ശനിയാഴ്‌ച, ഡിസംബർ 31, 2016

കീര്‍ത്തി

കീർത്തി
=======

അംബരം വാഴുന്ന തമ്പുരാനേ
നിന്നംബരത്തോപ്പിലെ പൂഞ്ചോലയിൽ
തിരതല്ലുമോളങ്ങൾക്കെന്തു ഭംഗി..
എന്നുള്ളക്കടലിലെ ദുഃഖാഗ്നിയിൽ നിന്നു
ഞാനങ്ങു കോരിക്കളഞ്ഞതല്ലേ.!

അംബരം വാഴുന്ന തമ്പുരാനേ
നിന്നംബരത്തോപ്പിലെ പൂങ്കാവനത്തിൽ
നക്ഷത്രസൂനങ്ങൾക്കെന്തു ഭംഗി..
എന്നന്തരംഗത്തിലെ പ്രത്യാശപ്പൂക്കളെ
ഞാനങ്ങു വാരിക്കളഞ്ഞതല്ലേ.!

അംബരം വാഴുന്ന തമ്പുരാനേ
നിന്നംബരത്തോപ്പിലെയങ്കണത്തിൽ
മിന്നുന്ന കിന്നരന്നെന്തു ഭംഗി..
എൻ സ്വപ്നസാമ്രാജ്യത്തമ്പുരാനെ
നിൻ കാവലായ് ഞാനങ്ങു തന്നതല്ലേ.!

അംബരം വാഴുന്ന തമ്പുരാനേ
നിന്നംബരത്തോപ്പിലെ ഊഞ്ഞാലതിൽ
ആടുന്ന ദേവിമാർക്കെന്തു ഭംഗി..
പീഢിതരാവുന്ന പെണ്ണുടലാത്മാക്കൾ
പേറുന്ന നോവിന്റെ പെരുമയല്ലേ.!

അംബരം വാഴുന്ന തമ്പുരാനേ
നിന്നംബരത്തോപ്പിലെ തിരുസഭയിൽ
വാഴുന്ന ദേവന്മാർക്കെന്തു ഭംഗി..
നരമേധം ചെയ്യുന്ന തമ്പുരാക്കൾ
പൊന്നിട്ടു പൂവിട്ടു നിൽപ്പതല്ലേ.!

അംബരം വാഴുന്ന തമ്പുരാനേ
നിന്നംബരത്തോപ്പിലെ തിരുമുറ്റത്തെ
ഉത്സവമേളങ്ങൾക്കെന്തു ഘോഷം..
ദുഷ്ടശിഷ്ടാതികൾ ഒത്തുചേർന്ന്
കൊല്ലും കൊലകളും ഘോഷമല്ലേ.!

അംബരം വാഴുന്ന തമ്പുരാനേ
നിന്നംബരത്തോപ്പിലെ മേലാപ്പതിൽ
കത്തുന്ന തീനാളങ്ങൾക്കെന്തു ഭംഗി..
ഭൂലോകദൈവങ്ങൾ തർപ്പണം ചെയ്തുള്ള
പന്നഗബാണത്തിൻ ജ്വാലയല്ലേ.!

അംബരം വാഴുന്ന തമ്പുരാനേ
നിന്നംബരത്തോപ്പിലെ പൊൻപ്രഭാപൂരത്തിൽ
പടരുന്ന നീലിമക്കെന്തു ഭംഗി..
പട്ടട കത്തിപ്പടരുന്ന പാഷാണം
കീർത്തിയാൽ നിഴലായ് പതിച്ചതല്ലേ.!

===========
ടി.കെ.ഉണ്ണി
൨൩-൦൮-൨൦൧൪

===========