോകസൃഷ്ടി. ലോകസൃഷ്ടി ഹിന്ദുക്കള്‍ക്ക് വേണ്ടി മാത്രം. ലോക നാഥന്‍ ശ്രീകൃഷ്ണന്‍. ശ്രീകൃഷ്ണന്‍ ഇന്നും ജീവിച്ചിരിക്കുന്നു. യൂറോപ്പിലെ പ്രസ്തുത ഹിന്ദു സംഘടനയുടെ ആചാര്യഗുരു അദ്ധ്യാത്മിക പണ്ഡിതനും ഭൌതിക ശാസ്ത്ര പണ്ഡിതനും ജോത്സ്യ ജ്യോതിഷ ശാസ്ത്ര പണ്ഡിതനും ചരിത്ര പണ്ഡിതനും ആണെന്ന് അവകാശപ്പെടുന്നു. അദ്ദേഹം സാക്ഷാല്‍ ദൈവമായ ശ്രീകൃഷ്ണനുമായി സംവദിക്കുക പതിവുണ്ടത്രേ..!! അദ്ദേഹത്തിന്‍റെ പുതിയ ഗീഥ സിനിമാരൂപത്തില്‍ അടുത്തുതന്നെ നമ്മിലേക്ക്‌ എത്തുമത്രേ ... !?

ശ്രീ യേശുക്രിസ്തു ദൈവത്തിന്‍റെ പുത്രനാണെങ്കില്‍ അച്ഛനായ ദൈവം ശ്രീകൃഷ്ണനാണ് എന്നതാണ് ഈ പ്രസ്ഥാനത്തിന്‍റെ സിദ്ധാന്തപ്പൊരുള്‍....

യൂറോപ്പിലെയും അമേരിക്കയിലെയും കോര്‍പ്പറേറ്റ് ഭീമന്മാരുടെ സഹായത്തോടെ ലോകപ്രശസ്തരായ സിനിമാ നിര്‍മ്മാണക്കമ്പനികളും സംവിധായകരും സൂപ്പര്‍ താരങ്ങളും ചേര്‍ന്നൊരുക്കുന്ന ഈ ചലച്ചിത്രത്തിലൂടെ ഹിന്ദുമതപുന:സൃഷ്ടി സാദ്ധ്യമാകുമെന്നു ആചാര്യഗുരു സ്വാമിജിയും സംഘവും വിശ്വസിക്കുന്നു.....!!
@@@@

രണ്ട്
മോരിഷ്യസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒരു ഹിന്ദു സംഘടനക്കു ഏഷ്യന്‍ രാജ്യങ്ങളിലും ആഫ്രിക്കന്‍ രാജ്യങ്ങളിലും ആസ്ത്രേല്യ, ന്യൂസിലാണ്ട് തുടങ്ങിയ രാജ്യങ്ങളിലും ചില അമേരിക്കന്‍ രാജ്യങ്ങളിലും ശാഖകളും അനുയായികളും ഉണ്ടത്രേ. ലോക സൃഷ്ടി ഭഗവാന്‍ ശ്രീഗണേശന്റെ അനുഗ്രഹാശിസ്സുകള്‍ ചൊരിയപ്പെടുന്ന ഹിന്ദുക്കള്‍ക്ക് വേണ്ടി. ശ്രീ ഗണേശ് ലോക നിയന്താവ്. പ്രസ്തുത സംഘടനയുടെ ആചാര്യഗുരുവും ശ്രീ ഗണേശ ഭഗവാനുമായി സംവദിക്കുക പതിവാണത്രെ.... അതനുസരിച്ച് ആണത്രേ പലപ്പോഴും സ്വാമിജിയുടെ ദൈനംദിനചര്യകള്‍. അദ്ദേഹവും അദ്ധ്യാത്മികവും ഭൌതികവുമായ എല്ലാ കാര്യങ്ങളെ സംബന്ധിച്ചും സര്‍വ്വജ്ഞനായ വ്യക്തിത്വമാണത്രേ. സ്വാമിജിക്ക് ശ്രീ ഗണേശ ഭഗവാന്‍റെ അനുഗ്രഹത്താല്‍ സൃഷ്ടി നടത്താന്‍ കഴിവുണ്ടത്രേ. അദ്ദേഹത്തിന്‍റെ അനുയായികളുടെ കൈവശം അത്തരം സൃഷ്ടികള്‍ ഉണ്ടത്രേ...!!

ഏതാനും ആഴ്ചകള്‍ക്ക് മുമ്പ്‌ അന്താരാഷ്ട്ര പ്രശസ്തിയുള്ള പത്രപ്രവര്‍ത്തകരില്‍ ഒരാളായ മിസ്റ്റര്‍. റിച്ചാര്‍ഡ്‌ (ഇന്ത്യന്‍ വംശജനായ ഇദ്ദേഹം സൌതാഫ്രിക്കയിലാണ് പ്രവര്‍ത്തിക്കുന്നത്) സ്വാമിജിയെ ദര്‍ശിച്ചു. മൂന്നര മണിക്കൂര്‍ നീണ്ടുനിന്ന സംഭാഷണങ്ങള്‍ക്കൊടുവില്‍ സ്വാമിജി ശൂന്യതയില്‍ നിന്നും ഒരു മോതിരം സൃഷ്ടിച്ചു സമ്മാനമായി നല്‍കിയത്രെ. പ്രസ്തുത മോതിരസൃഷ്ടിയില്‍ കള്ളമില്ലെന്നും മോതിരം തന്‍റെ വിരലിനു പാകമായതാണെന്നും മോതിരത്തിലേക്ക് മറ്റുള്ളവര്‍ നോക്കുമ്പോള്‍ പ്രത്യേകതകള്‍ ഒന്നുമില്ലെങ്കിലും താന്‍ നോക്കുമ്പോള്‍ അതില്‍ ഭഗവാന്‍ ശ്രീ ഗണേശന്റെ ചിത്രം തെളിഞ്ഞുവരുന്നുവെന്നും അത് തന്നെ സ്വാമിജിയില്‍ വിശ്വസ്തനാക്കിത്തീര്‍ത്തിരിക്കുന്നുവെന്നുംമിസ്റ്റര്‍ റിച്ചാര്‍ഡ്‌ പ്രസ്താവിക്കുന്നു...!!?

ആധുനിക ലോകസമ്പ്രദായത്തിന്‍റെ ആഗോളവല്‍ക്കരണത്തിലൂടെ ജന്മമെടുത്ത പുത്തന്‍ കോര്‍പ്പറേറ്റ് ഭീമന്മാരുടെ മേച്ചില്‍ സ്ഥലങ്ങളായി രൂപപരിണാമം സംഭവിച്ച ശാസ്ത്ര സാഹിത്യ കലാ സാംസ്കാരിക മേഖലകളും മതസംഘടനകളും അവരുടെ ഭീബത്സമായ അഴിഞ്ഞാട്ടങ്ങള്‍ നടത്തുന്നത് സാധാരണക്കാരായ സാധു മനുഷ്യരുടെ കൊച്ചു മനസ്സുകളില്‍ കയറി നിന്നുകൊണ്ടാണ് എന്നത് നാമോരോരുത്തരുടെയും സ്വാസ്ഥ്യം കെടുത്തുന്നതാണ്...!!? ജാഗ്രതൈ...!!

ടി. കെ. ഉണ്ണി
൧൧-൦൯-൨൦൦൯

വെള്ളിയാഴ്‌ച, സെപ്റ്റംബർ 04, 2009

ആരാധനയും ആദരവും

ആരാധനയും ആദരവും
============
വളരെയധികം തെറ്റിദ്ധരിക്കപ്പെട്ട പദമാണ് ആരാധന. പൊതു സമൂഹത്തിലെ എല്ലാ ഭാഷകളിലും സമാനമായ തെറ്റിദ്ധാരണാജനകമായ രീതിയില്‍ ഈ പദം ഉപയോഗിച്ചുവരുന്നു. വിശ്വാസ പ്രമാണങ്ങളുടെ നിലനില്പ്പിന്നാവശ്യമായ പ്രായോഗിക രൂപങ്ങളില്‍ പ്രധാനമായ ആചാരങ്ങളില്‍ ഒന്നായിട്ടാണ് അനാദികാലം മുതല്‍ക്കേ ആരാധന അറിയപ്പെടുന്നതും അതിന്‍റെ ക്രിയാരൂപമായ ആരാധന നടത്തുന്നതും നടത്തപ്പെടുന്നതും. അതായത്‌, വിശ്വാസം എന്ന പരികല്‍പ്പനയുമായി അതിന്നുള്ള അഭേദ്യബന്ധത്തെ അത് വ്യക്തമാക്കുന്നു....

സാധാരണനിലയില്‍, നമുക്കെല്ലാം അറിയുന്നതുപോലെ വിശ്വാസം, വിശ്വാസി എന്നൊക്കെ പറഞ്ഞാല്‍ അതിനു ദൈവവിശ്വാസം, ദൈവവിശ്വാസി എന്നാണു വിവക്ഷയെന്നു അതിന്‍റെ വക്താക്കള്‍ നമ്മെയെല്ലാം ബോധവല്‍ക്കരിച്ചിരിക്കുന്നതിനാല്‍ അതിന്നപ്പുറം ശ്രദ്ധിക്കാനോ ചിന്തിക്കാനോ പാടില്ലാത്തതാണെന്നും അങ്ങനെ ചെയ്യുന്നത് സുകൃതവിഘാതമാകുമെന്നും നമ്മെ തെര്യപ്പെടുത്തപ്പെട്ടിട്ടുണ്ട്. അതാവട്ടെ അക്ഷരം പ്രതി അനുസരിച്ചുവന്നിട്ടുള്ള സമൂഹനിര്‍മ്മിതിയാണ്‌ നമുക്കുള്ളത്. പൊതുസമൂഹത്തിലെ വിവിധ സമൂഹങ്ങളിലും ഒരുപോലെ ബാധകമായിട്ടുള്ള പ്രസ്തുത അവസ്ഥയില്‍ ആരാധന എന്ന പദത്തിന് ദൈവികമായ ഒരു മാനം ആണുള്ളത്. ആരാധന, വിശ്വാസം ഊട്ടിവളര്‍ത്തി ഉറപ്പിക്കാനുള്ള പ്രയത്നത്തിന്‍റെ രൂപകമായി എല്ലാ വിശ്വാസധാരകളും നമ്മെ ബോധ്യപ്പെടുത്തുന്നു. അതിനാല്‍ ആരാധന, ദൈവീകമായ, ആത്മീയമായ വിശ്വാസത്തെ പ്രതീകവല്‍ക്കരിക്കുന്ന നാമരൂപവും ക്രിയാപദവും ആകുന്നുവെന്നതില്‍ രണ്ടുപക്ഷമില്ല...!!

ആധുനികതയുടെ താളബോധത്തില്‍ എന്തിനേയും കാഴ്ചവസ്തുവാക്കുന്ന നവസാംസ്കാരിക ലോകത്തിനു സംഭവിക്കാവുന്ന പ്രമാദാവസ്ഥയേക്കാള്‍ ഖേദകരമായ പരിണാമത്തിലാണ് പണ്ഡിതരായ വരേണ്യവര്‍ഗ്ഗം എന്നതിനാല്‍ വസ്തുവിനും വസ്തുതകള്‍ക്കും മൂല്യശോഷണശേഷി പതിന്മടങ്ങ്‌ വര്‍ദ്ധിച്ചിരിക്കുന്നു. അപ്രകാരമൊരു ദുരന്തത്തിലാണ് ആരാധന എത്തിപ്പെട്ടിരിക്കുന്നത്. വിശ്വാസങ്ങള്‍, മതങ്ങള്‍, ആചാരങ്ങള്‍, പ്രമാണങ്ങള്‍ എല്ലാം തന്നെ എന്താണ് ആരാധന, എന്തിനാണ് ആരാധന, ആരെയാണ് ആരാധിക്കേണ്ടത്, എന്തുകൊണ്ട് ആരാധിക്കണം, എങ്ങിനെ ആരാധിക്കണം, അതിന്‍റെ പ്രയോജനമെന്ത്‌, എന്നെല്ലാം വളരെ വിശദമായിത്തന്നെ അതാതു വര്‍ഗ്ഗത്തെ, സമൂഹത്തെ, തെര്യപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, അങ്ങനെയല്ല പ്രവര്‍ത്തിക്കുന്നതെങ്കില്‍ അതിന്‍റെ പരിണിതഫലം എന്താവുമെന്നുകൂടി പറഞ്ഞുവെക്കാന്‍ അവ മറന്നിട്ടില്ല..!

എന്നാല്‍ ഇന്നത്തെ കാഴ്ചയോ? ആരാധനയെ അതിന്‍റെ മഹത്വത്തില്‍നിന്നും വലിച്ചു താഴെയിട്ടു നാം നിസ്സാരവല്‍ക്കരിച്ചിരിക്കുന്നു. എങ്ങിനെ? ആരാധന ദൈവത്തിനു മാത്രം എന്ന് ബോധവല്‍ക്കരിക്കുന്ന ഒരു സമൂഹം... ആരാധന ദൈവത്തിനും ദൈവപുത്രനും മാത്രമെന്ന് ബോധവല്‍ക്കരിക്കുന്ന ഒരാഗോളസമൂഹം.... ആരാധന ദൈവങ്ങള്‍ക്കും ദേവീദേവന്മാര്‍ക്കും മാത്രം വേണ്ടിയുള്ളതാണെന്ന് ഉദ്ബോധിപ്പിക്കുന്ന വിവിധ സമൂഹങ്ങള്‍.... ഇവയുമായി ബന്ധപ്പെടുത്തി ഇന്നിന്‍റെ ശീലങ്ങളെ കാണുമ്പോള്‍ കൈവന്ന പ്രമാദങ്ങളെയെല്ലാം അപ്രമാദങ്ങളായി ആഘോഷിക്കുന്ന ആധുനിക സമൂഹത്തെയാണ് കാണാന്‍ കഴിയുന്നത്‌. അതിന്നുള്ള പിന്‍ബലമായി ആധുനികതയുടെ ആഡംബരവും മാദ്ധ്യമ കലാ സാംസ്കാരിക രംഗങ്ങളിലെ അപചയഘോഷയാത്രയും അകമ്പടിയാകുന്നു. ഇവിടെ തോല്പ്പിക്കപ്പെട്ടത്‌ ആദരവ്‌ എന്ന കര്‍മ്മവും അവസ്ഥയും ക്രിയാവിശേഷവും ആണ്.... അതാവട്ടെ ബോധപൂര്‍വമായ ഒരിടപെടലായിട്ടാണ് വിവക്ഷിക്കപ്പെടുന്നത്‌..!

നമ്മള്‍ ക്ഷേത്രങ്ങളില്‍, പള്ളികളില്‍, ചര്‍ച്ചുകളില്‍ പോയി ആരാധന നടത്തുന്നു. ഏകദൈവ വിശ്വാസികളും ബഹുദൈവ വിശ്വാസികളും ഒരുപോലെ ദൈവത്തോട് പ്രാര്‍ത്ഥന നടത്തുന്നതിനെ ആരാധന എന്ന് പറയുന്നു. പരമ്പരാഗതമായി നമുക്ക് ലഭിച്ച അറിവുകളെ പിന്‍പറ്റി നാം പലതിനെയും ബഹുമാനിക്കുകയും പലതിനോടും ആദരവ്‌ പ്രകടിപ്പിക്കുകയും ചെയ്തുവരുന്നു. പലഘട്ടങ്ങളിലും അനര്‍ഹമായതിനെ മഹത്വവല്‍ക്കരിക്കുന്നതും സാര്‍വ്വത്രികമായിട്ടുണ്ട്. മഹത്വം, ബഹുമാനം, ആദരവ്‌ എന്നിവയും അപക്വമായ മാനദണ്ഡങ്ങളാല്‍ അനുചിതമായി അടിച്ചേല്‍പ്പിക്കുന്നതില്‍ മത്സരിക്കുകയാണ് ഇന്നിന്‍റെ തലമുറ. മാതാപിതാക്കള്‍, ഗുരുഭൂതന്മാര്‍, പണ്ഡിതന്മാര്‍, ആചാര്യന്മാര്‍ തുടങ്ങിയവരെല്ലാം ആദരവും ബഹുമാനവും അര്‍ഹിക്കുന്നവരാണ്. എന്നാല്‍ അവര്‍ ആരുംതന്നെ ആരാധിക്കപ്പെടെണ്ടവരല്ല. ആരാധന ഭൌതികമായ പരിധിക്ക് പുറത്താണ് നിലകൊള്ളുന്നത്. ആരാധന ആത്മീയവും ദൈവീകവുമായ അര്‍ത്ഥനയുടെ സാമ്പ്രദായികമായ ആചാരവിധിയാണ്. സ്നേഹം, ബഹുമാനം, ആദരവ്‌ തുടങ്ങിയവ മനുഷ്യന്‍റെ സന്മാര്‍ഗ്ഗചരിത്രത്തിന്‍റെ ഭൌതികതയില്‍ ആജീവനാന്തം നിലനില്‍ക്കുന്നു. തന്നിമിത്തം സഹജീവിയെ നമുക്ക് സഹജീവിയായിതന്നെ കാണാന്‍ കഴിയണം. അതായത് എന്‍റെ മാതാപിതാക്കളെ അല്ലെങ്കില്‍ ഗുരുഭൂതന്മാരെ ഞാന്‍ ആദരിക്കുന്നു അല്ലെങ്കില്‍ ബഹുമാനിക്കുന്നു എന്നതാണ് ഭൌതികമായി ശരിയായ കാര്യം...!!

ആദരിക്കേണ്ടവരെ ആരാധിച്ചാല്‍ അത് അനാദരവായും ആരാധിക്കേണ്ടതിനെ ആദരിച്ചാല്‍ അത് അപരാധമായും തീരുന്നുവെന്ന വിചിത്രമായ കല്‍പ്പനയും അനാദികാലം മുതല്‍ക്കേ നിലനില്‍ക്കുന്നുണ്ട്‌. അതുകൊണ്ട് ആദരിക്കേണ്ടതിനെയും ആരാധിക്കേണ്ടതിനെയും തിരച്ചറിഞ്ഞു ആദരവും ആരാധനയും പ്രകടിപ്പിക്കുക....!!!
========
ടി. കെ. ഉണ്ണി.
൦൪-൦൯-൨൦൦൯

ബുധനാഴ്‌ച, ഓഗസ്റ്റ് 19, 2009

അല്‍പ്പം

അല്‍പ്പം
======
നമുക്ക് സുപരിചിതമായ വാക്കാണ്‌ അല്‍പ്പം എന്നത്. ദിവസത്തില്‍ പലതവണ നമ്മള്‍ അത്പ്രയോഗിച്ചുകൊണ്ട് സംസാരിക്കുന്നു. സമയ ദൈര്‍ഘ്യത്തെയാണ് അത് സൂചിപ്പിക്കുന്നതെന്നും നമുക്കറിയാം. എന്നാല്‍ ഒരു ദിവസത്തെ സംബന്ധിച്ചിടത്തോളം അല്പ്പമെന്നത് എത്ര വലുതാണെന്ന കാര്യത്തില്‍ പല പണ്ഡിതന്മാര്‍ക്കും വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടായിരുന്നതായും കാലക്രമേണ അവരില്‍ ഒരു ഐകരൂപം സ്വീകാര്യമായതായി കരുതിവരുകയും ചെയ്തിരുന്നു. അതിന്നവര്‍ അടിസ്ഥാനമായി സ്വീകരിച്ചത്‌ വേദ കാലഘട്ടത്തിനു മുമ്പുണ്ടായിരുന്നതും പ്രസ്തുത കാലഘട്ടത്തില്‍ അനുവര്‍ത്തിച്ചു വന്നതുമായ സമയ നിര്‍ണയ പ്രക്രിയകളെ സംബന്ധിച്ച് വേദ ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തപ്പെട്ട സൂത്രവാക്യങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്.

ആധുനിക സമയ നിര്‍ണയ പ്രക്രിയയില്‍ സമയത്തിന്‍റെ ഏകകത്തെ നിര്‍ധാരണപ്രക്രിയയിലൂടെ അതിസൂക്ഷ്മ ഘടകമാക്കി മാറ്റി എന്നതില്‍ നമ്മുടെ ശാസ്ത്രലോകം അഭിമാന വിജ്രുംഭിതരായി നില്‍ക്കുന്നു. എന്നാല്‍ നമ്മുടെ പൌരാണികരോ..? സമയ നിര്‍ണയത്തിലെ ഏറ്റവും പൌരാണികവും ആധികാരികവുമായ സിദ്ധാന്തം ജന്മമെടുത്തത് ഇന്ത്യാ വന്‍‌കരയില്‍ ജീവിച്ചിരുന്ന ജനതയില്‍ നിന്നായിരുന്നുവെന്ന് വേദഗ്രന്ഥങ്ങള്‍ ഉദ്ഘോഷിക്കുന്നു.

നമ്മുടെ ഒരുദിവസം, അതിന്‍റെ നിര്‍ണ്ണയം എങ്ങനെയെന്നു നോക്കാം.

൧) ഒരു ദിവസത്തെ അറുപത്‌ ഭാഗമാക്കി വിഭജിച്ചിരിക്കുന്നു. അതിലെ ഓരോ ഭാഗത്തിനും ൨൪ (ഇരുപത്തിനാല്) മിനിറ്റ് ദൈര്‍ഘ്യം. പ്രസ്തുത ദൈര്‍ഘ്യത്തെ ഒരു ഘടിക (നാഴിക) എന്ന് പറയുന്നു.
അതായത്‌ - അറുപത് ഘടിക = ഒരു ദിവസം.

൨) ഒരു ഘടികയെ (നാഴികയെ) അറുപത്‌ ഭാഗമായി വിഭജിച്ചിരിക്കുന്നു അതിലെ ഓരോ ഭാഗത്തിനും ൨൪ (ഇരുപത്തിനാല്) സെക്കന്‍റ് ദൈര്‍ഘ്യം. പ്രസ്തുത ദൈര്‍ഘ്യത്തെ ഒരു വിഘടിക (വിനാഴിക) എന്ന് പറയുന്നു.
അതായത്‌ - അറുപത്‌ വിനാഴിക = ഒരു നാഴിക.

൩) ഒരു വിനാഴികയെ ആറു ഭാഗമായി വിഭജിച്ചിരിക്കുന്നു. അതിലെ ഓരോ ഭാഗത്തിനും നാല് സെക്കന്‍റ് ദൈര്‍ഘ്യം. പ്രസ്തുത ദൈര്‍ഘ്യത്തെ ഒരു നെടുവീര്‍പ്പ് (ശ്വാസ ഉഛ്വാസ പരിക്രമണസമയം) എന്ന് പറയുന്നു.
അതായത്‌ - ആറു നെടുവീര്‍പ്പ് = ഒരു വിനാഴിക.

൪) ഒരു നെടുവീര്‍പ്പിനെ പത്തു ഭാഗങ്ങളായി വിഭജിച്ചിരിക്കുന്നു. അതിലെ ഓരോ ഭാഗത്തിനും ഒരു സെക്കന്‍റ് സമയത്തിന്‍റെ പത്തില്‍ നാലുഭാഗം ദൈര്‍ഘ്യം. പ്രസ്തുത ദൈര്‍ഘ്യത്തെ ഗണിതം എന്ന് പറയുന്നു.
അതായത്‌ - പത്തു ഗണിതം = ഒരു നെടുവീര്‍പ്പ്.

൫) ഒരു ഗണിതത്തെ നാല് ഭാഗങ്ങളായി വിഭജിച്ചിരിക്കുന്നു. അതിലെ ഓരോ ഭാഗത്തിനും ഒരു സെക്കന്‍റ് സമയത്തിന്‍റെ പത്തിലൊരംശം ദൈര്‍ഘ്യം. പ്രസ്തുത ദൈര്‍ഘ്യത്തെ നിമിഷം എന്ന് പറയുന്നു.
അതായത്‌ - നാല് നിമിഷം = ഒരു ഗണിതം.

൬) ഒരു നിമിഷത്തെ മുപ്പത്‌ ഭാഗങ്ങളായി വീണ്ടും വിഭജിച്ചിരിക്കുന്നു. അതിലെ ഓരോ ഭാഗത്തിനും ഒരു സെക്കന്‍റ് സമയത്തിന്‍റെ ആയിരത്തില്‍ മൂന്നു ഭാഗം ദൈര്‍ഘ്യം. പ്രസ്തുത ദൈര്‍ഘ്യത്തെ മാത്ര എന്ന് പറയുന്നു.
അതായത്‌ - മുപ്പത്‌ മാത്ര = ഒരു നിമിഷം.

൭) ഒരു മാത്രയെ മുപ്പത്‌ ഭാഗങ്ങളായി വീണ്ടും വിഭജിച്ചിരിക്കുന്നു. അതിലെ ഓരോ ഭാഗത്തിനും ഒരു സെക്കന്‍റ് സമയത്തിന്‍റെ പതിനായിരത്തില്‍ ഒരംശം ദൈര്‍ഘ്യം. പ്രസ്തുത ദൈര്‍ഘ്യത്തെ കല എന്ന് പറയുന്നു.
അതായത്‌ - മുപ്പത്‌ കല = ഒരു മാത്ര.

൮) ഒരു കലയെ മുപ്പത്‌ ഭാഗങ്ങളായി വീണ്ടും വിഭജിച്ചിരിക്കുന്നു. അതിലെ ഓരോ ഭാഗത്തിനും ഒരു സെക്കന്‍റ് സമയത്തിന്‍റെ ലക്ഷത്തില്‍ മൂന്നേമുക്കാല്‍ ഭാഗം ദൈര്‍ഘ്യം. പ്രസ്തുത ദൈര്‍ഘ്യത്തെ തുടി എന്ന് പറയുന്നു.
അതായത്‌ - മുപ്പത്‌ തുടി = ഒരു കല.

൯) ഒരു തുടിയെ വീണ്ടും മുപ്പതു ഭാഗങ്ങളായി വിഭജിച്ചിരിക്കുന്നു. അതിലെ ഓരോ ഭാഗത്തിനും ഒരു സെക്കന്‍റ് സമയത്തിന്‍റെ ദശലക്ഷത്തില്‍ ഒരംശം ദൈര്‍ഘ്യം. പ്രസ്തുത ദൈര്‍ഘ്യത്തെ അല്‍പ്പം എന്ന് പറയുന്നു.
അതായത്‌ - മുപ്പത്‌ അല്‍പ്പം = ഒരു തുടി.

൧൦) അല്‍പ്പം = ഏകദേശം ഒരു സെക്കന്‍റ് സമയത്തിന്‍റെ ദശലക്ഷത്തില്‍ ഒരു ഭാഗം മാത്രം. അതായത്‌ ആധുനിക ശാസ്ത്ര ലോകത്തിന്‍റെ നാനോ സെക്കന്റുകള്‍ക്ക് സമാനം.

അല്‍പ്പം എന്നത് സമയത്തിന്‍റെ അതിസൂക്ഷ്മ ഘടകമാണെന്ന് അറിയാതെയുള്ള നമ്മുടെയെല്ലാം സമയദുര്‍വ്യയം തിരുത്തപ്പെടെണ്ടാതാണ്..!

**********
വേദ ഗ്രന്ഥങ്ങളില്‍ നിന്നുള്ള അല്പ്പകാല സമയ നിര്‍ണയ സൂത്രവാക്യങ്ങളുടെ പരിഭാഷക്കും വിശകലനത്തിനും ശ്രീ. ഗുരു നിത്യ ചൈതന്യയതിയോട് കടപ്പാട്.
*********
ടി. കെ. ഉണ്ണി.
൧൯-൦൮-൨൦൦൯

ശനിയാഴ്‌ച, ജൂലൈ 25, 2009

തറ

തറ
===
ഇരുപത്തെട്ടു വര്‍ഷം പഴക്കമുള്ള ഒരു കോണ്‍ക്രീറ്റ് മേല്‍ക്കൂരയുള്ള കെട്ടിടമാണ് എന്‍റെവീട്. കഴിഞ്ഞ പതിനഞ്ച് വര്‍ഷങ്ങളായി മേല്‍ക്കൂരയിലെ വിള്ളലില്‍ നിന്നും കിനിഞ്ഞിറങ്ങുന്ന വെള്ളത്തില്‍ നിന്നുള്ള മോചനത്തിന്നായി മാര്‍ക്കറ്റില്‍ ലഭ്യമായിട്ടുള്ള എല്ലാവിധ ചെപ്പടിവിദ്യകളും ആളും അനദാരിയും ഉപയോഗിച്ചു പയറ്റിനോക്കുന്നു. മേല്‍ക്കൂരയുടെ വണ്ണം കനത്തുവന്നതല്ലാതെ കിം ഫലം.  ഏറ്റവും ഫലപ്രദമെന്നു തോന്നുന്ന പദ്ധതിക്ക് (മേല്‍ക്കൂര മുഴുവനായി അലുമിനിയം ഷീറ്റ് വിരിക്കല്‍) എന്‍റെ സാമ്പത്തിക സ്ഥിതി അനുവദിക്കുന്നുമില്ല. പഴകി ചോരുന്ന കെട്ടിടം ആണെങ്കിലും ഇടക്കൊക്കെ ചായം തേച്ചു കുട്ടപ്പനാക്കാറുണ്ട്. രണ്ടു ചെറിയ കിടപ്പുമുറികളും ഒരു ചെറിയ ഓഫീസ്‌ മുറിയും അടുക്കളയും ഭക്ഷണമുറിയും കൂടാതെ ഒരു കാര്‍ പോര്‍ച്ചും..!
(ഒരു സൈക്കിള്‍പോലും ഇപ്പോഴുംസ്വന്തമായിട്ടില്ലാത്ത ഞാന്‍ അഞ്ചുകൊല്ലം മുമ്പ്‌ കാര്‍ പോര്ച്ചിനെ ഒരു പുറം വരാന്തയാക്കി മാറ്റിയെടുത്തു.)

കഴിഞ്ഞ പത്ത് വര്‍ഷങ്ങള്‍ക്കുള്ളില്‍ എന്‍റെ അയല്പക്കങ്ങള്‍ എല്ലാം തന്നെ

ബഹുനില കെട്ടിടങ്ങളായ വീടുകളെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. മുപ്പതും നാല്‍പ്പതും രൂപ ചെലവായി താന്താങ്ങളുടെ വീടുകള്‍ക്കെന്നു അവരില്‍ പലരും അവകാശപ്പെടുന്നു. (മുമ്പ്‌ ഞങ്ങളുടെ വീട്പണിയുന്ന കാലത്ത്‌ മുപ്പത്‌ എന്നു പറഞ്ഞാല്‍ മുപ്പതിനായിരം രൂപ എന്നായിരുന്നു. ഇന്നു മുപ്പതെന്നുപറഞ്ഞാല്‍ മുപ്പത്‌ ലക്ഷം രൂപ എന്നാണു സാരം).

സ്ഥലത്തിന് വിലയില്ലാതിരുന്ന കാലത്ത്‌ തറയില്‍ വീടുണ്ടാക്കുക എന്നതായിരുന്നു സാധാരണ സമ്പ്രദായം. ഇന്നിപ്പോള്‍ ആകാശത്താണ് വീടുണ്ടാക്കുന്നതെന്ന് അറിയാത്തവരായി അധികമാളുകള്‍ ഉണ്ടെന്നു തോന്നുന്നില്ല. പക്ഷെ, നമ്മുടെ യന്ത്രങ്ങളും ഭരണയന്ത്രങ്ങളും അതിനെ കുതന്ത്രങ്ങളും ആക്കുന്നവരുമെല്ലാം ഇക്കൂട്ടത്തില്‍പ്പെടുന്നില്ലായെന്നു പലര്‍ക്കും സംശയമുണ്ട്‌.!


ആധുനിക ലോകക്രമത്തിന്റെ നാട്യത്തില്‍ വരേണ്യര്‍ക്കും നവസമ്പന്നര്‍ക്കും

മദ്ധ്യവര്‍ത്തി ചൂഷകര്‍ക്കും അവസരങ്ങള്‍ ഒരുക്കി ജനസേവനം ചെയ്തുകൊണ്ട് ഭരണയന്ത്രങ്ങള്‍ നയിക്കുന്നവരുടെ ചിന്താസരണിയില്‍ ജനാധിപത്യത്തിന്റെയോ സ്ഥിതിസമത്വത്തിന്റെയോ വര്‍ഗ്ഗാധിപത്യത്തിന്റെയോ കണികകള്‍ പോലുമില്ലെന്നത് പൊതുജനം എന്ന് തിരിച്ചറിയാനാണ്?

തറയായ ഞങ്ങളുടെ തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍നിന്നും (കഴിഞ്ഞ പത്തു

വര്‍ഷത്തിന്നുള്ളില്‍ ഏഴ് പ്രാവശ്യം ഭരണമാറ്റം ഉണ്ടായി ചരിത്രം സൃഷ്ടിച്ചിരിക്കുന്നു) കിട്ടിയ ഫോറം വളരെ പണിപ്പെട്ടാണ് പൂരിപ്പിച്ചു കൊടുത്തത്‌. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ്‌ കിട്ടിയത്‌ വെള്ളിടി വെട്ടിയതുപോലുള്ള നോട്ടീസ്‌ ആണ്. കഴിഞ്ഞ വര്‍ഷം
വരെ ൧൯൦ രൂപയായിരുന്ന കെട്ടിടനികുതി ൩൯൫ രൂപയായി നിശ്ചയിച്ചിരിക്കുന്നു. എന്‍റെ അയല്‍ക്കാരന്റെ ബഹുനിലക്കെട്ടിടത്തിന്നു ൨൫൫ ല്‍നിന്നും ൨൯൦ ലേക്ക് കയറ്റം കൊടുത്തു. ഇതുസംബന്ധിച്ച് അധികാരികളോട് അന്വേഷിച്ചതില്‍ നിന്നും മനസ്സിലായത്‌ '' തറ '' യാണ് പ്രശ്നമായിരിക്കുന്നത് എന്നാണു.

ഗ്രാമവാസികളുടെ വീടുകള്‍ അധികവും തറയിലാണ് പണിതിരിക്കുന്നത്.

എന്നാല്‍ നഗരവാസികളോ? അവിടെ കാണുന്നത് ആകാശത്തിലേക്ക്
പണിതുയര്‍ത്തിയ കെട്ടിടങ്ങളാണ്. കോടികള്‍ കൊണ്ടു പണിത സമ്പന്ന
സൌധങ്ങളെക്കാള്‍ മൂല്യമുള്ളതാണ് സാധാരണക്കാരന്റെ തറകള്‍ എന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചറിയുമോ?

തിരിച്ചറിവ് തറകള്‍ക്കില്ല എന്നത്

തറയുടെ മേന്മയായി കാണരുത്.......!!

****************

ടി. കെ. ഉണ്ണി
൨൬-൦൭-൨൦൦൯

വാല്‍ക്കഷ്ണം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ജനസേവന തല്പ്പരതയുടെ മറ്റൊരു മുഖം....

വ്യാഴാഴ്‌ച, ജൂലൈ 23, 2009

ജീവന കല

എന്‍റെ ഗ്രാമത്തില്‍ എന്‍റെ അയല്‍ക്കാരായി നാലുകുട്ടികളും അച്ഛനും അമ്മയും
അടങ്ങിയ ഒരു കുടുംബം സാഹചര്യങ്ങള്‍ക്ക് അനുസൃതമായി സ്നേഹത്തോടും
സമാധാനത്തോടും കൂടി കഴിഞ്ഞുവന്നിരുന്നു. അങ്ങനെയിരിക്കെ നാലുകുട്ടികളുടെ
പിതാവായ മാന്യദേഹം ഒരു ചെറുക്കനുമായി (കൌമാരപ്രായക്കാരന്‍) പ്രേമ
ബന്ധത്തിലായി. ഈ ചെറുക്കനു തന്‍റെ മൂത്ത കുട്ടിയുടെ പ്രായം മാത്രമെ
ഉണ്ടായിരുന്നുള്ളൂ. ഈ സാഹചര്യത്തില്‍ നാലുകുട്ടികളുടെ അമ്മയായ സ്ത്രീ
കുറെയധികം സഹനശക്തി ഉള്ളവള്‍ ആയിത്തീര്‍ന്നു.

സമൂഹത്തിനു അല്ലെങ്കില്‍ സമുദായത്തിന്നു ഇതില്‍ കാര്യമായ ചുമതലകള്‍
ഒന്നും ഉണ്ടായിരുന്നില്ല.... അവര്‍ അന്ധരും ബധിരരും മൂകരും ആയിരുന്നു......
അതിന്‍റെ കാര്യകാരണങ്ങള്‍ എപ്പോഴും വിശദീകരണം അര്‍ഹിക്കുന്നു? ചില
അസൂയക്കാരും കുശുമ്പുകാരും കുനുഷ്ടരുമായ മനുഷ്യര്‍ (അങ്ങനെയായിരുന്നു
മാന്യ ദേഹത്തിന്റെ പക്ഷം) കുറച്ചൊക്കെ ഒച്ച വെച്ചുവെങ്കിലും കാര്യമായിട്ടൊന്നും
സംഭവിച്ചില്ല. പ്രേമബന്ധം വളര്‍ന്നുവികസിച്ചു. പലപ്പോഴും താല്‍ക്കാലികമായി
കുടുംബത്തെ ഉപേക്ഷിച്ച നിലയിലായി. പുതുമണവാട്ടി പദമണിഞ്ഞ ചെറുക്കനേയും
കൂട്ടി നവ വധൂവരന്മാരെപ്പോലെ കേരളത്തിലുള്ള എല്ലാ ടൂറിസ്റ്റ്‌ കേന്ദ്രങ്ങളിലും
ചുറ്റിക്കറങ്ങി മധുവിധു ആഘോഷിച്ചു നടക്കുകയായിരുന്നു മാന്യദേഹം. എന്നാല്‍
ഇടക്കൊക്കെ മാന്യദേഹം തന്‍റെ വീട്ടിലെത്തി ഭാര്യയേയും മക്കളെയും
കാണാതിരുന്നില്ല....

ഏകദേശം രണ്ടു വര്‍ഷത്തിനുശേഷം തന്‍റെ ചെറുക്കന്‍ മണവാട്ടിയെ ഉപേക്ഷിച്ചു,
അടുത്ത ഗ്രാമത്തില്‍ നിന്നും പുതിയ ഒരാണ്‍വധുവിനെ പാട്ടിലാക്കി തന്‍റെ പതിവു കാമകേളീവിലാസം തുടര്‍ന്നുവന്നു. ഈ ഘട്ടത്തില്‍ ഉപേക്ഷിക്കപ്പെട്ട ആണ്‍ വധുവായ
ചെറുക്കന്‍ തന്‍റെ ഇഷ്ട തോഴനായ മാന്യദേഹത്തിന്റെ വീട്ടിലെത്തി പ്രശ്നങ്ങളുണ്ടാക്കി. നാലുകുട്ടികളുടെ അമ്മയായ സ്ത്രീയോടു, കഴിഞ്ഞ രണ്ടുവര്‍ഷക്കാലം നിങ്ങള്‍ക്കു
പകരമായി ഭാര്യയായി പെരുമാറി നിങ്ങളുടെ ഭര്‍ത്താവിന്‍റെ എല്ലാവിധ ലൈംഗിക
അഭീഷ്ടങ്ങളും നിറവേറ്റി ദാഹം ശമിപ്പിച്ചത് താനാണെന്നും അതിനാല്‍ ഇപ്പോഴത്തെ അവസ്ഥയില് നഷ്ടപരിഹാരം വേണമെന്നും അത് വാങ്ങിയെടുക്കാനാണ് ഇവിടെ
വന്നതെന്നും പറഞ്ഞു പ്രശ്നമുണ്ടാക്കി. അച്ഛന്‍റെ ആദ്യ ആണ്‍ഭാര്യയെ മൂര്‍ച്ചയേറിയ ശകാരവര്‍ഷങ്ങള്‍ കൊണ്ടാണ് കുട്ടികള്‍ എതിരിട്ടത്‌. തന്മൂലം അയല്‍ക്കാര്‍
ഇടപെടുകയും ആണ്‍ ഭാര്യയെ അവിടെനിന്നും ഓടിക്കുകയും ചെയ്തു.

അടുത്ത കാലത്തായി നമുക്കറിയാന്‍ കഴിയുന്ന കാര്യങ്ങളില്‍ പ്രധാനമായ ഒന്നാണ് സ്വവര്‍ഗ്ഗാനുരാഗികളുടെ സംഘടനകളും അവരുടെ നേതൃത്വത്തില്‍ നടക്കുന്ന
സമരങ്ങളും റാലികളും മറ്റും. അവര്‍ ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങള്‍ അംഗീകരിച്ചു
കിട്ടുന്നതിന്നുവേണ്ടി നിയമ യുദ്ധങ്ങളും നടത്തിക്കൊണ്ടിരിക്കുന്നു.

എന്നാല്‍ തൊണ്ണൂറുകളുടെ ആദ്യത്തില്‍ ഇത്തരത്തിലുള്ള ഇത്രയധികം സംഘടനകള്‍
രാജ്യത്ത് ഉണ്ടായിരുന്നില്ല. വന്‍ നഗരങ്ങളില്‍ ഏതാനും ചിലവ മാത്രം. അതേസമയം
രാജ്യത്തിന്‍റെ എല്ലാഭാഗത്തും (ഓരോ ഗ്രാമങ്ങളിലും) ഇത്തരം ചില സംഭവവികാസങ്ങള്‍ എല്ലാകാലത്തും നമ്മുടെ സമൂഹത്തില്‍ ഉണ്ടായിക്കൊണ്ടെയിരുന്നു.....

ഇപ്പോള്‍ ഇത്തരം പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരും അല്ലാത്തവരുമായ സ്വവര്‍ഗ്ഗാനുരാഗികള്‍ ആയവര്‍ക്കും പ്രസ്തുത ലക്ഷണങ്ങള്‍ ഉള്ളവര്‍ക്കും
രാജ്യത്തൊട്ടാകെ നവോന്മേഷം കൈവന്നിരിക്കുന്നു. ഭരണ യന്ത്രവും മറ്റു യന്ത്രങ്ങളും
ചേര്‍ന്നുള്ള പരിഷ്കരണ നടപടിമൂലം പ്രസ്തുത വിഭാഗത്തിന്നു സ്വര്‍ഗ്ഗം കൈവന്നിരിക്കുന്നു..............
വകുപ്പ് ൩൭൭ ന്‍റെ ഉച്ഛാടനം പല സാധ്യതകളും തുറന്നിടുന്നു...........?

ഈ നടപടിയുടെ പരിണിതി ഫലം സമൂഹത്തില്‍ ദൂരവ്യാപകമായ വൈകല്യങ്ങള്‍ക്ക് ഇടയാക്കുമെന്ന ആശങ്കയ്ക്ക് അടിസ്ഥാനമുണ്ട്.!
==========
ടി. കെ. ഉണ്ണി
൨൩-൦൭-൨൦൦൯