ഞായറാഴ്‌ച, ഓഗസ്റ്റ് 17, 2008

മുദ്രാവാക്യം

മുദ്രാവാക്യം
=========
൧൯൬൦ കളിലെ രണ്ടാം പാദത്തില്‍ സംസ്ഥാന നിയമസഭയിലേക്ക് മൂന്നു തെരഞ്ഞെടുപ്പുകള്‍ ഉണ്ടായി.  പ്രസ്തുത തെരഞ്ഞെടുപ്പുകളുടെ വിജയ പരാജയ ഫലങ്ങളല്ല നമ്മുടെ പ്രതിപാദ്യം. അന്ന് മുഴങ്ങിക്കേട്ട മുദ്രാവാക്യങ്ങളാണ് ആസ്പദം.  അതേ മുദ്രാവാക്യങ്ങള്‍ ദശാബ്ദങ്ങളെ മറികടന്നുകൊണ്ട് അവതരിച്ചുകൊണ്ടിരിക്കുകയും അവയില്‍ പലതും നമ്മെ ഇപ്പോഴും 
വേട്ടയാടിക്കൊണ്ടിരിക്കുകയും ചിലതെല്ലാം നമ്മെ ഇക്കിളിപ്പെടുത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.

അക്കാലത്ത് ഗ്രൂപ്പുകളും മുന്നണികളും ഉണ്ടായിരുന്നില്ല.  പാര്‍ട്ടികള്‍ മാത്രമായിരുന്നു രംഗത്ത്. ഒരു പാര്‍ട്ടി മറ്റൊരു പാര്‍ട്ടിക്കെതിരെയോ, അല്ലെങ്കില്‍ ഒന്നിലധികം പാര്‍ട്ടികള്‍ക്കെതിരെയോ മത്സരിക്കുക എന്നതാണവസ്ഥ.  പ്രധാനമായും ഇപ്പോഴത്തെ ഇരു മുന്നണികളിലുമുള്ള പ്രധാന പാര്‍ട്ടികള്‍ ആയിരുന്നു മത്സരകക്ഷികള്‍ .

ഗ്രാമത്തില്‍ ഒരു പ്രധാന രാഷ്ട്രീയ പാര്‍ട്ടിയുടെ യോഗവും പൊതു സമ്മേളനവും ഉണ്ടായിരുന്നു. അതിലേക്ക് അയല്‍ഗ്രാമങ്ങളില്‍ നിന്നുള്ള ജാഥകള്‍ (കാല്‍നടയായി വരുന്നവ) ഉണ്ടായിരുന്നു. പൊതു സമ്മേളനത്തിനുശേഷം എന്തെങ്കിലും കലാപരിപാടികള്‍ ഉണ്ടാവുക സാധാരണയാണ്. ഗ്രാമത്തിലെ ഏതെങ്കിലും ആര്‍ട്സ് ക്ലബ്ബുകള്‍ ആയിരിക്കും അതിന്‍റെ ചുമതലക്കാര്‍.  ഗ്രാമത്തിലെ കലാകാരന്മാരുടെ കഴിവ് പ്രദര്‍ശിപ്പിക്കുന്നതിന്നുള്ള ഒരു വേദിയായും പലപ്പോഴും അത് ഉപകാരമായിട്ടുണ്ട്.  ഇത്തരം പരിപാടികളില്‍ നാടകം, ഗാനമേള, കഥാപ്രസംഗം, കോല്‍ക്കളി, വില്ലടിച്ചാന്‍ പാട്ട് തുടങ്ങിയ കലാ പരിപാടികളാണ് ഉണ്ടാവാറുള്ളത്.  ഇങ്ങനെയുള്ള ഏതെങ്കിലും പരിപാടികള്‍ ഉണ്ടെങ്കില്‍ പൊതു സമ്മേളനത്തിന് എത്തുന്നവരെക്കൊണ്ട് സമ്മേളന വേദി നിറഞ്ഞു കവിയുമായിരുന്നു.

എന്‍റെ അയല്‍ക്കാരന്‍ കൂടിയായിരുന്ന ഒരു യുവ കലാകാരന്‍, തന്‍റെ കഴിവില്‍ അയാള്‍ക്ക്‌ തന്നെ വലിയ വിശ്വാസമൊന്നും ഇല്ലാതിരുന്ന ഒരു ഘട്ടത്തില്‍ , ഇത്തരമൊരു സമ്മേളന വേദിയില്‍ തന്‍റെ കലാ പ്രകടനത്തിന് അവസരം ഉണ്ടായി. അതാവട്ടെ വെറുതെ വീണുകിട്ടിയതൊന്നുമല്ല. ആ സമ്മേളനത്തിന്‍റെ പ്രചാരണ പരിപാടിയുടെ മെഗഫോണ്‍ ആയി പ്രവര്‍ത്തിച്ചത്കൊണ്ടു കിട്ടിയ പ്രതിഫലം കൂടിയായിരുന്നു അത്.

അടുത്ത പരിപാടി നമ്മുടെ പ്രിയപ്പെട്ട യുവ കലാകാരന്‍ അവതരിപ്പിക്കുന്ന കഥാപ്രസംഗം ആണെന്ന അറിയിപ്പ് ഉണ്ടായപ്പോള്‍ സദസ്സില്‍നിന്നു കരഘോഷം ഉയര്‍ന്നതും വേദിയിലെ തിരശ്ശീല ഉയര്‍ന്നതും ഒരുമിച്ചായിരുന്നു .  വീണ്ടുമൊരു കരഘോഷത്തോടെ അയാള്‍ പാടിതുടങ്ങിയത് തന്‍റെ യജമാന സ്ഥാനാര്‍ഥിയുടെ അപദാനങ്ങളും പ്രചാരണ ഉപാധികളായ മുദ്രാവാക്യങ്ങളും ആയിരുന്നു.  കുറെ സമയത്തേക്ക് ഈ മുദ്രാവാക്യങ്ങള്‍ തന്നെ ആവര്‍ത്തിച്ചാവര്‍ത്തിച്ച് ആലപിച്ചു കൊണ്ടേയിരുന്നു. (അതൊരു നിബന്ധന ആയിരുന്നുവെന്നു പിന്നീടാണ് ഞങ്ങള്‍ അറിഞ്ഞത്.)

അന്ന് അയാള്‍ സംഗീത സാന്ദ്രമായി ആലപിച്ച മുദ്രാവാക്യങ്ങളില്‍ ഒന്നു ' ' മാരാങ്കുളത്തില്‍  വിമാനം ഇറങ്ങാന്‍ താവളം ഉണ്ടാക്കും'' എന്നായിരുന്നു. (കോഴിക്കോട് വിമാനതാവളമെന്ന പ്രശ്നവും അതിന്നനുയോജ്യമായ സ്ഥല നിര്‍ണയവും സജീവമായി ചര്‍ച്ച ചെയ്യപ്പെട്ടിരുന്ന ഒരു കാലമായിരുന്നു അത്) 'മാരാങ്കുളം' അക്കാലത്ത് എന്‍റെ ഗ്രാമത്തിലെ ഏറ്റവും വിസ്തൃതമായ (ഒരു ഏക്കറില്‍ അധികം) എക്കാലത്തും നിറയെ വെള്ളമുള്ള, പൊതുജനങ്ങള്‍ക്കും നാല്‍ക്കാലികള്‍ക്കും ഒരുപോലെ പ്രയോജനകരം ആയിരുന്ന കുളമായിരുന്നു.

അടുത്ത കാലത്ത് ഞാന്‍ എന്‍റെ പഴയ ഈ ഗ്രാമത്തില്‍ പോവുകയുണ്ടായി.  അവിടെ
മാരാങ്കുളം എന്ന ആ വലിയ കുളം ഇന്നില്ല.  അതിന്‍റെ സ്ഥാനത്ത് കുറച്ച് തെങ്ങുകളും അതിലധികം കെട്ടിടങ്ങളും ഗ്രാമ പഞ്ചായത്തിന്റെ ഒരു വാട്ടര്‍ ടാങ്കും മാത്രമാണ് കാണാന്‍ കഴിഞ്ഞത്.

കുളത്തില്‍ വിമാന താവളം എന്നതായിരുന്നു അന്നത്തെ മുദ്രാവാക്യം!
ഞങ്ങള്‍ അതിന് വോട്ട് ചെയ്തു!
ഇപ്പോള്‍ കുളം ഇല്ല! ഇനിയൊരിക്കലും ഉണ്ടാവില്ല!
പക്ഷെ, വിമാനത്താവളം എവിടെ? ......
നമ്മളിന്നും ഈ മുദ്രാവാക്യത്തിന്റെ പിന്തുടര്‍ച്ചക്കാരാണ്!
നമ്മള്‍ കൂടുതല്‍ സാഹസങ്ങളായ മുദ്രാവാക്യങ്ങള്‍ അടിക്കടി ഉയര്‍ത്തുന്നു!
അതിന്‍റെ പരിണിതി എന്തെന്നത് നമുക്ക് അജ്ഞ്യാതം!
അതിന്‍റെ പ്രത്യക്ഷ ഫലവും പരോക്ഷ ഫലവും നമ്മുടെ കണ്മുന്നിലുണ്ട്!
അതെല്ലാം നാം കാണാതെ പോകുന്നു?........

ചിലപ്പോഴെല്ലാം ഇടിമിന്നല്‍ പോലെ എന്‍റെ .............?
'' എന്തുകൊണ്ട് നമ്മുടെ ഇത്തരം മുദ്രാവാക്യങ്ങള്‍ തിരിച്ചായിക്കൂടാ?''
അങ്ങനെ സംഭവിക്കുകയാണെങ്കില്‍, തീര്‍ച്ചയായും നമുക്ക്
വിമാന താവളങ്ങളെക്കാള്‍ അധികം കുളങ്ങള്‍ ഉണ്ടായേനെ!!
==========
ടി. കെ. ഉണ്ണി
൧൭-൦൮-൨൦൦൮
എന്‍റെ ഗ്രാമത്തെ ക്കുറിച്ചുള്ള ഓര്‍മകളില്‍ നിന്ന്........

ചൊവ്വാഴ്ച, ഓഗസ്റ്റ് 12, 2008

പുസ്തകം

പുസ്തകം
========
കേരള സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് പഠനരീതി പരിഷ്കരണത്തോടനുബന്ധിച്ച് ഏഴാം ക്ലാസ്സില്‍ പഠിപ്പിക്കുവാനായി തയ്യാറാക്കിയ സാമൂഹ്യ ശാസ്ത്ര പുസ്തകത്തെചൊല്ലി സംസ്ഥാനതിന്നകത്ത്മുഴുവനായും പുറത്ത് ഭാഗികമായും നടക്കുന്ന കോലാഹലങ്ങള്‍ നാം അനുഭവിച്ച് അറിയുകയാണല്ലൊ..

ഇക്കാര്യത്തില്‍ അധികമാരും ശ്രദ്ധിക്കാതെ പോയൊരു കാര്യമാണ് ഈ കുറിപ്പിന് ആധാരം. മനുഷ്യനില്‍ വിദ്യാഭ്യാസ ചിന്ത ആദ്യമായി ഉരുത്തിരിഞ്ഞ കാലഘട്ടം മുതല്‍ക്കുതന്നെ അധ്യയനവും അധ്യാപനവും തത്തുല്യ പ്രാധാന്യത്തോടെ നിലനില്‍ക്കുന്നതായി കാണാം. അതുപോലെതന്നെ അധ്യാപനത്തിനും (ഗുരുവിനും) അധ്യയനത്തിനും (ശിഷ്യനും) ബന്ധമേകുന്ന കണ്ണികളായി വര്‍ത്തിക്കുന്നവയില്‍ പഠന സാമഗ്രികള്‍ക്ക് സുപ്രധാനമായ സ്ഥാനമാണ് ഉണ്ടായിരുന്നത്. ഇക്കാലഘട്ടത്തിലും അത് തുടരുന്നുണ്ട് എന്നുവേണം പറയാന്‍ വിദ്യാഭ്യാസം വിശ്വാസപരമായ കാര്യങ്ങളിലാണെങ്കില്‍ തീര്‍ച്ചയായും അതുണ്ടെന്നു മാത്രമല്ല, അങ്ങനെയാണെന്ന് ഉറപ്പു വരുത്താനും സംവിധാനങ്ങള്‍ ഉണ്ട്.

ലോക ജനതയിലെ പ്രബലമായ മത വിഭാഗങ്ങള്‍ എല്ലാം തന്നെ ഇന്ത്യയിലുമുണ്ട്. നമ്മുടെ സംസ്ഥാനത്തിലും അപ്രകാരം തന്നെ.  എല്ലാ മതവിഭാഗങ്ങളും അവരുടെ വിശുദ്ധ ഗ്രന്ഥങ്ങള്‍ എങ്ങനെയൊക്കെ പരിപാലിക്കപ്പെടണമെന്നു നിഷ്കര്ഷിച്ചി ട്ടുണ്ട് .  വിശ്വാസികള്‍ കാലാകാലങ്ങളായി അത് അനുവര്‍ത്തിച്ചു വരികയും ചെയ്യുന്നു.  ഏതെങ്കിലും വിശ്വാസിയോ അവിശ്വാസിയോ അന്യമത വിശ്വാസിയോ ഏതെങ്കിലും വിധത്തില്‍ നിഷ്ക്കര്‍ഷ പരിപാലനത്തില്‍ വീഴ്ച വരുത്തിയാല്‍ അതിനെ അനാദരവായി കണക്കാക്കി ഏറ്റവും നികൃഷ്ടമായ ശിക്ഷാവിധി (വധ ശിക്ഷ വരെ) പുറപ്പെടുവിക്കുകയും പൊതുജന മധ്യത്തില്‍ അത് നടപ്പാക്കുകയും ചെയ്തിട്ടുള്ള നിരവധി സംഭവങ്ങള്‍ ലോക ചരിത്രത്തിലും വര്‍ത്തമാന കാലഘട്ടത്തിലും നമുക്കു കാണാന്‍ കഴിയും.

ഏതൊരു മത വിഭാഗത്തിന്റെയും വിശുദ്ധ ഗ്രന്ഥങ്ങളിലെ വിശുദ്ധ വാക്യങ്ങള്‍ എഴുതിയ ഏതൊരു കടലാസ് കഷ്ണവും വിശുദ്ധം ആയിത്തീരുന്നു എന്നതുകൊണ്ടാണല്ലോ ഗ്രന്ഥങ്ങള്‍ക്ക് പവിത്രത എന്ന സങ്കല്‍പം പ്രാവര്‍ത്തികം ആവുന്നത് .  അതുകൊണ്ടാണല്ലോ പവിത്രതാ പരിപാലന നിഷ്കര്‍ഷ എന്ന വ്യവസ്ഥ എല്ലാ മത വിഭാഗങ്ങളിലും ഉണ്ടായത്.  ഇന്ത്യയിലെ ഭൂരിപക്ഷ മതത്തിന്‍റെ ഒരു വിശുദ്ധ ഗ്രന്ഥത്തിലെ വരികള്‍ എഴുതിയ പുസ്തകം സാധാരണ പുസ്തകങ്ങളില്‍ നിന്നും വ്യത്യസ്തം ആണെന്ന് പറയേണ്ടതില്ലല്ലോ .  ലോകത്തിലെ ഏറ്റവും പ്രബലമായ മതത്തിന്‍റെ വിശുദ്ധ ഗ്രന്ഥത്തിലെ വരികള്‍ എഴുതിയ പുസ്തകവും ലോകത്തിലെ പ്രബലവും രണ്ടാമത്തേതുമായ മതത്തിന്‍റെ വിശുദ്ധ ഗ്രന്ഥത്തിലെ വരികളെഴുതിയ പുസ്തകവും സാധാരണ പുസ്തകങ്ങളില്‍ നിന്നും വ്യത്യസ്തമാണെന്നതില്‍ തര്‍ക്കമില്ല .

എന്നാല്‍ പ്രബലങ്ങളായ മൂന്നു മതങ്ങളിലെയും വിശ്വാസികള്‍ അവരുടെ വിശുദ്ധ ഗ്രന്ഥങ്ങളിലെ വിശുദ്ധ വാക്യങ്ങള്‍ എഴുതിയ പുസ്തകങ്ങളോട് അനാദരവ് കാണിച്ചാലോ ...!
അനാദരവ് മാത്രമല്ല, അതിനെ അധിക്ഷേപിക്കുകയും ബലാല്‍ക്കാരം ചെയ്യുകയും പിച്ചിച്ചീന്തുകയും ചളിയില്‍ മുക്കിക്കൊല്ലുകയും ഒടുവില്‍ ചുട്ടുകരിക്കുകയും ചെയ്യുന്നത് വിശ്വാസിയും അവിശ്വാസിയും ഉള്‍ക്കൊള്ളുന്ന ലോകജനത നോക്കിനില്‍ക്കുകയും ചെയ്താലോ..!!

നാമെന്ന മനുഷ്യനെ നിയന്ത്രിക്കുന്നത് ദൈവമോ , വിശ്വാസമോ അതോ മറ്റെന്തെങ്കിലും ആണോ?...
നാം ഒരു ധാരണയില്‍ എത്തിയില്ലെങ്കില്‍...?

==========
ടി. കെ. ഉണ്ണി
൧൩-൦൮-൨൦൦൮