ചൊവ്വാഴ്ച, ഫെബ്രുവരി 16, 2016

താളപ്പിഴ

താളപ്പിഴ
======
ഓളപ്പരപ്പിലെ താളമേളങ്ങൾ
ഓർമ്മകളായത് താളപ്പിഴയോ
മേളക്കൊഴുപ്പിന്റെ അപതാളങ്ങളിൽ
പതഞ്ഞുപൊങ്ങിയത് വെൺമുകിലുകളോ

ശമനതാളത്തിന്റെ മൃദുലരാഗങ്ങളിൽ
വിണ്ണേറിയകന്നത് കിന്നര ഹംസങ്ങളോ
മുത്തണിമൊഴിമുത്തിൻ മഞ്ചലേറിപ്പോയത്
കളവാണിയാം മധുകോകിലയോ

ഉഷസ്സിൻ കതിരിൽ മണിമുത്ത് കോർത്തത്
ഹേമന്തരാവിൻ നൊമ്പരങ്ങളോ
നിറവാർന്നൊരുള്ളിന്റെ കടലാഴങ്ങളിൽ
നിനവായ്ത്തെളിഞ്ഞത് ഇന്ദ്രജാലങ്ങളോ

പൂക്കാമരത്തിലെ പഴുത്ത പൂങ്കനികളോ
വായ്പുണ്ണാലുരുകുന്ന കാകപരിദേവനം
മറഞ്ഞ സൂര്യന്റെ തെളിഞ്ഞ വിണ്ണളവോ
മുങ്ങിയെടുത്തണയുന്നതീ തിരമാലകൾ

മത്തേഭനാശയാൽ മാതംഗലീലയും
മർത്ത്യനു വിത്തമായ് ത്തീരുമെന്നോ
മൃത്യുവെതീർത്തവർ ഉൽകൃഷ്ഠരാവുന്നോ
തപ്തരാം ദൈവങ്ങളംബരത്തിൽ.!

അഗ്നിഫണീന്ദ്രന്റെ കുണ്ഠിതമേറ്റല്ലോ
എരിഞ്ഞൊടുങ്ങിയതിന്നീ കാനനപ്പട്ടട.
താളപ്പിഴയല്ലിതോളപ്പരപ്പിലെ
ഓർമ്മകളായുള്ള താളമേളങ്ങൾ.!

===========
ടി.കെ. ഉണ്ണി
൨൯-൦൩-൨൦൧൪ 

===========

ചൊവ്വാഴ്ച, ഫെബ്രുവരി 09, 2016

മെഴുകുതിരി

 മെഴുകുതിരി
=========
എനിക്കൊരു മെഴുകുതിരിയാവണം
അഗ്നിനാളമായ് ജ്വലിച്ചുരുകിത്തീരാൻ
അന്ധകാരത്തിലെ സൂര്യമണ്ഡലമാകാൻ
അരുതായ്മകളെ ദൃഷ്ടിഗോചരമാക്കാൻ

ഉള്ളിലെ നെരിപ്പോടിനു തീപ്പൊരിയേകാൻ
കൈവെള്ളയിൽ  പന്തമായെരിഞ്ഞമരാൻ
ചിരട്ടയിലൊളിപ്പിച്ചു വെളിച്ചത്തിനു ദിശയേകാൻ
ജ്യോതിസ്സായി ഭക്തർക്ക് ദർശനമേകാൻ

എവിടെയാണ്‌ മെഴുകുതിരികൾ.?
മണ്ണിലും വിണ്ണിലും താരാപഥങ്ങളിലും
നാക്കിലും നോക്കിലും വാക്കിലും
ഉണ്മയിലും ഉന്മത്തതകളിലും
തിരയാത്ത ഇടങ്ങളിനി ബാക്കിയില്ല.!

മാസങ്ങളുടെ കാത്തിരിപ്പുശേഷിപ്പ്
ഒറ്റദിനം കൊണ്ടു വാങ്ങിത്തീർത്തത്
ഉന്മാദത്താൽ ആറാടിത്തിമിർത്ത
ബാലകൗമാരങ്ങളെന്ന് കച്ചവടക്കാർ

സൂര്യനുദിക്കാത്ത നഗരരാത്രികളൊന്നിൽ
കള്ളവിലതന്നു കൊള്ളചെയ്തത്
പെറ്റമ്മയെയും വിറ്റുഭുജിച്ചുല്ലസിക്കുന്ന
കച്ചവടക്കാരെന്നു മുതലാളിമാർ

മെഴുകുതിരി ഒരു മാരകായുധമാണ്‌..
വെടിയുണ്ടയേക്കാൾ ശക്തമാണത്..
തെരുവിൽ പൂത്തുലഞ്ഞ മെഴുകുതിരിക്കൂട്ടം
അരുതാത്തൊരാഘോഷമെന്നു ഏമാന്മാർ
  
മെഴുകുതിരി ഒരു സ്വാതന്ത്ര്യവും ധനാർത്തിയുമാണ്‌
ലാഭേച്ഛയാർന്ന വാണിജ്യകാമനകൾ ഭവ്യമാണ്‌
നിന്ദാത്മകമായ സംസ്കാരമാണതെന്നുണർത്തി
തിട്ടൂരമിട്ടു മേലാവെന്നു കമ്പനിത്തമ്പ്രാക്കൾ

ഓരോ നിമിഷവും പിച്ചിച്ചീന്തപ്പെടുന്നുണ്ട്
സ്ത്രീകളും അവരുടെ മാനാഭിമാനങ്ങളും
രാജ്യം ഒന്നാമതാവാൻ നമുക്കാവുന്നുണ്ട്
അതിനുള്ള കുതിപ്പിലും കിതപ്പിലുമാണിപ്പോൾ

എവിടെയാണ്‌ ഇരുട്ടിനെ വെട്ടമാക്കിയ
അഭിമാനത്തിന്റെ തേജസ്സായ മെഴുകുതിരികൾ
ഒട്ടകപ്പക്ഷികളെപ്പോലെ തല മണ്ണിലാഴ്ത്തി
മറ്റെല്ലാം വെളിയിലാക്കി ഒളിച്ചിരിക്കുന്നുവോ..

വിഭ്രാന്തിയുടെ ആസക്തിയാമങ്ങളിൽ
ശീൽക്കാരമാകുന്ന ഉണർച്ചകളാൽ
ഉഴുതുമറിക്കപ്പെടുന്ന പെണ്ണടയാളങ്ങളെ
അന്യമാക്കുന്നുണ്ട് മെഴുകുതിരികൾ.

അന്വർത്ഥമാണവരുടെ സ്വാർത്ഥതകൾ
അവർക്കുണ്ടു നിറച്ചാർത്തുകളനേകം
സവർണ്ണ വരേണ്യതയാണതിന്റെ മേന്മ
മെഴുകുതിരികൾക്കുമുണ്ടൊരു പക്ഷം.!

മറശ്ശീലയാവുന്നുണ്ടതിന്റെ തിരശ്ചീനത
ഉള്ളിൽ ശ്വാസമറ്റണയുന്നുണ്ട് നാളങ്ങൾ
വിണ്ടുകീറിയ ഹൃത്തടത്തിൽ ഉറവയറ്റ
നീർച്ചാലുകൾ പോലെ തരിശാവുന്നുണ്ട്.

ജീവാങ്കുരമറ്റ വിത്തിറക്കി വിളവെടുക്കുന്ന
കന്യാവനങ്ങളിൽ, പൈതൃകത്താരകളിൽ
ആർജ്ജവത്തിന്റെ മെഴുകുതിരിപ്പാടങ്ങളിൽ
കൃഷിയിറക്കുന്നില്ല, വറുതിയാണവിടെ.!
അറുതിയില്ലാത്ത വറുതിമാത്രം..!!
============
ടി.കെ.ഉണ്ണി
൧൨-൦൭-൨൦൧൪

============

ഞായറാഴ്‌ച, ഫെബ്രുവരി 07, 2016

ആർത്തി

ആർത്തി
=======
കടലാഴങ്ങളിലെ മോഹമുള്ളുകൾ
കടലാടിയാവുന്ന തിരശ്ചീനങ്ങൾ
ഉള്ളാഴങ്ങളിലെ നീർച്ചുഴികളാൽ
തീരമണയാത്ത കാല്പനികതകൾ

കേൾവിയുടെ അന്ത്യയാമത്തിൽ
മറവിയിലാവുന്ന കുക്കുടഗർജ്ജനം
മോക്ഷാർത്ഥ ഭജനക്കായ്
പുലമ്പിയെത്തുന്ന പുലരിപ്പൂങ്കനൽ

ഉള്ളുരുക്കിത്തെളിച്ചെടുത്ത
പുകഞ്ഞ മായാമോഹങ്ങൾ
ഉൾപ്പുളകമറിയാത്ത നെരിപ്പോടിന്റെ
സാന്ത്വനാർത്ഥിയായ കാത്തിരിപ്പ്

അന്യാർത്ഥമായ നന്മകളുടെ ഉന്മാദം
ഉണ്മയകന്ന ഉലകിന്റെ ഉടലളവ്
ഉൾവിളിയകന്ന ശരണാർത്ഥികൾ
ഉന്മത്തതയുടെ ജീവസ്തംഭങ്ങൾ

ഉണർച്ചകളിൽ ഊർവരതകളിൽ
വിണ്ടുകീറുന്ന വരൾച്ചയുടെ ദാഹാഗ്നി
കാഴ്ചകളിൽ കാമനകളിൽ
വരിയുടച്ച ഷണ്ഡത്വവീര്യം!

വിയർപ്പുപ്പുകളിൽ വിരിയുന്ന
നനുത്ത മാദകത്തിമിർപ്പ്
ഉടലേറ്റിയ അദ്ധ്വാനത്തുടിപ്പ്
ഉയിരുറവയായൊരു നീരൊലിപ്പ്

മുന്നിരുത്തങ്ങളാടിയൊടുങ്ങിയ
മുൾമെത്തയും മുൾക്കിരീടവും
മിന്നായമായന്തരംഗത്തിൽ
രുദ്രപ്രളയമായ് ഒഴുകിപ്പരന്നെങ്കിൽ.!
===========
ടി.കെ. ഉണ്ണി
൦൯-൦൩-൨൦൧൪

===========