തിങ്കളാഴ്‌ച, മാർച്ച് 24, 2014

ജന്മം

ജന്മം
= = =

ഉദകപ്പോളക്കുള്ളിലെ നെയ്ത്തിരി
പാതിവെന്ത വെളിച്ചം പോലെ.!
ആരോ പെറ്റിട്ടുപോയ ശാപത്തിന്ന്
കണ്ണോക്ക് പാടാനെത്തിയ മൂങ്ങ
ജന്മമെന്നതൊരു പാഴ്-വാക്ക്.!

ആറടി മണ്ണും അരിയിട്ടുവാഴ്ചയും
അഗതികൾക്കില്ലാത്തൊരാർഭാടം
ഏറ്റുവാങ്ങുകിലതുഭേദമെന്നുരചെയ്‌വോർ..
അരചനാവുന്നതോ, യിന്നെന്റെ മേനി.!
ജന്മമെന്നതൊരു പാഴ്-വാക്ക്.!

നെഞ്ചൂറ്റിയെടുത്തകന്നവരൊട്ടനേകം
നഞ്ചകത്താക്കിത്തന്നവരതിലധികം
ജരാനരകളകറ്റാൻ
തൃഷ്ണകൾ അളക്കാൻ
കാമനകളൊരുക്കാൻ
വാതായനങ്ങളടച്ച്
കോരിയെടുത്തവരെന്റെ ജന്മം..
ജന്മമെന്നതൊരു പാഴ്-വാക്ക്.!

തളിർത്തതും പൂത്തതും
വിരിഞ്ഞതും കരിഞ്ഞതും
പൊഴിഞ്ഞതും പറന്നതും
എല്ലാമെല്ലാം പാഴ്-വാക്കുകൾ.!
ജന്മങ്ങളെല്ലാം പാഴ്-വാക്കുകൾ.!!

= = = = = = =
ടി. കെ. ഉണ്ണി

൨൪-൦൩-൨൦൧൪ 

ബുധനാഴ്‌ച, മാർച്ച് 19, 2014

അവസാനത്തെ മരണം

അവസാനത്തെ മരണം
= = = = = = = = = = = =
ഊർദ്ധ്വശ്വാസം വലിക്കുന്ന എന്റെ മരണം
ആഘോഷമാക്കാനുള്ള തിടുക്കത്തിലത്രെ
സാമന്തന്മാരും അനന്തരവന്മാരുമെന്നത്
വെറുമൊരു ശ്രുതിയായി കരുതുവതെങ്ങനെ?
ചുണ്ടുനനക്കാനായൊരിറ്റു ദാഹജലത്തിനായ്
കേഴാത്ത ദിനരാത്രങ്ങളില്ല, വിളിക്കാത്ത
ദൈവങ്ങളില്ല, കേൾക്കാത്തവരാരുമില്ല.!
എന്നിട്ടുമെന്റെയൊടുക്കം കാംക്ഷിക്കുന്നവർ
അവർക്കിനിയും പിറക്കാത്തവർക്കായിട്ടൊരു
കരുതലിന്റെ സ്വപ്നത്തെപ്പോലും നിരസിക്കുന്നവർ
അവർക്കുണ്ടാഘോഷങ്ങൾ ബലാൽക്കാരവും
കൊല്ലും കൊലയുമെല്ലാം, തിരിച്ചറിവില്ലാതെ.!

വരണ്ട ദാഹത്താൽ വിണ്ടുപൊട്ടിയ കരളുമായി
മരിച്ചുണങ്ങുന്ന പാടങ്ങളെന്റെയന്നദാതാവ്..
കദനഭാരങ്ങളേറെ ഉണർത്തിയെന്നന്തരംഗം
താരാപഥമരുവും തമ്പുരാനോടോതിയെന്മനം
വെള്ളിക്കരങ്ങളാലനുഗ്രഹിക്കൂ, നീർമണിമുത്തുകൾ
വർഷിക്കൂ, അധരങ്ങളിലമൃതേകൂ, ഉയിർപ്പിനായ്..
ഭാസ്കരൻ നോക്കിച്ചിരിച്ചെന്റെ കണ്ണിൽ
കടലൊരുക്കി തിരമാലകളാഞ്ഞടിച്ചൊഴുക്കി
എന്നിട്ടുമെന്റെ ചുണ്ട് നനഞ്ഞില്ല, കപോലത്തി-
ലതുവറ്റിവരണ്ടുണങ്ങി ധൂളിയായകന്നു.!

അതുകണ്ടധികദനത്താലോതി മാരുതതനയനും
എന്നെത്തഴുകിത്താലോലിക്കുമാ പച്ചിലപ്പടർപ്പുകൾ
കിക്കിളികൂട്ടുമാമരച്ചില്ലകൾ മധുമക്ഷികൾ മേവും
മലർതോപ്പുകൾ പച്ചപ്പുതപ്പണിഞ്ഞ നെൽപ്പാടങ്ങൾ
മടിയിൽകിടത്തി താരാട്ടുപാടിയുറക്കുമാ മാമലക്കാടുകൾ
എല്ലാരുമിന്നെന്നെയനാഥനാക്കി മറഞ്ഞില്ലേ.. 

അരുതെന്നോതാനാവില്ലെനിക്കെന്നാലും തനയാ
കദനമേറെയുണ്ടെന്നന്തരംഗത്തിലും ചൊല്ലാം
എൻ പ്രകാശരേണുക്കളാഹരിച്ചാർമാദിക്കാൻ
ഇല്ലല്ലൊരിത്തിരി പച്ചപ്പെങ്കിലും നിന്നാരാമത്തിൽ
നിൻ സന്തതികളിത്രയും നീചരോ, നിർദ്ദയരോ,
മാതൃഹത്യ പാപമെന്നറിയീലയോ, അംഗഭംഗവും തഥാ,
എൻ കോപാഗ്നിവർഷത്താൽ ഭസ്മമാകീലയോ പ്രപഞ്ചം
ഓർക്കാത്തതെന്ത്? നിങ്ങൾ തന്നഹന്തയോ, മറവിയോ, മക്കളെ.!
ജീവനറ്റ ധൂമപടലങ്ങൾ മാത്രമീപ്പാരിലെങ്കിൽ, ഊർദ്ധശ്വാസവും
മരണവും ആഘോഷമാക്കുന്നതെങ്ങിനെ? അതത്ഭുതം.!
==========
ടി. കെ. ഉണ്ണി
൧൯-൦൩-൨൦൧൪ 
============ 
വാൽക്കഷ്ണംപ്രകൃതിയുടെ മരണം മനുഷ്യകരങ്ങളിലാണെന്നത് ദൈവം ഭയക്കുന്നതുകൊണ്ടാവണം ഇടക്കിടെ കുലുക്കവും നടുക്കവും ഊതിക്കളികളും മറ്റുമായ ചെപ്പടിവിദ്യകൾ കാണിച്ച് പിടിച്ചുനിൽക്കാൻ ശ്രമിക്കുന്നത്.!!

തിങ്കളാഴ്‌ച, മാർച്ച് 10, 2014

മുട്ടുശാന്തി

മുട്ടുശാന്തി
= = = = =
കൊട്ടംചുക്കാതിക്ക്‌ വാതം.!
കുറുന്തോട്ടിക്ക്‌ ചാഞ്ചാട്ടം.!
സർക്കാറിന്നത്‌ പൂന്തോട്ടം.!
കേസരി*, പരിപ്പിന്റെ കൊണ്ടാട്ടം.!
പൊട്ടും പൊടിയും പൂമ്പൊടിയും
മേമ്പൊടിയായൊരു പട്ടയവും
തട്ടുകടക്കൊരു മുട്ടുശാന്തി
മട്ടുമാറുമ്പോഴതൊട്ടുമില്ല.!!
കട്ടും കവർന്നും കളിപറഞ്ഞും
കയ്യിലകപ്പെട്ട പാപഭോഗം
കാലം കൊരുക്കുന്ന പൊൻകെണിയിൽ
കേഴുന്നതെന്താവാം, കാരുണ്യമോ.!
കാമം കേമമെന്നുള്ള കഴുതജന്മം
പേറുന്ന ഭാണ്ഡങ്ങൾ സ്വന്തമല്ലേ.!
ഭൂതാവേശിത കോമരങ്ങൾ പോലെ
കൽപ്പിക്കയല്ലേ ഭ്രാന്ത്‌, വിധിപോലെ.!
കടലിലെ മണ്ണും കരയിലെ ജലവും
ശൂന്യതയിലെ കാറ്റും വിണ്ണിലെ വിടവും
പഥ്യമായ വിവരദോഷങ്ങളെല്ലാം
ഭൂമുഖത്തന്യം വിശപ്പാളികൾക്കെന്നും.!
രക്ഷക്കായൊരപ്പൂപ്പൻതാടി അല്ലെങ്കിലൊരു-
ആറ്റനാറ്റപ്രളയം, അതിലൊരു പെട്ടകം.!
അല്ലെങ്കിലെന്നെ കൊടുക്കൂ രക്തദാഹികൾക്ക്‌
ലോകകാളക്കൂറ്റന്മാർ ഉന്മാദിക്കട്ടെ..?
==========
ടി. കെ. ഉണ്ണി
൨൭-൦൩-൨൦൧൨