ശനിയാഴ്‌ച, ഡിസംബർ 25, 2010

തമസ്ക്കരണം

തമസ്ക്കരണം
========
സംസ്ഥാന സ്കൂൾ കായികമാമാങ്കം..
വേഗം കൂടിയ ഓട്ടക്കാരനെ കണ്ടെത്തുന്ന മത്സരം...
കാണികളും സംഘാടകരും മത്സരാർത്ഥികളും ചേർന്ന നാടകം ...
ചാനലുകളുടെ തത്സമയ സംപ്രേഷണത്തിലൂടെ കണ്ട കാഴ്ചയാണ്‌ അത്ഭുതമുണ്ടാക്കിയത്‌..
സത്യത്തിന്റെ തമസ്ക്കരണം.!

വൈവിദ്ധ്യമാർന്ന തമസ്ക്കരണങ്ങൾ കണ്ടും കേട്ടും അനുഭവിച്ചും പരിചയമുള്ളവരാണ്‌ പൊതുജനം.  പക്ഷെ, ഇത്‌ കുറെ കടന്ന കയ്യായെന്ന് ചിലരെങ്കിലും കരുതാതില്ല, 
സത്യത്തിന്റെ ഈ തമസ്ക്കരണം. അതെങ്ങിനെ ചെയ്യാമെന്ന് അവരൊത്തുചേർന്ന് സമർത്ഥമായി ജനങ്ങളെ ബോധ്യപ്പെടുത്തി. മാത്രമല്ല ഈ തമസ്ക്കരണത്തിന്റെ ലാഭത്തെ ആദരിക്കുകയും ആദർശവൽക്കരിക്കുകയും ചെയ്തു. അതിൽ പങ്കാളികളായവർ സാധാരണക്കാരല്ല.  എല്ലാം വമ്പന്മാരും കൊമ്പന്മാരും ഭരണാധികാരികളും സേവകരുമൊക്കെയാണ്‌.  യാതൊരു ഉളുപ്പുമില്ലാതെ അവർ അത്‌ ചെയ്തു.!

ചില കഥകളിൽ, സിനിമകളിൽ, കേട്ടുകേൾവികളിൽ, സംഭവിക്കുന്നതായി ചിത്രീകരിക്കപ്പെടുന്ന അവസ്ഥയെ ഇവിടെ ബോധപൂർവ്വമായി സ്ഥാപനവൽക്കരിക്കുകയാണുണ്ടായത്‌...

ദിവംഗതനായവന്റെ ആഗ്രഹ സാഫല്യം..
അതിന്റെ ശ്രേഷ്ഠമായ മാതൃക..
അതാണത്രെ അവിടെ അരങ്ങേറിയത്‌...

ഇത്‌ മാതൃകാപരമെന്ന് ആബാലവൃദ്ധം ബുദ്ധിജീവികൾ മൗനം സമ്മതമെന്നറിയിച്ചിരിക്കുന്നതിനാൽ ഇത്‌ നമുക്കെല്ലാം പിൻപറ്റാവുന്നതാണ്‌..

തെറ്റുകുറ്റങ്ങൾ, ധർമ്മാധർമ്മങ്ങൾ, നീതിനിയമങ്ങൾ, അവകാശാധികാരങ്ങൾ തുടങ്ങി കാക്കത്തൊള്ളായിരം കാര്യങ്ങളെപ്പറ്റി ബോധ്യങ്ങളുള്ള മനുഷ്യർക്ക്‌ ഇവയിലൊന്നും ഉൾപ്പെടാത്തൊരു കാര്യമാണിതെന്ന വിചിന്തനത്തെ ആശങ്കയോടെമാത്രമേ നിരീക്ഷിക്കാനാവൂ.!

ഇത്തരം മാതൃകാപരമായ പിൻപറ്റലാണ്‌ വലിയ മുന്നേറ്റങ്ങളായിത്തീരുക എന്നത്‌ കൂടുതൽ ആശങ്കയുണ്ടാക്കുന്നു..

ഇന്ന് കേരളരാഷ്ട്രീയത്തിലെ അതികായന്മാരിലൊരാൾ അദ്ദേഹത്തിന്റെ വിഫലമായ ആഗ്രഹസാഫല്യവുംകൊണ്ട്‌ ദിവംഗതനായി..!
ആഗ്രഹസാഫല്യത്തിന്നുള്ള ശ്രേഷ്ഠമാതൃക പിൻപറ്റിയിരുന്നെങ്കിൽ..!!
സഫലം, സായൂജ്യം..സംശയമില്ല...?
*************
സസ്നേഹം
ടി. കെ. ഉണ്ണി
൨൫-൧൨-൨൦൧൦
========
വാൽക്കഷ്ണം.:.അച്ഛന്റെ മരണം അറിയാതെ മകൻ ജേതാവായി - വാർത്ത
************