കുറിപ്പുകള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
കുറിപ്പുകള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ശനിയാഴ്‌ച, ജനുവരി 18, 2014

യു. എ. ഇ. സൌഹൃദപ്പന്തല്‍


യു.എ.ഇ. സൗഹൃദപ്പന്തൽ
====================
17-01-2014 വെള്ളിയാഴ്ച ദുബായിലെ ടുലിപ്-ഇൻ ൽ ചേർന്ന സംഗമം.

ഓൺലൈൻ രംഗത്തെ വിവിധ ഫെയ്സ്-ബുക്ക് കൂട്ടായ്മകളിലെ സുഹൃത്തുക്കൾ ഒർത്തുചേർന്നത് സന്തോഷകരമായ അനുഭവമായിരുന്നു. സാഹിത്യ സാംസ്കാരിക കലാരംഗങ്ങളിൽ കഴിവ് തെളിയിച്ചവരുടെ ഒത്തുചേരൽ പരസ്പരം അറിയാനും അടുത്തിടപഴകാനും ഒരോരുത്തരുടെയും പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുവാനും കൂടുതൽ ദൃഡമായ സൗഹൃദബന്ധങ്ങൾ സ്ഥാപിക്കാനും ഇടയാക്കുന്നതായിരുന്നു.

സന്നിഹിതരായവർ സ്വയം പരിചയപ്പെടുത്തിയപ്പോൾ ഓരോരുത്തരെയും കൂടുതൽ മനസ്സിലാക്കുന്നതിനുള്ള തുടക്കമായി.. ചിത്രങ്ങളിൽ നിന്നും യഥാർത്ഥത്തിലേക്കുള്ള ഉയിർത്തെഴുന്നേൽപ്പ് മനസ്സിലെ ചിത്രമായി ഇടം നേടുന്ന അനുഭവമാണ്‌.

ഉൽഘാടകനായ ശ്രീമാൻ. അബ്ദുൽലത്തീഫ് സാഹിബിന്റെ ചെറു പ്രസംഗം ഓൺലൈൻ മാദ്ധ്യമരംഗത്തെ സംബന്ധിച്ചും സാഹിത്യരചനകളെ സംബന്ധിച്ചും പ്രത്യേകിച്ച് കവിതകളെ സംബന്ധിച്ചും ഉൾക്കാഴ്ച നൽകുന്നതായിരുന്നു.

പ്രശസ്തരായ 5 ചിത്രകാരന്മാരുടെ ചിത്രപ്രദർശനം മനോഹരമായിരുന്നു.  എല്ലാവരും ഒന്നിനൊന്ന് മികച്ച ചിത്രകാരന്മാർ തന്നെ.  അവർക്ക് അഭിനന്ദനങ്ങൾ .

കവിതകൾ അവതരിപ്പിച്ചും  പാട്ട് പാടിയും മിമിക്രി അവതരിപ്പിച്ചും സംഗമം അടിപൊളിയാക്കുന്നതിൽ എല്ലാവരും സഹകരിച്ചു.  പ്രത്യേകിച്ച് ദിലീപ് ദിഗന്ദനാഥൻ അവതരിപ്പിച്ച കവിത ചൊൽപ്പാട്ട് എല്ലാവരെയും ഒരുപോലെ ആനന്ദിപ്പിച്ചു. സജയ് കുപ്ലേരിയുടെ ഗാനാലാപനം മനോഹരമായിരുന്നു.  കലാഭവൻ ഹമീദ് അവതരിപ്പിച്ച മിമിക്രിയും രസകരമായിരുന്നു.

ഓൺലൈൻ സൗഹൃദങ്ങളെ ഒരു പന്തലിലെത്തിച്ച അണിയറ പ്രവർത്തനം കൂടുതൽ പ്രയോജനകരമായ, സേവന തല്പരതയിലേക്ക് പ്രവേശിക്കുന്നതിന്നാവശ്യമായ, ഒരു നേതൃനിരയുണ്ടാക്കിയത് വളരെ ശ്ലാഘനീയമായ കാര്യമാണ്‌.

സർവ്വോപരി ഇങ്ങനെയൊരു സൗഹൃദപ്പന്തലിന്റെ അണിയറ ശില്പികളെ അനുമോദിക്കുന്നു. അവരുടെ ഇനിയങ്ങോട്ടുള്ള പ്രവർത്തനങ്ങൾക്ക് സാധ്യമായ സഹായ സഹകരണങ്ങൾ എല്ലാവരിൽ നിന്നും ആവശ്യമായിട്ടുണ്ട്.  അതുണ്ടാവണമെന്നു എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു.

ഇതിന്റെ സംഘാടക സുഹൃത്തുക്കൾക്ക്, ഗിരീഷ്‌, ആന്റണി, ദിലീപ്, സജിരാജ്, കാപ്പാസ് മുഹമ്മദ്കോയ, തുടങ്ങിയവര്‍ക്കും പന്തലിലെത്തിയ എല്ലാ സുഹൃത്തുക്കള്‍ക്കും അഭിനന്ദനങ്ങളും ആശംസകളും നേരുന്നു.

ടി. കെ. ഉണ്ണി
൧൮-൦൧-൨൦൧൪ 


ബുധനാഴ്‌ച, ജൂൺ 26, 2013

തടവറ

എന്നത്തേയും പോലെ മലയാളം വാർത്താചാനലുകളുടെ സായാഹ്ന വാർത്തായുദ്ധം തുടങ്ങി.  ഞാൻ സീരിയൽ, കോമഡി വിഭാഗങ്ങളെ തള്ളിമാറ്റി (കുടുംബിനിയെയും പിള്ളാരെയും) മുൻനിരയിൽ സ്ഥാനം പിടിച്ചു..

പ്രധാന വാർത്തകൾ: രാഷ്ട്രപതി കൊല്ലത്ത്, ജലമേള ഉൽഘാടനം ചെയ്തു. രണ്ടുദിവസത്തെ കേരള സന്ദർശനത്തിനെത്തിയ രാഷ്ട്രപതിക്ക് കൊല്ലത്ത് ഊഷ്മളമായ വരവേൽപ്പ്.... വാർത്തകൾ അങ്ങനെ തുടർന്നുകൊണ്ടിരുന്നു. വാർത്തയോടൊപ്പം കാണിച്ചിരുന്ന ക്ലിപ്പിലേക്ക് ഉറ്റുനോക്കിക്കൊണ്ടിരിക്കയായിരുന്ന എനിക്ക് വാർത്താവായനക്കാരൻ പിന്നീട് പറഞ്ഞതൊന്നും മനസ്സിലാക്കാനായില്ല.

അതെ, രാഷ്ട്രപതിക്ക് ഊഷ്മളമായ സ്വീകരണം തന്നെയാണ്‌ കൊടുത്തതും അവർക്ക് ലഭിച്ചതും എന്നു മനസ്സിലായി.. ഹെലികോപ്ടറിൽ സ്കൂൾ ഗ്രൗണ്ടിൽ വന്നിറങ്ങിയപ്പോൾ പറന്നുപോയ പുഷ്പഹാരങ്ങളും പൂച്ചെണ്ടുകളും ഉടുമുണ്ടുകളും ഊഷ്മളതക്ക് മാറ്റുകൂട്ടി. ട്രൗസറും ഷർട്ടുമിട്ടു വരിതെറ്റിനിൽക്കുന്ന നേതാക്കന്മാർ സംഘപരിവാരികളുടെ കായികവിനോദത്തിനൊരുങ്ങി നില്ക്കുന്നവരെപ്പോലെ തോന്നിപ്പിച്ചു.

അപ്പോഴാണ്‌ ഇന്നു രാവിലെ മുതൽ ഇപ്പോൾ വീട്ടിൽ വന്നെത്തുന്നതുവരെ ഞാൻ അനുഭവിച്ച യാത്രാക്ലേശങ്ങൾക്കും അതുമൂലമുണ്ടായ ശാരീരിക വിഷമങ്ങൾക്കും തുടക്കം കുറിച്ചത് ഇങ്ങനെയായിരുന്നെന്ന് മനസ്സിലായത്.!
ദൃശ്യമാദ്ധ്യമങ്ങളിൽ നിറഞ്ഞുനിന്ന ഈ കാഴ്ചകളെപ്പറ്റി ചിന്തിച്ചപ്പോൾ എനിക്കെന്നെത്തന്നെ വിശ്വസിക്കാനായില്ല.!

ഇന്ത്യാരാജ്യത്തിന്റെ പ്രസിഡണ്ട് കൊല്ലത്ത് നടക്കുന്ന ജലമേള കാണാൻ ഹെലിക്കോപ്ടറിൽ എത്തുന്നു. അവർ ജലമേള കണ്ടാസ്വദിക്കുന്നു.  ശേഷം വിശ്രമസ്ഥലത്തേക്ക് പോകുന്നു.  പിറ്റേന്ന് രാവിലെ മറ്റെവിടേക്കോ പോകാനായി ഹെലിക്കോപ്ടറിൽ കയറുന്നു. പരിസരമാകെ പൊടിപടർത്തി മേഘാവൃതമാക്കിയതിനുശേഷം ഹെലിക്കോപ്ടറിൽ നിന്നിറങ്ങുന്നു.  കുറച്ചുമാറി ഒരു പ്ലാസ്റ്റിക് കസേരയിൽ ഇരിക്കുന്നു.  അരമണിക്കൂറിനുശേഷം വീണ്ടും ഹെലിക്കോപ്ടറിൽ കയറുന്നു. മിനിട്ടുകൾക്കുശേഷം പൊടിപറത്തിക്കൊണ്ട് ആ യന്ത്രത്തുമ്പി അപ്രത്യക്ഷമാകുന്നു.
കഷ്ടം തന്നെ നമ്മുടെ ഭരണാധികാരികളുടെ അവസ്ഥ. അവരോളം തടവ് (സ്വതന്ത്രമായ വിഹാര വിഘ്നം) അനുഭവിക്കുന്ന യാതൊരു കുറ്റവാളികളും രാജ്യത്തില്ല.  തൂക്കുകയറിൽ തൂങ്ങാൻ വിധിക്കപ്പെട്ടവർക്കുപോലും ഇങ്ങനെയൊരു അവസ്ഥയില്ല.  എങ്ങനെയാണ്‌ ഇതിനെ വിശദീകരിക്കുക?

ചില സാധാരണ ദൃശ്യങ്ങളെയും സംഭവങ്ങളെയും പരിശോധിക്കാം.
ഇത്രയധികം കടുത്ത തടവു വൃത്ത ചക്രത്തിന്നകത്ത് കുരുങ്ങിക്കിടക്കാൻ മാത്രമുള്ള കൊടിയ കുറ്റമെന്തായിരിക്കാം ഇവരെല്ലാം ചെയ്തിട്ടുണ്ടായിരിക്കുക.!  ഈ സംശയം സാധാരണ കഴുതജനം ഉന്നയിച്ചാൽ അതൊരു രാജ്യദ്രോഹക്കുറ്റമായി ചിത്രീകരിക്കുമെങ്കിലും അതിനെപ്പറ്റി അറിയാനുള്ള ആഗ്രഹം ഉപേക്ഷിക്കാനാവുമോ.?
ആരോടൊക്കെയാണിവർ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നത്, എന്തിനാണിവർ കുറ്റങ്ങൾ ചെയ്യുന്നത്, എന്തുകുറ്റങ്ങളാണിവർ ചെയ്തിരിക്കുന്നത് എന്നെല്ലാം പൗരാവകാശത്തെ വിവരാവകാശമായി ചുരുക്കിയെടുത്തതുകൊണ്ടെങ്കിലും പറയാൻ ബാദ്ധ്യസ്ഥരല്ലെ മാന്യരായ ഭരണത്തമ്പ്രാക്കന്മാരായ സാറന്മാരേ.!

ഇനി അതൊന്നുമല്ല കാര്യമെങ്കിൽ അധികാരികളുടെ ഉള്ളത്തിൽ ഭയം കിള്ളിത്തുടങ്ങിയിട്ടാകുമോ.?  അങ്ങനെയും വരാമല്ലോ.  കാരണം അധികാരികളുടെ കണ്ണും കരളും തുറപ്പിക്കാനായിട്ടുള്ളതെന്ന് പാവങ്ങളെ വിശ്വസിപ്പിച്ചിട്ടുള്ള വിഡ്ഡിപ്പെട്ടി, ജീർണ്ണലിസ്റ്റ് വ്യവസായികൾ വേണ്ടതെല്ലാം അപ്പപ്പോൾ മേമ്പൊടി ചേർത്ത് കഴുതജന്മങ്ങൾക്കായി വിളമ്പുന്നത് കണ്ടാലും കേട്ടാലും വായിച്ചാലും ഇങ്ങനെയൊക്കെ സംഭവിക്കാവുന്നതേയുള്ളു എന്നും കരുതേണ്ടി വരും.!
ഈ മഹാന്മാരുടെ, നമ്മുടെ തലതൊട്ടപ്പന്മാരുടെ, ഭരണത്തമ്പ്രാക്കന്മാരുടെ ജീവിതത്തിന്‌, ആഗ്രഹങ്ങൾക്ക്, അഹന്തകൾക്ക്, കൊനഷ്ടുകൾക്ക്, ദുരകൾക്ക്, ഭ്രാന്തുകൾക്ക് എല്ലാം തന്നെ ധനവും മനവും മാനവും കൊടുക്കാനായി ബാദ്ധ്യതപ്പെടുത്തുന്ന ബാലിസ്റ്റിക് ബാലറ്റ് എന്ന ഗീർവാണായുധത്തിൽ മഷിപുരട്ടിക്കൊടുത്തതിന്റെ പ്രതിഫലം കഴുതജന്മങ്ങൾക്ക് വേണ്ടേ.?  പ്രസ്തുത പ്രതിഫലം ആവശ്യാനുസരണം നൽകി സേവിക്കാനായിട്ടാണത്രെ ഓരോദിവസവും ഈ മഹാനുഭാവർ കണ്ണുതുറക്കുന്നത്.!

ആറടി മണ്ണുപോലും അധികമായും അനാവശ്യമായും തീരുന്ന കഴുതജനത്തിന്റെ സേവകതലപ്പന്മാർക്ക് നൂറുകണക്കിനേക്കർ വിസ്തൃതിയിലുള്ള ആഡംബര പർണ്ണശാലകളും അതിനുള്ളിൽ സ്വർണ്ണക്കൊട്ടാരങ്ങളുമുണ്ടാക്കി സുഖിച്ചു രമിച്ചു വിലസാൻ വേണ്ട അവസരമുണ്ടാക്കിക്കൊടുത്ത കന്നുകാലികൾക്ക് (ഒരു മന്ത്രിപുംഗവന്റെ വെളിപാട്) ഇങ്ങനെത്തന്നെ കിട്ടണം നിസ്വാർത്ഥസേവനം.! 

ഈ മഹാരഥന്മാർക്കെല്ലാം നിങ്ങളും ഞാനും ഉൾപ്പെടുന്ന കഴുത, കന്നുകാലി ജന്മങ്ങളെയാണത്രെ ഭയം.! മനുഷ്യരെ അവർക്കൊട്ടും ഭയമില്ലത്രെ..?  സമന്മാരല്ലാത്തവരൊന്നും  മനുഷ്യരല്ലെന്ന ആധുനിക സാമ്പത്തിക സിദ്ധാന്തത്തിന്റെ ആരാധകരായതുകൊണ്ട് ലോകത്തുള്ള ആധുനിക വരേണ്യവർഗ്ഗത്തോടൊപ്പം അതായത് മനുഷ്യരോടൊപ്പം നിർഭയം ഇടപഴകാൻ സാധിക്കുന്നുവത്രെ.!

ഒരു കാര്യം ഉറപ്പിച്ചു പറയാം. ഈ കഴുത കന്നുകാലി ജന്മങ്ങളുടെ അസ്ഥിത്വമാണ്‌ തമ്പ്രാക്കന്മാരുടെ വർദ്ധിച്ച ഭയത്തിനു കാരണം.!

പക്ഷെ, എന്തൊക്കെ പ്രയാസങ്ങളാണ്‌ സ്വതന്ത്രഭാരതത്തിന്റെ സർവ്വതന്ത്ര സ്വതന്ത്ര(നാ/യാ)യ രാഷ്ട്രപതിയായ ബഹുമാനപ്പെട്ട അവർ സഹിക്കുന്നത് എന്നാലോചിച്ചപ്പോൾ ഈ സാധാരണക്കാരനായ ഞാൻ എത്ര സ്വതന്ത്രൻ, നിർഭയൻ എന്നത് എന്നെ വാനോളമാക്കി.

ഒരു കൂട്ടം കാക്കി ഏമാന്മാർ ജനങ്ങളെ ലാത്തിവീശി ആട്ടിയോടിക്കുന്നു.  അതു കണ്ടാൽ തോന്നുക, അടുത്തെവിടെയോ ഒരു ആറ്റംബോംബ് ഉടനെ പൊട്ടിത്തെറിക്കും എന്നതുപോലെയാണ്‌.  ഇപ്പോൾ ആ പ്രദേശം മുഴുവൻ ശൂന്യം, ഒരു ഈച്ചപോലുമില്ല പറക്കാൻ.  തുടർന്ന് കൂക്കിവിളിച്ചുകൊണ്ട് ഓടിയെത്തുന്ന അസംഖ്യം വാഹനങ്ങളിൽ നിന്ന് വേറൊരു കൂട്ടം ഏമാന്മാരും സിൽബന്ധികളും (പലവിധ വേഷക്കാരായവർ) ചാടി ഇറങ്ങി നാലുപാടും ഓടുന്നു. എന്തൊക്കെയോ പുലമ്പുന്നു.  തുടർന്ന് ഒരു പാവം ഭരണാധികാരി (പ്രധാനമന്ത്രി, പ്രസിഡണ്ട്, വിവിഐപി) ഇടം വലം അനങ്ങാനാവാതെ അടിവെച്ചടിവെക്കുന്നു.  അവർക്ക് ശ്വസനസ്വാതന്ത്ര്യം പോലും ബാക്കിയുള്ളവരുടെ സൗമനസ്യപ്രകാരമാണെന്ന് തോന്നുന്നു.  ഭരണചക്രമുരുട്ടുന്നവരായ പരമോന്നതരുടെ ഓരോ നിമിഷവും മണിക്കൂറുകളും ദിവസങ്ങളും ഇപ്രകാരമാണ്‌ സമയത്തെ ആവേശിക്കുന്നത് എന്നത് അത്ഭുതം തന്നെ.

ഇത് അതിശയോക്തിയല്ലെന്ന് വ്യക്തമാണ്‌. ഈ വിഭാഗത്തെ ഇവിടെയും മറുനാട്ടിലും ലോകത്തെല്ലായിടത്തും കാണുന്നത് മനുഷ്യരായിട്ടുള്ളവർക്കൊപ്പമത്രെ.  പ്രസ്തുത മനുഷ്യരായിട്ടുള്ളവരും ഭയാശങ്കകൾ ബാധിച്ചവരെപ്പോലെയാണ്‌ പെരുമാറുന്നതെന്ന് നമുക്ക് കാണാനാകും. അവരും തടവുകാർ തന്നെയെന്നതിനു സംശയമില്ല.!

ഇതിനെല്ലാം ഒരു പോംവഴിയേ ഉള്ളു..
പണ്ടൊരു ജോത്സ്യൻ പറഞ്ഞതുപോലെ -
“ഒന്നുകിൽ നീ ശങ്കരനാവണം ”
“അല്ലെങ്കിൽ ശങ്കരൻ നീ തന്നെയാവണം” ...
അപ്പോൾ തീരും എല്ലാ ഭയങ്ങളും.!
= = = = = =
ടി. കെ. ഉണ്ണി
25-06-2013

ചൊവ്വാഴ്ച, ഡിസംബർ 18, 2012

സ്വർഗ്ഗരാജ്യം.

സ്വർഗ്ഗരാജ്യം.
==========
ഇന്ത്യാരാജ്യത്തെ സമ്പന്നതയിൽ ഒന്നാം സ്ഥാനത്തെത്തിച്ചേ ഭരണത്തമ്പുരാന്മാർക്ക് മനസ്സമാധാനമുണ്ടാവൂ.! അതിന്നായി അഹോരാത്രം വിശ്രമമില്ലാതെ ഇരുപത്തിനാലുമണിക്കൂറും പണിയെടുത്തുകൊണ്ടിരിക്കയാണത്രെ തമ്പ്രാന്മാർ.. ഈ കഴുത ജനങ്ങൾ ഇതുവല്ലതും അറിയുന്നുണ്ടോ.!

സുഖസമൃദ്ധമായ ജീവിതത്തിന്‌ അത്യാവശ്യമായിട്ടുള്ളത് ആഹാരമാണല്ലോ. കിലോ ഒന്നിന്‌ ഒരു രൂപക്കും രണ്ടു രൂപക്കും അരിയും ഗോതമ്പും രാജ്യമാസകലം ലഭ്യമാക്കിയിട്ടുണ്ട്..  ഇത് വാങ്ങിക്കാനുള്ള പണസമ്പാദനത്തിനായി പലവിധ യോജന-പ്രയോജന പദ്ധതികളിലൂടെ മേലനങ്ങാതെ കൂലി ലഭിക്കുന്ന പണികൾ രാജ്യത്തിലെ ഓരോ കുടുംബത്തിൽ നിന്നും ഒരാൾക്കെങ്കിലും ലഭ്യമാക്കിയിട്ടുണ്ട്.. ഇങ്ങനെ ലഭിക്കുന്ന ജോലി മാസത്തിൽ രണ്ടോ മൂന്നോ ദിവസം മാത്രമായാലും ഒരു കുടുംബത്തിന്‌ മാസം മുഴുവനും സുഭിക്ഷമായി ജീവിക്കാനും മിച്ചസമ്പാദ്യമുണ്ടാക്കാനും കഴിയുമെന്നും തമ്പ്രാക്കൾ പറയുന്നു.

ഒരു രൂപക്ക് അരിയും അര രൂപക്ക് ഉപ്പും മുളകും വാങ്ങിയാലും ദിവസം രണ്ടര രൂപ വീതം മിച്ചം വെക്കാനറിയാത്ത കഴുതജന്മങ്ങളോട് കണക്ക് (ദിവസം നാലുരൂപ വരുമാനം ഉണ്ടാക്കുന്നവൻ സമ്പന്നനാകുന്ന സാമ്പത്തികശാസ്ത്രം) പറഞ്ഞുബോധിപ്പിക്കാനായി തമ്പ്രാക്കൾ കൂട്ടം കൂട്ടമായി ഇറങ്ങി പുറപ്പെട്ടിരിക്കുന്നതിനാൽ ഇനിയെങ്കിലും ഇവർക്ക് ബുദ്ധിയുദിക്കുമെന്ന് കരുതാം.

ഇല്ലെങ്കിൽ നമുക്ക് ഒന്നാംസ്ഥാനത്തെത്താനാവുമോ.!
നമ്മുടെ രാജ്യം സ്വർഗ്ഗരാജ്യമായിത്തീരേണ്ടേ.!

അതുകൊണ്ട് കഴുതജനങ്ങളെല്ലാവരും മനസ്സിരുത്തിയാൽ നമ്മുടെ രാജ്യം സമ്പന്നതയുടെ സ്വർഗ്ഗരാജ്യമാവും.!!
സംശയമില്ല.!!
=========
ടി.കെ. ഉണ്ണി
൧൮-൧൨-൨൦൧൨ 

ഞായറാഴ്‌ച, നവംബർ 25, 2012

പുണ്യം

പുണ്യം
=====
കേരളജനതയുടെ ആരോഗ്യസംരക്ഷണത്തിന്‌ സർക്കാർ പ്രത്യേക
താല്പര്യമെടുത്ത് സാമ്പത്തിക സ്രോതസ്സ് കണ്ടെത്തിയിരിക്കുന്നു.!
സർക്കാരിന്റെ പദ്ധതികളെ അകമഴിഞ്ഞ് സഹായിക്കേണ്ടത്
ഓരോ പൗരന്റേയും ഉത്തരവാദിത്വമാണെന്ന് നമ്മുടെ മന്ത്രിമാർ
നാഴികക്ക് നാല്പതുവട്ടവും ഓരോ മാദ്ധ്യമങ്ങളിലൂടെയും യാചിക്കുന്നത്
ശ്രദ്ധിക്കാത്തവരില്ലല്ലോ.!
അതുകൊണ്ട് ഒട്ടും താമസിക്കാതെ ഇന്നുമുതൽതന്നെ എല്ലാവരും
യഥേഷ്ടം മദ്യപിക്കുക.!  സർക്കാരിന്റെ വരുമാനം വർദ്ധിപ്പിക്കുക.!
മദ്യപിച്ചതുകൊണ്ട് എന്തെങ്കിലും രോഗമുണ്ടാവുകയാണെങ്കിൽ
ചികിത്സിക്കുന്നതിനായി മദ്യവരുമാനത്തിൽനിന്ന് ഒരുശതമാനം
ആരോഗ്യമന്ത്രാലയത്തിനു കൊടുക്കുന്ന പുണ്യപ്രവൃത്തിക്ക്
തീരുമാനമെടുത്തെന്ന് നമ്മുടെ മുഖ്യമന്ത്രി.!
ഇത് നേരത്തെ കൊടുത്തുകൊണ്ടിരിക്കുന്നതിനു പുറമെയാണത്രെ.!
അതുകൊണ്ട്, പുണ്യപ്രവൃത്തിയായ ഭാഗ്യക്കുറി ടിക്കറ്റെടുക്കൽ പോലെ,
കേരളത്തിലെ ആബാലവൃദ്ധം ജനങ്ങളും എന്നെന്നും യഥേഷ്ടം
മദ്യപിച്ചുകൊണ്ട് കേരളസർക്കാരിന്റെ ഈ പുതിയ
പുണ്യപ്രവൃത്തിയിൽ കൂടി പങ്കാളികളാവുക.!
ഈ പുണ്യപ്രവൃത്തിയിൽ പങ്കാളികളാവുന്നവർക്ക് സ്വർഗ്ഗപ്രാപ്തി
ലഭ്യമാവുന്നതിനുള്ള ഉത്തരവ് അടുത്തുതന്നെ പ്രഖ്യാപിക്കാനിടയുണ്ട്.!!
=========
ടി.കെ. ഉണ്ണി
25-11-2012

ചൊവ്വാഴ്ച, മേയ് 15, 2012

അന്തസ്സു്.!

അന്തസ്സു്.!
=======
നമ്മുടെ പാർലമെന്റ് സമ്മേളനത്തിന്റെ അറുപതാം വാർഷികദിനം                           ഇരുസഭകളും സമുചിതമായി ആഘോഷിച്ചതോടൊപ്പം പാസ്സാക്കിയെടുത്ത 
പ്രമേയം ആശ്ചര്യകരമായി തോന്നി.!!
അന്തസ്സും മഹനീയതയും ഉയർത്തിപ്പിടിച്ച് ജനാധിപത്യ മൂല്യങ്ങളും
ആദർശങ്ങളും ശക്തിപ്പെടുത്തും..!!

ആരൊക്കെയാണ്‌ അവിടെ കൂട്ടം കൂടിയിരിക്കുന്നതെന്ന് ഒരു നിമിഷം            
ആലോചിച്ചുപോയി.. അവിടെ കൂടിയിരിക്കുന്നവരുടെ അന്തസ്സും മഹനീയതയും  ഉയർത്തിപ്പിടിച്ചാൽ സംഭവിക്കുന്നത് നമുക്ക് മൂക്ക് പൊത്തി നടക്കേണ്ട       അവസ്ഥയായിരിക്കും.!
ആ കൂട്ടത്തിലുള്ളവരിൽ കൊള്ളക്കാർ, കൊലപാതകികൾ, ബലാത്സംഗികൾ,
കള്ളന്മാർ, ചതിയന്മാർ, വഞ്ചകർ, ഒറ്റുകൊടുപ്പുകാർ, രാജ്യദ്രോഹികൾ,
കൂട്ടിക്കൊടുപ്പുകാർ, പൊതുജനത്തിന്റെ ചോരകുടിച്ചുവളരുന്ന രാക്ഷസ മൂട്ടകൾ,
ഒരു വോട്ടുപോലും നേടിയിട്ടില്ലാത്തവർ തുടങ്ങിയവരാണെന്നും അവർ
ആരൊക്കെയാണെന്നും അറിയാത്തവരായി ഇന്നാട്ടിൽ ആരുമില്ല.!

അലവലാതി കൂട്ടങ്ങളെന്ന് ആക്ഷേപിക്കപ്പെടുന്ന നമ്മുടെ ഗ്രാമങ്ങളിലെ അയൽ -        കൂട്ടങ്ങൾക്ക് മേൽപറഞ്ഞ കൂട്ടത്തേക്കാൾ അന്തസ്സും അഭിമാനവും മഹത്വവും ഉണ്ട്.
അതുകൊണ്ട്, പാർലമെന്റ് മഹാത്മാക്കൾ ഓരോരുത്തരും
സ്വയം വിചിന്തനത്തിനു തയ്യാറാവുക..ഈ പുതിയ പ്രതിജ്ഞക്ക്
അനുസൃതമായതാണോ തങ്ങൾ ഓരോരുത്തരുടേയും അന്തസ്സും
മഹത്വവും എന്ന് നിർണ്ണയിക്കുക..അങ്ങനെയല്ലെങ്കിൽ ഒരു നിമിഷം
പോലും വൈകാതെ ആ സ്ഥാപനത്തിന്റെ അന്തസ്സും മഹത്വവും
നിലനിർത്തുന്നതിന്നായി, അനർഹമായി കൈവശപ്പെടുത്തിയിരിക്കുന്ന
പദവികൾ ഉപേക്ഷിക്കുക.!

തുടർന്ന് എങ്ങനെയാണ്‌ അന്തസ്സുള്ള മനുഷ്യനാവുകയെന്ന് അറിയണമെന്നുണ്ടെങ്കിൽ, ഗ്രാമത്തിലേക്ക് വരുകഅദ്ധ്വാനിച്ച് അന്നം നേടുക, അങ്ങനെ മനുഷ്യനാവുക.!
മാനവും മാന്യതയും ഉള്ളവനാണ്‌ മനുഷ്യൻ.!
=======
ടി. കെ. ഉണ്ണി
൧൫-൦൫-൨൦൧൨ 

തിങ്കളാഴ്‌ച, ഏപ്രിൽ 23, 2012

ഭൗമദിനം

ഭൌമദിനം 
========
ഏപ്രിൽ 22 ഭൗമദിനം
ഭൗ ഭൗ ഭൗമദിനം. എല്ലാവരും ആഘോഷിച്ചു..
ലോകം മുഴുവനും ഭൗമദിനം ആഘോഷിച്ചെന്ന് ചാനലുകളും മറ്റും..!  
ചർച്ചകളും മാർച്ചുകളും മറ്റുമായിട്ടാണത്ര ആഘോഷങ്ങൾ.! 
നമ്മൾ ഭൂമിയിലാണുള്ളതെന്ന് ഓർത്തുകൊണ്ടായിരുന്നോ ആഘോഷങ്ങൾ.
ഈ ദിനത്തിൽ  ചർച്ചിക്കാനും ആഘോഷിക്കാനും ഒത്തുകൂടിയവർ ഭൂമിക്കുവേണ്ടി എന്താണ്‌ ചെയ്തത്.?
അവർ ഭൂമിയിൽ (മണ്ണിൽ) ചവിട്ടി നടന്നോ..
അവർ ഭൂമിയിൽ (മണ്ണിൽ) ഒരു ചെടി (സസ്യം)യെങ്കിലും നട്ടുവോ..
അവരുടെ വാസസ്ഥലവും പരിസരവും മലിനമുക്തമാക്കുന്നതിന്‌ എന്തെങ്കിലും ചെയ്തുവോ..
അവരുടെ വാസസ്ഥലത്തെ ജലസ്രോതസ്സ് മലിനമുക്തമാക്കിയോ..
മണ്ണിൽ കൊത്തും കിളയും നടത്തിയോ, കൈകൊണ്ട് ഒരു നുള്ള് മണ്ണു് എങ്കിലും വാരിയെടുത്തുവോ..
നമുക്കതെല്ലാം അറപ്പുണ്ടാക്കുന്ന കാര്യങ്ങളാണല്ലൊ..!
ഭൂമിയിൽ പാദശ്പർശമേല്പിക്കാതെ മണ്ണിലും വിണ്ണിലുമല്ലാതെ ഭ്രമണം ചെയ്യുന്ന ഉപഗ്രഹങ്ങളായ മനുഷ്യരേ, നിങ്ങളെങ്ങനെയാണ്‌ എന്നിൽ നിന്നുയിർകൊണ്ടത്.?
പിഴച്ചുപെറ്റ മാതാവിനെപ്പോലെ തേങ്ങുകയാണ്‌ എന്റെ മനസ്സ് (മണ്ണിന്റെ - ഭൂമിയുടെ) എന്നറിയാത്തതെന്ത്.?
ഭൂമിയുടെയും ആകാശലോകങ്ങളുടെ ഉടമസ്ഥാവകാശം ഞങ്ങൾക്ക് മാത്രമാണെന്നവകാശപ്പെടുന്ന വൻശക്തിമനുഷ്യർ (യഥാർത്ഥമനുഷ്യർ അവരത്രെ - മറ്റുള്ളവരെല്ലാം കീടസമാനർ) ഭൂമിയുടെ ഹൃദയം പിളർന്ന് സൂക്ഷിച്ചുവെച്ചിട്ടുള്ള സംഹാരപേടകങ്ങൾക്ക് (ഭൂമിയെ പലതവണ ചുട്ടുകരിക്കാനാവശ്യമായ അണ്വായുധങ്ങൾ) മീതെ കൂട്ടംകൂടി ചർച്ചിച്ചാഘോഷിച്ചതല്ലാതെ, ഈ പെറ്റമ്മയെ സാന്ത്വനിപ്പിക്കാൻ എന്തെങ്കിലും ചെയ്തുവോ.?
ഉത്തരങ്ങളില്ലാത്ത ചോദ്യമുന്നയിക്കുന്ന ഞാനും എന്താണ്‌ ചെയ്തത്.?
ഏതൊരു ദിനവും അടിച്ചുപൊളിച്ചാഘോഷിച്ച് പാമ്പായിട്ടിഴയുന്നതിന്നപ്പുറം, കാര്യങ്ങളുണ്ടെന്ന തിരിച്ചറിവ് മനുഷ്യർക്കെന്നാണുണ്ടാവുക.?

ഭൂമിയും എനിക്ക് പെറ്റമ്മ തന്നെ എന്ന ചിന്തയോടെ..
=======
ടി. കെ. ഉണ്ണി 
൨൩-൦൪-൨൦൧൨ 

വ്യാഴാഴ്‌ച, മാർച്ച് 29, 2012

പ്രയത്നശാലി

പ്രയത്നശാലി
===========
ഞാൻ നമ്മുടെ മഹത്തായ രാജ്യത്തിനു വേണ്ടി, അതിലുമേറെ മഹത്വമുള്ള നമ്മുടെ സാമാന്യ ജനങ്ങൾക്കു വേണ്ടി അഹോരാത്രം പ്രയത്നിക്കുന്നവനാണ്‌..
ഈരേഴുപതിനാലു ലോകത്തിലെയും അക്ഷയഖനികളായ തത്വസംഹിതകൾക്കും അവയുടെ നിലനില്പിനുവേണ്ടിയുമുള്ള എന്റെ പ്രവർത്തനങ്ങൾ അഹോരാത്രം തുടരുകയാണ്‌..

ലോകസുരക്ഷ ഉറപ്പുവരുത്തുന്നതിനും ലോകജനതയുടെ താല്പര്യസംരക്ഷണത്തിനും വേണ്ടിയുള്ള എന്റെ പ്രയത്നം ഒരു സമർപ്പണമാണ്‌..
രാജ്യത്തിലെ ജനങ്ങളുടെ അവകാശങ്ങൾക്കുവേണ്ടിയും അദ്ധ്വാനിക്കുന്നവന്റെ അത്യുന്നതിക്കുവേണ്ടിയും ഞാനെന്റെ പ്രയത്നങ്ങൾ തുടരുകയാണ്‌..

രാജ്യത്തിലെ പ്രഥമസ്ഥാനീയരായ പ്രജകളുടെയും സവർണ്ണവരേണ്യതമ്പ്രാക്കളുടെയും നാനാവിധ പൗരോഹിത്യരാജാക്കന്മാരുടെയും ആനന്ദലഹരിയാറാട്ടിനും ഞാനെന്റെ പ്രയത്നങ്ങൾകൊണ്ട് ആഘോഷമാക്കുന്നുണ്ട്.! ഇവരില്ലെങ്കിൽ മറ്റാരുമില്ലല്ലോ ജനങ്ങളേ..!!
എന്റെ സിരകളിൽ, ജ്വലിക്കുന്ന വിപ്ലവവീര്യത്തിനും വെളിച്ചത്തിന്റെ മറുകരയിലിരുന്നു പൊയ്‌വെടികളുതിർക്കുന്ന അതിവിപ്ലവത്തിനും കത്തിക്കയറാനുള്ള ചുടുരക്തമുണ്ട്..

ഞാനെന്നും രാജ്യത്തിന്റെ ഭരണനിയമസംഹിതകൾക്കൊപ്പം നിന്ന് ഭരിക്കുന്നതിനും ഭരിക്കപ്പെടുന്നതിനും വേണ്ടിയുള്ള പ്രവർത്തനയത്നത്തിലാണ്‌..
ഞാൻ അധഃസ്ഥിതർക്കും ആശ്രിതർക്കും വർഗ്ഗത്തിനും വർഗ്ഗബോധത്തിനും വർഗ്ഗനിറഭേദ നിരാസങ്ങൾക്കും സമ്പത്തിനും സമ്പന്നർക്കും കാപട്യങ്ങൾക്കും അതിന്റെ ഉപാസകർക്കും ഒരുപോലെ പ്രിയങ്കരനായത് എന്റെ പ്രയത്നത്തിന്റെ മഹത്വം കൊണ്ടാണ്‌.!

അദ്ധ്വാനിക്കുന്നവന്നും ഭാരം വലിക്കുന്നവന്നും അസൂയക്കാർക്കും വ്യവഹാരികൾക്കും തെമ്മാടികൾക്കും അവരുടെ പാലകർക്കും അഴുക്കുചാൽ സചിവന്മാർക്കും വേണ്ടിയുള്ള എന്റെ പ്രവർത്തനങ്ങളെ അവരെല്ലാവരാലും പുകഴ്ത്തപ്പെട്ടിട്ടുണ്ട്..
സമൂഹത്തിലെ നരിച്ചീറുകൾക്കും കിടമത്സരത്താൽ കടിച്ചുകീറുന്നവർക്കും എന്തിനെയും കടന്നൽ പോലെ കുത്തിനോവിക്കുന്നവർക്കും ഞാൻ എന്റെ പ്രയത്നത്തിന്റെ തേനരുവി ഒഴുക്കിയിട്ടുണ്ട്..

അതെ, ഞാൻ ഈ ഭൂലോക മായാജാലങ്ങൾക്കായി നിങ്ങൾക്കൊപ്പം എന്നെന്നും നിലകൊണ്ടിട്ടുള്ളവനാണ്‌..നിങ്ങൾക്കുവേണ്ടി മാത്രമായി..!
....! ....!....!
നിങ്ങൾക്കെന്നെ അറിയില്ലേ?....?
ഞാനായിരുന്നു / നിങ്ങളായിരുന്നു
നമ്മളായിരുന്നു / അവരായിരുന്നു.??
മനസ്സിന്റെ ആമാശയത്തിൽ നിന്നും
വമനശേഷിയാൽ പുറത്ത് വന്നവർ
സമൂഹത്തിന്റെ മനസ്സാക്ഷിയാൽ ഉപേക്ഷിക്കപ്പെട്ടവർ
വിശ്വാസങ്ങളാൽ പ്രലോഭിപ്പിക്കപ്പെട്ട് പാപികളായവർ
സാംസകാരിക സദാചാര ബോധങ്ങളുടെ
ശൂന്യമാക്കപ്പെട്ട മനസ്സുമായി വിഹരിക്കുന്നവർ
സേവനത്തിനു വേതനം പറ്റി സമൂഹത്തെ വഞ്ചിക്കുന്ന രക്ഷകപുണ്യാളന്മാർ.
സമ്മതിദാനത്തെ ചൂഷണമാക്കി ആർമാദിച്ചാഘോഷിക്കുന്ന പാഷാണകൃമികൾ..
എന്തിനധികം..
ഇത് ഞാൻ തന്നെ
അല്ല നമ്മൾ തന്നെ
ഞാനും നമ്മളും അവരും അല്ലാതെ മറ്റാരുമില്ല!!
ഇതൊരു അന്ത്യമില്ലാത്ത ചാക്രികാഘോഷമാണ്‌.!
ആഘോഷങ്ങൾ അടിച്ചുപൊളിച്ചുകൊണ്ടേയിരിക്കുന്നു.!!
=========
ടി.കെ. ഉണ്ണി
൨൯-൦൩-൨൦൧൨
കാലികചിന്തനം.
വാൽക്കഷ്ണം: ൧൫-൦൭-൨൦൦൮ ൽ ഞാനെഴുതിയ കവിത (അങ്ങനെ പറയാനാവില്ല) യെ ഗദ്യമാക്കിയതാണ്‌ ഈ കുറിപ്പ്.

വെള്ളിയാഴ്‌ച, മാർച്ച് 09, 2012

ലോക വനിതാദിനം

ലോക വനിതാദിനം
==============
ലോകജനസംഖ്യയിലെ പകുതിയോളം വരുന്ന സ്ത്രീജനങ്ങളുടെ
സ്ഥിതിസമത്വത്തിനായുള്ള ഐക്യദാർഢ്യദിനം..
ഈ ദിവസത്തിന്റെ പ്രാധാന്യമെന്തെന്നു മനസ്സിലാക്കിക്കൊണ്ടുള്ള സമീപനം
നമ്മുടെ സ്ത്രീജനങ്ങൾക്ക് പരസ്പരം ഉണ്ടാകുന്നുണ്ടോ.?
പരിഹാസ്യമായ സ്ക്രാപ്പുകളല്ലാതെ
ഒരു സ്നേഹസന്ദേശമെങ്കിലും പരസ്പരം കൈമാറുന്നുണ്ടോ.?  
സ്നേഹത്തിന്റെ, സൗഹൃദത്തിന്റെ, സമഭാവനയുടെ,  ശാക്തീകരണത്തിന്റെ,  
ഐക്യദാർഢ്യത്തിന്റെ എല്ലാമായി രണ്ടുവാക്കെങ്കിലും പരസ്പരം
പറയുകയോ എഴുതുകയോ ചെയ്യാനാകുന്നുണ്ടോ.?
ഇല്ലെങ്കിൽ, അതാണുണ്ടാവേണ്ടത്..!
അതാവട്ടെ ഈ വനിതാദിനത്തിന്റെ നന്മ..
വനിതാദിനം മാർച്ച് 8 ന്‌ കഴിഞ്ഞല്ലോ എന്നു കരുതി വിഷമിക്കേണ്ടതില്ല..
ഇന്നും അതാവാം...!!
ആശംസകളോടെ.
==========
ടി. കെ. ഉണ്ണി
൦൯-൦൩-൨൦൧൨

ബുധനാഴ്‌ച, ഫെബ്രുവരി 15, 2012

വിമലിനീകരണം

വിമലിനീകരണം
=========
നഗരജീവിത സംസ്കാരത്തിന്‌ ഗുണകരമായ സാഹചര്യമൊരുക്കാൻ
അവസരമേകിയിട്ടുള്ള വിളപ്പിൻശാല സമരത്തിന്‌ ഭാവുകങ്ങൾ
സമർപ്പിക്കാൻ നഗരവാസികളായ പരിഷ്കൃത സമൂഹം തയ്യാറവണം..
മലിനീകരണമുക്തമായ മനസ്സിന്റെയും ഉടമകളാവാനുള്ള
തുടക്കമാവട്ടെ അത്.!

വിളപ്പിൻശാലയിലെ ജനങ്ങളുടെ നിശ്ചയദാർഢ്യം അവരുടെ
ആവശ്യങ്ങളിലേക്ക് ശ്രദ്ധതിരിക്കാൻ സർക്കാറിനെയും
കോടതിയേയും മറ്റു അധികാരിവർഗ്ഗത്തേയും ബോദ്ധ്യപ്പെടുത്താനായത്
ശുഭകരമായ കാര്യമാണ്‌..

സംസ്ഥാനത്തെ ഇരുപതോളം കേന്ദ്രങ്ങളിൽ വിളപ്പിൻശലയിലേതിനു
സമാനമായ അവസ്ഥ നിലനില്ക്കുന്നുണ്ട്. പ്രസ്തുത തദ്ദേശവാസികളും
പൊതുജനസമൂഹവും വിളപ്പിൻശാല മാതൃകയിൽ ജനമുന്നേറ്റം
സംഘടിപ്പിക്കുകയും ആവശ്യങ്ങൾ നേടിയെടുക്കുന്നതിന്‌
തയ്യാറാവുകയും വേണം..

ഈ ജനതക്ക് ആശംസകളും ഭാവുകങ്ങളും നേരുന്നു..
=======
ടി.കെ. ഉണ്ണി
൧൫-൦൨-൨൦൧൨

വ്യാഴാഴ്‌ച, നവംബർ 10, 2011

൧൧-൧൧-൧൧

11-11-11
======
ഇന്ന് നവമ്പർ പതിനൊന്ന്
ഈ നൂറ്റാണ്ടിലെ അപൂർവ ദിനം
മാത്രമല്ല, ഒരു അപൂർവ നിമിഷവും ഉണ്ട്
11:11:11 എ.എം.
പകൽ, 11 മണി, 11 മിനിട്ട്, 11 സെക്കന്റ്.
ഇങ്ങനെ ഒരു തിയ്യതി എഴുതാൻ കഴിയുന്നതും
ഇങ്ങനെയൊരു നിമിഷം അനുഭവിക്കാൻ
കഴിയുന്നതും ഭാഗ്യം തന്നെ.!
എല്ലാവർക്കും ആശംസകൾ
======
ടി. കെ. ഉണ്ണി
൧൧-൧൧-൨൦൧൧ 

ബുധനാഴ്‌ച, സെപ്റ്റംബർ 28, 2011

പതനം


പതനം
====
ആഗോള നൂതന സാംസ്കാരിക അധിനിവേശത്തിന്റെ 
മായികവലയത്തിന്നുള്ളിൽ കുരുങ്ങിപ്പോവുന്ന വിധത്തിൽ 
സ്വമനസ്സിന്റെ സാംസ്കാരബോധത്തെ അടിയറവുവെക്കുന്ന 
സാമാന്യജനത്തിന്റെ സ്വാതന്ത്ര്യബോധത്തെ തിരുത്തുന്നതിന്നു 
കരുത്തുള്ള യാതൊരു രാഷ്ട്രീയ വിപ്ലവബോധങ്ങളും 
ഇന്നില്ലെന്നത് സത്യമായ കാര്യമാണ്‌...
അതിനാൽ തന്നെ അവബോധപരമായ അതിന്റെ 
ചോദ്യോത്തരങ്ങളും വഴിമുട്ടുന്നതായിത്തീരുന്നു....
മറ്റൊന്നിലന്വേഷിച്ചുള്ള ദുർവ്യയത്തെ 
വർജ്ജിക്കുകയാണ്‌ കരണീയം.!!
...............
ടി. കെ. ഉണ്ണി
൨൮-൦൯-൨൦൧൧
 

വ്യാഴാഴ്‌ച, സെപ്റ്റംബർ 22, 2011

കറുത്ത കച്ച

കറുത്ത കച്ച.
 ======
ഇരുട്ടിനെ ചായമടിച്ച് പാൽനിറമാക്കൂ..
വെളുത്തതല്ലാത്ത കുടകൾ ചൂടുന്നവരെ അകത്താക്കൂ..
കാക്കയെ കൊക്കാക്കൂ, കരിക്കട്ടയെ പൊന്നാക്കൂ..
മുടിയും താടിയും തൊടിയും കൊടിയും വെളുപ്പിക്കൂ..
അകക്കറുപ്പിന്റെ ഉള്ളങ്ങളെ തുറന്ന് വെളുപ്പിക്കൂ..
വെളുപ്പിന്റെ വെണ്മയുടെ പരിശുദ്ധവാഹകർ നമ്മൾ..

ആദിവാസിസ്ത്രീകളുടെ കറുത്ത മുണ്ടുരിഞ്ഞു വസ്ത്രാക്ഷേപം
നടത്തി അപമാനിച്ച വെളുത്ത ശരീരത്തിലെ കറുത്ത മനസ്സുള്ള
ഏമാന്മാരും തമ്പുരാക്കന്മാരും ഭരണതലപുംഗവന്മാരും തങ്ങളുടെ
കൂട്ടക്കാരായ കറുത്തവസ്ത്രം ധരിച്ച സ്വാമിശരണങ്ങളുടെ
മുണ്ടഴിക്കാൻ ധൈര്യപ്പെടുമോ.??
ഇത് ദൈവങ്ങളുടെ നാടാണ്‌,
മനുഷ്യരുടേതല്ല..തീർച്ച.!
=======
ടി. കെ. ഉണ്ണി
൨൨-൦൯-൨൦൧൧ 

വ്യാഴാഴ്‌ച, സെപ്റ്റംബർ 08, 2011

എല്ലാവർക്കും പൊന്നോണം.!

എല്ലാവർക്കും പൊന്നോണം.!
================
മാവേലി ഇത്തവണ മലയാളനാട്ടിലേക്കില്ലത്രെ..
അവിടുത്തെ ഭരണാധിപന്മാർ മാവേലിയെ തോല്പിക്കും
വിധം സുഖസൗകര്യങ്ങളും ആഘോഷങ്ങളുമാണ്‌
പ്രജകൾക്കായി ഒരുക്കിക്കൊടുത്തിട്ടുള്ളതെന്ന്
ഫാക്സ് സന്ദേശം കിട്ടിയിട്ടുണ്ടത്രെ..

പെട്രോൾവിലക്ക് തീപിടിച്ചതുകൊണ്ട് കിട്ടുന്ന പാതാളപെൻഷൻ
തുക കൊണ്ട് ഒരു മലനാട് യാത്ര കടബാദ്ധ്യതയുണ്ടാക്കുമെന്നതിനാലും
തന്നെ വെല്ലുന്ന മലയാളനാട്ടിലെ ഭരണാധികാരികളെ
സമാദരണീയരായി ഗണിക്കുന്നതിനാലും അദ്ദേഹം യാത്ര മാറ്റിവെച്ചത്രെ.!
അതിനാൽ മാവേലിയില്ലെങ്കിലും ഇത്തവണ
നമുക്ക് ഓണം ആഘോഷിക്കാമത്രെ.!

എല്ലാവർക്കും സന്തോഷപ്രദമായ
ഓണാശംസകൾ.
========
ടി. കെ. ഉണ്ണി
൦൮-൦൯-൨൦൧൧

തിങ്കളാഴ്‌ച, ഓഗസ്റ്റ് 15, 2011

സ്വാതന്ത്ര്യദിനം..

സ്വാതന്ത്ര്യദിനം..
===========
സ്വതന്ത്രഭാരതത്തിലെ അസ്വതന്ത്ര ദരിദ്രനാരായണന്മാരെ
ഓർക്കാനാവുന്നത് ശിക്ഷാർഹമായ രാജ്യദ്രോഹക്കുറ്റമായി
ത്തീർന്നിരിക്കുന്ന സ്വാതന്ത്ര്യബോധത്തിന്റെ കെട്ടുകാഴ്ചകൾ
അരങ്ങേറ്റിക്കൊണ്ട് ഭരണസിരാകേന്ദ്രങ്ങളിലെ
ചക്രായുധധാരികൾ പേമാരിപോലെ വർഷാവർഷം
കോരിച്ചൊരിയുന്ന ഭാഷണവർഷത്തിന്ന് കുടപിടിച്ച് നിൽക്കുന്ന
ഏമാന്മാരുടെ നേർക്കാഴ്ചകൾ സമ്മാനമായി അളന്നുതൂക്കി
നൽകിക്കൊണ്ട്, രാജ്യത്തിലെ ജനസേവനം മാത്രം
ജീവനമാക്കിയവർ നമുക്ക് നൽകുന്ന ഔദാര്യമായ സ്വാതന്ത്ര്യം
വെറും കൊടിക്കൂറകളായി പറപ്പിച്ചുകൊണ്ട്, ഇല്ലാത്ത ശബ്ദത്തിൽ
വിളിച്ചുകൂവാൻ, വോട്ട്മാത്രം കൈമുതലുള്ള മൃഗതുല്യമനുഷ്യ
ജന്മങ്ങളെ ഉന്മത്തരാക്കി ഘോഷയാത്രികരാക്കി കെട്ടിയാടിച്ചുള്ള
ഈ പൊങ്ങച്ചവീര്യം നമ്മുടെ സ്വാതന്ത്ര്യമെങ്കിൽ,
നാടേ നിന്റെ സ്വാതന്ത്ര്യം നീണാൾ വാഴട്ടെ..!
നാടേ എനിക്കെന്നാണ്‌ സ്വാതന്ത്ര്യമുണ്ടാവുക.?
= = = = = = =
ടി. കെ. ഉണ്ണി
൧൫-൦൮-൨൦൧൧

വ്യാഴാഴ്‌ച, ജൂൺ 16, 2011

സ്വന്തം മാഷ്

അദ്ധ്യാപകൻ വിദ്യാർ(ത്ഥി/നി)യെ പീഢിപ്പിച്ചു..!!

ദിവസേനയുള്ള വാർത്താ, ദൃശ്യ, ശ്രാവ്യ മാദ്ധ്യമങ്ങളുടെ കേളി കൊട്ട് ഉത്സവം..!
അദ്ധ്യാപകൻ തനിക്ക് പീഢിപ്പിക്കാൻ കഴിയുന്ന കക്ഷികളിൽ കുറെ പേരെ ഒഴിവാക്കി ഭൂരിപക്ഷത്തെ പീഢിപ്പിക്കുന്നതിലുള്ള വ്യാകുലതയാണോ മാദ്ധ്യമങ്ങൾക്കും അതപ്പാടെ വിഴുങ്ങുന്ന പൊതുജനത്തിനും?
അദ്ധ്യാപകൻ മറ്റാരെയെങ്കിലും പീഢിപ്പിക്കണമെന്നാണോ ദുശ്ശങ്ക? അങ്ങനെയെങ്കിൽ അത് ആശാസ്യമാവില്ല.!
അദ്ധ്യാപകൻ, അദ്ധ്യാപകവൃന്ദത്തിൽപ്പെട്ടവരെയും വിദ്യാർത്ഥിഗണത്തിൽപ്പെട്ടവരെയും അല്ലാതെ മറ്റാരെയാണ്‌ പീഢിപ്പിക്കേണ്ടത്?
പണ്ട് അദ്ധ്യാപകൻ എല്ലാവരാലും ബഹുമാനിതനായിരുന്നതിനാൽ എല്ലാവർക്കും അദ്ധ്യാപകനായിരുന്നു..മാഷ്.!
അദ്ധ്യാപകൻ എന്നത് ഒരു സംസ്ക്കാരത്തിൽനിന്നും മാറി വെറുമൊരു തൊഴിൽ മാത്രമായി ചുരുങ്ങിയപ്പോൾ കേവലം തൊഴിലെടുക്കാത്ത (പണിയെടുക്കാത്ത) തൊഴിലാളിയായി.!
എപ്പോഴെങ്കിലും എന്തെങ്കിലും ചെയ്യണമെന്ന് തോന്നിയാൽ അതിങ്ങനെയൊക്കെ ആവുകയും വിവരമില്ലാത്തവർ അത് കൊട്ടിഘോഷിക്കുകയും ചെയ്യും.!!
അതായത്, ഇന്ന് പേരിനെങ്കിലും അദ്ധ്യാപകൻ അദ്ധ്യാപകനാവുന്നത് തന്റെ പണിപ്പുരയിലാണ്‌.! അതിന്ന് പുറത്ത് (പൊതു ഇടങ്ങളിൽ) അവർ വിളിപ്പേരിൽ മാത്രമായാണ്‌ ഇപ്പോൾ അറിയപ്പെടുന്നത്..!!
ഉണ്ണി മാഷ് എന്ന അദ്ധ്യാപകൻ തൊഴിലിടത്തിന്ന് പുറത്ത് ഉണ്ണി മാത്രമാണ്‌..! അവിടുത്തെ ഇടപെടലുകൾ ഉണ്ണിയുടേത് മാത്രമാണ്‌, മാഷിന്റേതല്ല.!
മാദ്ധ്യമങ്ങൾ മാധ്യമങ്ങളായതുപോലെ അവർക്ക് മനസ്സിലാകാത്തതും പൊതുജനം മനസ്സിലാക്കാത്തതും ആണ്‌ കാര്യങ്ങളെന്ന് കരുതാനാവുമോ.?
അതുകൊണ്ട്, അദ്ധ്യാപകർ വിദ്യാർത്ഥികളെയും ഡോക്റ്റർമാർ രോഗികളെയും വേണ്ടതുപോലെയൊക്കെ ചെയ്യട്ടെ..!!
വെറുതെയെന്തിനാണിത്ര പുകിൽ..!!
**********
ടി. കെ. ഉണ്ണി
16-06-11
വാൽക്കഷ്ണം...പീഡനം സംബന്ധിച്ചുള്ള കേന്ദ്രസർക്കാരിന്റെ സർവെ റിപ്പോർട്ട്...
രക്ഷിതാക്കളെ പീഢിപ്പിക്കുന്നത് മക്കളുടെ, മരുമക്കളുടെ മൗലികാവകാശമായിത്തീരുന്ന കാലം വിദൂരമല്ലെന്നു തോന്നുന്നു...  അതിന്‌ മുമ്പ് അങ്ങോട്ട് വിളിക്കണേ കർത്താവേ..!



ശനിയാഴ്‌ച, ഡിസംബർ 25, 2010

തമസ്ക്കരണം

തമസ്ക്കരണം
========
സംസ്ഥാന സ്കൂൾ കായികമാമാങ്കം..
വേഗം കൂടിയ ഓട്ടക്കാരനെ കണ്ടെത്തുന്ന മത്സരം...
കാണികളും സംഘാടകരും മത്സരാർത്ഥികളും ചേർന്ന നാടകം ...
ചാനലുകളുടെ തത്സമയ സംപ്രേഷണത്തിലൂടെ കണ്ട കാഴ്ചയാണ്‌ അത്ഭുതമുണ്ടാക്കിയത്‌..
സത്യത്തിന്റെ തമസ്ക്കരണം.!

വൈവിദ്ധ്യമാർന്ന തമസ്ക്കരണങ്ങൾ കണ്ടും കേട്ടും അനുഭവിച്ചും പരിചയമുള്ളവരാണ്‌ പൊതുജനം.  പക്ഷെ, ഇത്‌ കുറെ കടന്ന കയ്യായെന്ന് ചിലരെങ്കിലും കരുതാതില്ല, 
സത്യത്തിന്റെ ഈ തമസ്ക്കരണം. അതെങ്ങിനെ ചെയ്യാമെന്ന് അവരൊത്തുചേർന്ന് സമർത്ഥമായി ജനങ്ങളെ ബോധ്യപ്പെടുത്തി. മാത്രമല്ല ഈ തമസ്ക്കരണത്തിന്റെ ലാഭത്തെ ആദരിക്കുകയും ആദർശവൽക്കരിക്കുകയും ചെയ്തു. അതിൽ പങ്കാളികളായവർ സാധാരണക്കാരല്ല.  എല്ലാം വമ്പന്മാരും കൊമ്പന്മാരും ഭരണാധികാരികളും സേവകരുമൊക്കെയാണ്‌.  യാതൊരു ഉളുപ്പുമില്ലാതെ അവർ അത്‌ ചെയ്തു.!

ചില കഥകളിൽ, സിനിമകളിൽ, കേട്ടുകേൾവികളിൽ, സംഭവിക്കുന്നതായി ചിത്രീകരിക്കപ്പെടുന്ന അവസ്ഥയെ ഇവിടെ ബോധപൂർവ്വമായി സ്ഥാപനവൽക്കരിക്കുകയാണുണ്ടായത്‌...

ദിവംഗതനായവന്റെ ആഗ്രഹ സാഫല്യം..
അതിന്റെ ശ്രേഷ്ഠമായ മാതൃക..
അതാണത്രെ അവിടെ അരങ്ങേറിയത്‌...

ഇത്‌ മാതൃകാപരമെന്ന് ആബാലവൃദ്ധം ബുദ്ധിജീവികൾ മൗനം സമ്മതമെന്നറിയിച്ചിരിക്കുന്നതിനാൽ ഇത്‌ നമുക്കെല്ലാം പിൻപറ്റാവുന്നതാണ്‌..

തെറ്റുകുറ്റങ്ങൾ, ധർമ്മാധർമ്മങ്ങൾ, നീതിനിയമങ്ങൾ, അവകാശാധികാരങ്ങൾ തുടങ്ങി കാക്കത്തൊള്ളായിരം കാര്യങ്ങളെപ്പറ്റി ബോധ്യങ്ങളുള്ള മനുഷ്യർക്ക്‌ ഇവയിലൊന്നും ഉൾപ്പെടാത്തൊരു കാര്യമാണിതെന്ന വിചിന്തനത്തെ ആശങ്കയോടെമാത്രമേ നിരീക്ഷിക്കാനാവൂ.!

ഇത്തരം മാതൃകാപരമായ പിൻപറ്റലാണ്‌ വലിയ മുന്നേറ്റങ്ങളായിത്തീരുക എന്നത്‌ കൂടുതൽ ആശങ്കയുണ്ടാക്കുന്നു..

ഇന്ന് കേരളരാഷ്ട്രീയത്തിലെ അതികായന്മാരിലൊരാൾ അദ്ദേഹത്തിന്റെ വിഫലമായ ആഗ്രഹസാഫല്യവുംകൊണ്ട്‌ ദിവംഗതനായി..!
ആഗ്രഹസാഫല്യത്തിന്നുള്ള ശ്രേഷ്ഠമാതൃക പിൻപറ്റിയിരുന്നെങ്കിൽ..!!
സഫലം, സായൂജ്യം..സംശയമില്ല...?
*************
സസ്നേഹം
ടി. കെ. ഉണ്ണി
൨൫-൧൨-൨൦൧൦
========
വാൽക്കഷ്ണം.:.അച്ഛന്റെ മരണം അറിയാതെ മകൻ ജേതാവായി - വാർത്ത
************