ഞായറാഴ്‌ച, ഓഗസ്റ്റ് 20, 2017

തുറന്ന ജയിൽ

തുറന്ന ജയിൽ
= = = = = = =
പ്രൈവറ്റ്സ്റ്റാന്റിൽനിന്നും ഓട്ടോറിക്ഷയിൽ ട്രാൻസ്പോർട്ട് സ്റ്റാന്റിലെത്തിയപ്പോൾ അവിടം ഏതോ പ്രധാന രാഷ്ട്രീയപാർട്ടിയുടെ സംസ്ഥാനസമ്മേളനം നടക്കുന്നതുപോലുള്ള ജനത്തിരക്ക്.  അങ്ങിങ്ങായി നിർത്തിയിട്ടിരിക്കുന്ന ഏതാനും ബസ്സുകൾമാത്രം.  അവയെല്ലാം തന്നെ ലോക്കൽ ഓടുന്നവ.   ഇടക്കിടെ കയറിവരുന്ന ദീർഘദൂരബസ്സുകൾ ഓരോന്നും ജനക്കൂട്ടത്തെ ഇടിച്ചുവീഴ്ത്തിയതുപോലെ തിരയിളക്കമുണ്ടാക്കി മുന്നോട്ടുപോയി നിർത്തി, നിർത്തിയില്ല എന്നുവരുത്തി അടുത്ത കവാടത്തിലൂടെ കടന്നുപോയ്ക്കൊണ്ടിരുന്നു.  സൂചികുത്താനിടമില്ലാത്ത ആ ബസ്സുകൾ നിർത്താതെപോയതിൽ ദ്വേഷ്യപ്പെടുന്നജനക്കൂട്ടം തിരമാലകളെപ്പോലെ പിൻവലിഞ്ഞ് പഴയസ്ഥാനങ്ങളിൽ വന്നു വീണ്ടും അടുത്ത വലിയ തിരമാലക്കായി മുഴച്ചുവരാൻ തുടങ്ങി.

കഴിഞ്ഞ രണ്ടുമണിക്കൂറിലധികമായി കോട്ടയം ഭാഗത്തുനിന്നും ബസ്സുകളൊന്നും വന്നിട്ടില്ലെന്നും വടക്കോട്ടുപോകേണ്ട യാത്രക്കാരാണ്‌ കൂടിനിൽക്കുന്നവരിൽ അധികമെന്നും അന്വേഷണത്തിൽനിന്നും മനസ്സിലായി.  ഓരോ അരമണിക്കൂറിലും കോട്ടയംഭാഗത്തേക്ക് ദീർഘദൂരബസ്സുകൾ ഈ സ്റ്റാന്റ് വഴി വന്നുപോകാറുണ്ട്.   പക്ഷെ ഇന്നത്തെസ്ഥിതി എന്താണാവോ.  എങ്ക്വയറിയിൽ ഒന്നു ചോദിച്ചുനോക്കാമെന്ന് കരുതി തിരക്കിനിടയിലൂടെ കൗണ്ടറിനുമുന്നിലെത്തി.  അകത്ത് ഒടിച്ചുമടക്കിവെച്ചിരുന്ന മൈക്ക്സ്റ്റാന്റും അതിൽനിന്നും വേർപ്പെടുത്തിവെച്ചിട്ടുള്ള മൈക്കും ഒഴിഞ്ഞകസേരയുമാണ്‌ കാണാനായത്.  ഏമാന്മാരെല്ലാം അപ്പുറത്ത് മാറി വെടിവട്ടം പറഞ്ഞിരിക്കുന്നു.  സാർ, സാർ എന്ന് പലവട്ടം വിളിച്ചത് മാത്രം മിച്ചം.!

ഇനി ചുമരിൽ തൂക്കിയിട്ടതും ചാരിവെച്ചതുമായ ബോർഡുകൾ നോക്കുകതന്നെ.  ആ ബോർഡുകളിലുള്ള സമയമനുസരിച്ച് ഒരിക്കലും ബസ്സുകൾ സ്റ്റാന്റിലെത്താറുമില്ല, വിട്ടുപോകാറുമില്ല.  ഇതിന്നൊരപവാദമായുള്ളത് ലോക്കൽ ബസ്സുകളുടെ സമയവിവരമുള്ള ചെറിയബോർഡാണ്‌.  അതിനു കൂടുതൽ ഉത്തരവാദിത്വമുണ്ടെന്നു തോന്നുന്നു, ബസ്സ് പുറപ്പെടുന്നകാര്യത്തിൽ.!

ഇന്ന് എങ്ങനെയെങ്കിലും കോട്ടയത്തെത്തിയേ തീരൂ.  നാളെ മൂത്തപെങ്ങളുടെ ഇളയ മകളുടെ വിവാഹനിശ്ചയമാണ്‌.  രാവിലെ പത്തുമണിക്കാണ്‌ മുഹൂർത്തം.   ഭാര്യയെയും മകനെയും ഇന്നലെ പെങ്ങളുംഅളിയനും വന്ന് അവരുടെകാറിൽ കൂട്ടിക്കൊണ്ടുപോയി. നാളെ രാവിലെപോകാമെന്ന് വെച്ചാൽ സമയത്തിന്‌ എത്തുകയില്ലെന്നറിയാം.  എന്നാലും ഇന്നിവിടെ കാണുന്നതുപോലുള്ള തിരക്ക് അടുത്തകാലത്തൊന്നും ഞാൻ കണ്ടിട്ടില്ല.  ഇനി സ്വകാര്യ ലക്ഷ്വറി കോച്ചുകൾ കനിയണം.  സ്റ്റാന്റിൽ തിരക്ക് വർദ്ധിക്കുന്നഘട്ടങ്ങളിൽ അവർ പ്രത്യക്ഷപ്പെടാറുണ്ട്.  സ്റ്റാന്റിന്റെ കവാടത്തിൽനിന്നും ഒരു നൂറുമീറ്റർ അപ്പുറത്ത് മാറിയാണ്‌ അവ പാർക്ക് ചെയ്തിടുക.  എന്തായാലും ആഭാഗത്തേക്കൊന്നു പോയി നോക്കാമെന്നുകരുതി റോഡ് ക്രോസ് ചെയ്ത് ഇടതുഭാഗത്തുകൂടെ കുറച്ചുനടന്നപ്പോഴേക്കും പച്ചയുംനീലയും വർണ്ണച്ചായമടിച്ച നെല്ലട ട്രാൻസ്പോർട്ടിന്റെഎയർബസ്സ് കോച്ച് കുറച്ചകലെ റിവേഴ്സിൽവന്നു പാർക്ക് ചെയ്യുന്നു.  നിമിഷങ്ങൾക്കകം എന്റെ പുറകിൽനിന്നും കൂട്ടത്തോടെ ഓടിവന്ന കുറെയാളുകൾ എന്നെയുംമറികടന്ന് ബസ്സിനെലക്ഷ്യമാക്കി കുതിക്കുന്നു.  ഞാനും നടത്തത്തിന്‌ വേഗത കൂട്ടി.  ബസ്സിന്നടുത്തെത്തിയപ്പോഴേക്കും ബസ്സ് നിറഞ്ഞിരുന്നു.

തിക്കിത്തിരക്കി ബസ്സിന്നകത്ത് കയറി.  ഒഴിഞ്ഞസീറ്റുകളൊന്നുമില്ല.  കിളി വീണ്ടും ആളുകളെ വിളിച്ചുകയറ്റിക്കൊണ്ടിരുന്നു.  ഞാൻ ഏറ്റവുംമുന്നിലേക്ക് ഡ്രൈവർകാബിന്നടുത്തേക്ക് കയറി കമ്പിയിൽ പിടുത്തമിട്ടു.  ഇനിവരുന്നവരെല്ലാം എന്നെപ്പോലെ കമ്പിപിടുത്തക്കാർതന്നെ. അപ്പോഴാണ്‌ പിന്നിലെസീറ്റിൽനിന്നും സാർ എന്നൊരുവിളിയും പുറത്തൊരു ചെറിയ തോണ്ടലും.!  തിരിഞ്ഞുനോക്കി..
‘’സാറിവിടെ ഇരുന്നോളൂ.’’
പരിചയമുള്ളമുഖം.!  പക്ഷെ, പെട്ടെന്ന് ആളെ മനസ്സിലായില്ല. എന്റെ പകച്ചുള്ളനോട്ടം കണ്ടിട്ടാവണം ഇരുന്നസീറ്റിൽനിന്നും എഴുന്നേറ്റുനിന്നുകൊണ്ട് അയാൾ
സാറിനെന്നെ മനസ്സിലായില്ലെ.. ഞാൻ ജോബി കുര്യാക്കോസ്, പറമ്പത്തേലെ’’
ഒരുസെക്കന്റ് നേരത്തേക്ക് മനസ്സുടക്കി. കുര്യാക്കോസിന്റെ രണ്ടാമത്തവൻ കെട്ടവൻ ഞാൻ മനസ്സിൽപറഞ്ഞു.!
കെട്ടവനെന്നത് അവന്റെ ഇരട്ടപ്പേരാണ്‌.  സ്കൂളിൽ പഠിക്കുന്നകാലത്ത് രാഷ്ട്രീയത്തിൽ താല്പര്യമുണ്ടായിരുന്ന അവൻ മുതിർന്നരാഷ്ട്രീയക്കാരുടെ രഹസ്യയോഗങ്ങളിൽ നുഴഞ്ഞുകയറി കാര്യങ്ങൾമനസ്സിലാക്കി എതിർചേരിക്കാർക്ക് ചോർത്തിക്കൊടുക്കന്നതിൽ കാണിച്ചിരുന്ന മിടുക്കുകൊണ്ടാണ്‌ കെട്ടവനെന്ന പേരുകാരനായത്. കോളേജിലെത്തിയപ്പോഴേക്കും പേര്‌ അന്വർത്ഥമാക്കുന്നവിധത്തിൽ സമർത്ഥനായിത്തീർന്നിരുന്നു.  പോക്കറ്റടിയിലും മോഷണത്തിലും പിടിക്കപ്പെടുകയും പലപ്പോഴും ജയിലിൽ കിടക്കേണ്ടിവരികയും ചെയ്തിട്ടുണ്ടെന്ന് കേട്ടിട്ടുണ്ട്.  ഇവനെങ്ങനെ ഇക്കോലത്തിലായി. ഇവൻ ഏതോമോഷണക്കേസിൽ അകത്തായിരുന്നെന്ന് ഈയ്യിടെ പറഞ്ഞുകേട്ടിരുന്നു.
‘’ഓ.. മനസ്സിലായി...മനസ്സിലായി.. ജോബി, നീയെപ്പോഴാ ഇറങ്ങിയത്.?’’
‘’ഇല്ല സാറെ, ഞാനിപ്പോ പരോളിലാ’’
‘’പരോളിലായിട്ട് നിന്നെ നമ്മുടെപരിസരത്തൊന്നും കണ്ടില്ലല്ലോ’’
‘’ഇതിപ്പോ സ്പെഷ്യൽ പരോളാ.  ആഴ്ചയിൽ രണ്ടുദിവസം. അവിടുത്തെ സാറന്മാരുടെ ഔദാര്യമാണു സാറെ’’.. ശബ്ദം താഴ്ത്തിക്കൊണ്ടാണത് പറഞ്ഞത്.
അപ്പോഴേക്കും ബസ്സ് പുറപ്പെട്ട് ഓട്ടംതുടങ്ങിയിരുന്നു.
‘’കൂത്താട്ടുകുളത്തെ അമ്മായിയെ ഒന്നുകാണണം, അതാപ്പോ ഈ ബസ്സീലോടിക്കയറീത്, സ്ഥലെത്തീന്നാ തോന്നണത്, ഞാനങ്ങട്ട് ബാക്കിൽക്ക് നില്ക്കട്ടെ’’
അത്രയുംപറഞ്ഞ് അയാൾ പുറകോട്ട് മാറി..
കെട്ടവൻ ഒഴിഞ്ഞുതന്ന സീറ്റിൽ ഇരുന്നുകൊണ്ട് പുറത്തേക്ക് നോക്കിയപ്പോൾ കൂത്താട്ടുകുളത്തെത്താൻ ഇനിയും ദൂരമുണ്ടെന്ന് മനസ്സിലായി.  ഒരുപക്ഷെ ഇനിയുള്ള എന്റെ ചോദ്യങ്ങളിൽനിന്ന് രക്ഷപ്പെടാനായി പെട്ടെന്ന് പിൻവാങ്ങിയതാവാം അവൻ. 
എന്നാലും അവൻ പറഞ്ഞകാര്യം - സ്പെഷ്യൽ പരോൾ - മറ്റുചിലരും പറഞ്ഞുകേട്ടിട്ടുണ്ട്.  കുറ്റവാളികളെ ഉപയോഗപ്പെടുത്തി സമ്പാദ്യമുണ്ടാക്കുന്ന ജയിൽ സാറന്മാരെക്കുറിച്ച് പത്രങ്ങളിലുംമറ്റും വാർത്തകളും വരാറുണ്ട്.  കുറ്റവാളികളായി തടവറകളിൽ കഴിയേണ്ടവർ അനുഭവിക്കുന്ന സ്വതന്ത്രവിഹാരത്തിനും സ്വാതന്ത്ര്യത്തിനും വിഘ്നംവരാതെ സംരക്ഷണമേകുന്ന ഈ സംവിധാനം പ്രശംസാർഹംതന്നെ.!
. . . . . . . . . . .

വിവാഹനിശ്ചയത്തിൽ പങ്കെടുത്ത് തിരിച്ചുവരുമ്പോഴും യാത്രാതടസ്സങ്ങൾ മാറിയിരുന്നില്ല.  ഇന്നലെ നേരം വളരെ ഇരുട്ടിയാണ്‌ വീട്ടിൽ എത്തിച്ചേർന്നത്.   അതുകൊണ്ടുതന്നെ വളരെ വൈകിയാണ്‌ ഉറക്കമുണർന്നത്.  രാവിലെ കാപ്പികുടികഴിഞ്ഞ്, മേശമേൽ കിടന്നിരുന്ന രണ്ടുമൂന്ന് ദിവസത്തെ പത്രങ്ങൾ ഓരോന്നായി തലക്കെട്ട് വായനക്ക് വിധേയമാക്കി.  അപ്പോഴാണ്‌ ഇന്നലത്തെപത്രത്തിലെ ഏതാനുംചിത്രങ്ങളും വെണ്ടക്കത്തലക്കെട്ടുകളും കണ്ടത്..
‘’കാലടിയിൽ ശ്രീ. ശങ്കരാചാര്യ സ്വാമികൾക്ക് പൂർണ്ണകുംഭത്തോടെ വരവേൽപ്പ് ‘’
‘’ഏറ്റുമാനൂരിൽ ജീവനകല ആചാര്യൻ ശ്രീശ്രീ രവിശങ്കർ സ്വാമികൾക്ക് സ്വീകരണം’’
ഒഹോ.. ഇവരും ആരാധകരുംകൂടിയാണ്‌ ഇന്നലെയും മിനിയാന്നും മദ്ധ്യകേരളത്തിലെ മുഴുവൻ ജനങ്ങളെയും യാത്രാദുരിതത്തിലേക്ക് തള്ളിവിട്ടത്.  ഇവർ കാരണം ഏർപ്പെടുത്തിയ സഞ്ചാരനിയന്ത്രണങ്ങൾ കാരണം എത്രയെത്രരോഗികൾ പ്രയാസപ്പെട്ടുകാണും, എത്രയെത്ര അത്യാസന്നരോഗികളുടെ ജീവൻ നഷ്ടപ്പെട്ടുകാണും, എത്രയെത്ര ചിതകൾ സമയംതെറ്റി പുകഞ്ഞുകാണും, അതൊന്നും ആലോചിക്കാതിരിക്കയാണ്‌ ഭേദം.
ഇത്തരം ദുരിതമുണ്ടാക്കുന്നതിലെ പ്രഥമസ്ഥാനീയർ ഭരണത്തമ്പ്രാക്കന്മാരും രാഷ്ട്രീയപ്രമുഖരും മറ്റുമായിരുന്നു.  അക്കൂട്ടത്തിലേക്ക് മതാചാര്യന്മാരും ആൾദൈവങ്ങളും മറ്റുംചേർന്നതോടെ നമ്മുടെ ദുരനുഭവങ്ങൾക്ക് തീക്ഷ്ണതയേറിക്കൊണ്ടിരിക്കുന്നു.   കഴിഞ്ഞ വർഷം ചാനലുകൾ കൊണ്ടാടിയ ഒരുസംഭവം ഓർമ്മവരുന്നു.

ഓഫീസിൽനിന്നും നേരത്തെയെത്തുന്ന ദിവസങ്ങളിൽ ഒരു ചാനലിന്റെ ന്യൂസ് ഹവർ എന്ന വാർത്താപരിപാടി ശ്രദ്ധിക്കാറുണ്ട്.
പ്രധാന വാർത്തകൾ: രാഷ്ട്രപതി കൊല്ലത്ത്, ജലമേള ഉൽഘാടനം ചെയ്തു. രണ്ടുദിവസത്തെ കേരള സന്ദർശനത്തിനെത്തിയ രാഷ്ട്രപതിക്ക് കൊല്ലത്ത് ഊഷ്മളമായ വരവേൽപ്പ്.... വാർത്തകൾ അങ്ങനെ തുടർന്നുകൊണ്ടിരുന്നു.  വാർത്തയോടൊപ്പം കാണിച്ചിരുന്ന ക്ലിപ്പിലേക്ക് ഉറ്റുനോക്കിക്കൊണ്ടിരിക്കയായിരുന്ന എനിക്ക് വാർത്താവായനക്കാരൻ പിന്നീട് പറഞ്ഞതൊന്നും മനസ്സിലാക്കാനായില്ല.

അതെ, രാഷ്ട്രപതിക്ക് ഊഷ്മളമായ സ്വീകരണംതന്നെയാണ്‌ കൊടുത്തതും അവർക്ക് ലഭിച്ചതും എന്നുമനസ്സിലായി.   ഹെലികോപ്ടറിൽ സ്കൂൾ ഗ്രൗണ്ടിൽ വന്നിറങ്ങിയപ്പോൾ പറന്നുപോയ പുഷ്പഹാരങ്ങളും പൂച്ചെണ്ടുകളും ഉടുമുണ്ടുകളും ഊഷ്മളതക്ക് മാറ്റുകൂട്ടി.   നിക്കറും ഷർട്ടുമിട്ടു വരിതെറ്റിനിൽക്കുന്നനേതാക്കന്മാർ സംഘപരിവാരികളുടെ കായികവിനോദത്തിനൊരുങ്ങി നില്ക്കുന്നവരെപ്പോലെ തോന്നിപ്പിച്ചു.  ഇത് ആദ്യത്തെ ക്ലിപ്പ്.. 

രണ്ടാമത്തെ ക്ലിപ്പ് കൂടുതൽ ആശങ്കാജനകമായിരുന്നു.
ഇന്ത്യാരാജ്യത്തിന്റെ പ്രസിഡണ്ട് കൊല്ലത്ത് നടക്കുന്ന ജലമേളകാണാൻ ഹെലിക്കോപ്ടറിൽ എത്തുന്നു.  അവർ ജലമേള കണ്ടാസ്വദിക്കുന്നു.   ശേഷം വിശ്രമസ്ഥലത്തേക്ക് പോകുന്നു.   പിറ്റേന്ന് രാവിലെ മറ്റെവിടേക്കോപോകാനായി ഹെലിക്കോപ്ടറിൽ കയറുന്നു.  പരിസരമാകെ പൊടിപടർത്തി മേഘാവൃതമാക്കിയതിനുശേഷം ഹെലിക്കോപ്ടറിൽ നിന്നിറങ്ങുന്നു.   കുറച്ചുമാറി ഒരുപ്ലാസ്റ്റിക് കസേരയിൽ കൊട്ടവെയിലത്ത് ഇരിക്കുന്നു.   അരമുക്കാൽ മണിക്കൂറിനുശേഷം വീണ്ടും ഹെലിക്കോപ്ടറിൽ കയറുന്നു.  മിനിട്ടുകൾക്കുശേഷം ആ പ്രദേശമാകെ പൊടിപറത്തിക്കൊണ്ട് ആ യന്ത്രത്തുമ്പി അപ്രത്യക്ഷമാകുന്നു.

പക്ഷെ, എന്തൊക്കെ പ്രയാസങ്ങളാണ്‌ സ്വതന്ത്രഭാരതത്തിന്റെ സർവ്വതന്ത്ര സ്വതന്ത്ര(നാ/യാ)യ രാഷ്ട്രപതിയായ ബഹുമാനപ്പെട്ട അവർ സഹിക്കുന്നത് എന്നാലോചിച്ചപ്പോൾ ഈ സാധാരണക്കാരനായ ഞാൻ എത്രസ്വതന്ത്രൻ, നിർഭയൻ എന്നത് എന്നെ വാനോളമാക്കി.
കഷ്ടംതന്നെ നമ്മുടെ ഭരണാധികാരികളുടെ അവസ്ഥ.  അവരോളം തടവ് (സ്വതന്ത്രമായ വിഹാരവിഘ്നം) അനുഭവിക്കുന്ന യാതൊരുകുറ്റവാളികളും രാജ്യത്തുണ്ടാവില്ല.   തൂക്കുകയറിൽ തൂങ്ങാൻ വിധിക്കപ്പെട്ടവർക്കുപോലും ഇങ്ങനെയൊരു അവസ്ഥയില്ല.   എങ്ങനെയാണ്‌ ഇതിനെ വിശദീകരിക്കുക?

ഒരു പ്രശസ്ത വിദ്യാഭ്യാസസ്ഥാപനത്തിന്റെ ശതാബ്ദിയാഘോഷ ഉൽഘാടനത്തിനെത്തിയ പ്രധാനമന്ത്രിയുടെ ആഗമനമുണ്ടാക്കിയ അങ്കലാപ്പ് എന്റെ ഓർമ്മയിൽനിന്നും മായില്ല.   നേരത്തെ നിലയുറപ്പിച്ചിരുന്ന ഒരുകൂട്ടം കാക്കി ഏമാന്മാർ പെട്ടെന്ന് കലികയറിയതുപോലെ സ്ഥാപനത്തിന്റെ പരിസരത്തും കവാടത്തിന്നരികെയും റോഡിന്റെ ഇരുവശത്തും നിന്നിരുന്ന ജനങ്ങളെ (പ്രധാനമന്ത്രിയെ ഒരു ദീർഘദൂര ദർശനത്തിലൂടെയെങ്കിലും കാണാമെന്ന താല്പര്യത്തോടെ മണിക്കൂറുകളായി കാത്തുനിന്നിരുന്നവരായിരുന്നു അവരെല്ലാം. അക്കൂട്ടത്തിൽ ഞാനുമുണ്ടായിരുന്നു) ലാത്തിവീശി ആട്ടിയോടിക്കുന്നു.   അതുകണ്ടാൽ തോന്നുക, അടുത്തെവിടെയോ ഒരു ആറ്റംബോംബ് ഉടനെപൊട്ടിത്തെറിക്കും എന്നതുപോലെയാണ്‌.   ഇപ്പോൾ ആ പ്രദേശംമുഴുവൻ ശൂന്യം, ഒരു ഈച്ചപോലുമില്ല, പറക്കാൻ.   തുടർന്ന് കൂക്കിവിളിച്ചുകൊണ്ട് ഓടിയെത്തുന്ന അസംഖ്യം വാഹനങ്ങൾ. ഈ വാഹനങ്ങളിൽ നിന്ന് വേറൊരുകൂട്ടം ഏമാന്മാരും സിൽബന്ധികളും (പലവിധ വേഷക്കാരായവർ) ചാടി ഇറങ്ങി നാലുപാടും ഓടുന്നു.   എന്തൊക്കെയോപുലമ്പുന്നു.   തുടർന്ന് നമ്മുടെ പ്രധാനമന്ത്രി  (ഒരു പാവം ഭരണാധികാരി) ഇടംവലം അനങ്ങാനാവാതെ അടിവെച്ചടിവെക്കുന്നു.  അവർക്ക് ശ്വസനസ്വാതന്ത്ര്യംപോലും ബാക്കിയുള്ളവരുടെ സൗമനസ്യപ്രകാരമാണെന്ന് തോന്നുന്നു.  ഭരണചക്രമുരുട്ടുന്നവരായ പരമോന്നതരുടെ ഓരോനിമിഷവും മണിക്കൂറുകളും ദിവസങ്ങളും ഇപ്രകാരമാണ്‌ സമയത്തെ ആവേശിക്കുന്നത് എന്നത് അത്ഭുതംതന്നെ.

ഇത്രയധികം കടുത്ത തടവുവൃത്ത ചക്രത്തിന്നകത്ത് കുരുങ്ങിക്കിടക്കാൻ മാത്രമുള്ള കൊടിയ കുറ്റമെന്തായിരിക്കാം ഇവരെല്ലാം ചെയ്തിട്ടുണ്ടായിരിക്കുക.!   ഈ സംശയം സാധാരണ കഴുതജനം ഉന്നയിച്ചാൽ അതൊരു രാജ്യദ്രോഹക്കുറ്റമായി ചിത്രീകരിക്കുമെങ്കിലും അതിനെപ്പറ്റി അറിയാനുള്ള ആഗ്രഹം ഉപേക്ഷിക്കാനാവുമോ.?   ആരോടൊക്കെയാണിവർ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നത്, എന്തിനാണിവർ കുറ്റങ്ങൾ ചെയ്യുന്നത്, എന്തുകുറ്റങ്ങളാണിവർ ചെയ്തിരിക്കുന്നത് എന്നെല്ലാം പൗരാവകാശത്തെ വിവരാവകാശമായി ചുരുക്കിയെടുത്തതുകൊണ്ടെങ്കിലും പറയാൻ ബാദ്ധ്യസ്ഥരല്ലെ.!
 . . . . . .

‘’കുറെ നേരായല്ലോ പത്രോം പിടിച്ചോണ്ട് സ്വപ്നം കാണണത്.വിശപ്പും ദാഹോം ഒന്നൂംല്ലെ.സമയം രണ്ടുമണികഴിഞ്ഞൂട്ടോ’’..
ഭാര്യയുടെ ഡയലോഗ് കേട്ടാണ്‌ ഓർമ്മകളിൽനിന്നും ഉണർന്നത്.
‘’എന്നാലിനി വൈകേണ്ട. ഞാൻ റെഡി’’...
‘’എയ്..പുത്തർ’’ ............ ഞാൻ മോനെവിളിച്ചു..
‘’ഞാനിവിടെ ഉണ്ടച്ഛാ’’ അടുക്കളയിൽനിന്നും മോന്റെമറുപടി
അഞ്ചുമിനിട്ടിനകം തീൻമേശ റെഡി.
‘’എടോ തനിക്ക് പറമ്പത്തേലെ കുര്യാക്കോസിന്റെ കെട്ടവനെ അറിയോ’’... ആഹാരം കഴിച്ചുകൊണ്ടിരിക്കുന്നതിന്നിടെ ഭാര്യയോട് ചോദിച്ചു
‘’ഉം........ എന്താകാര്യം.?’’
‘’മിനിയാന്ന് കോട്ടയത്തേക്ക് പോകുമ്പോഴെ അവനെ ബസ്സിൽ വെച്ച് കണ്ടു അവൻ പരോളിലാണത്രെ സ്പെഷ്യൽ പരോള്‌’’
‘’ഇതാണോ ഇത്രവല്യ കാര്യംഇതിവിടെ എല്ലാർക്കും അറിയണതാ.. അവൻ ഇടക്കിടെ വീട്ടിൽ വരണുണ്ട്, അവന്റെ അമ്മേടെ കയ്യിൽ നിറയെ കാശുംകൊടുക്കണുണ്ട്.  ലക്ഷ്മി ഇടക്കിടെ അവടത്തെകാര്യങ്ങൾ പറയാറുണ്ട്.’’
ലക്ഷ്മിചേച്ചി വീട്ടിൽ മുറ്റമടിക്കാൻ മാത്രമായിട്ടല്ല വരുന്നതെന്ന് നേരത്തെത്തന്നെ അറിയാമായിരുന്ന കാര്യമായിട്ടും അത്രക്കങ്ങ് ഓർത്തില്ല.!
‘’അവന്‌ സർക്കാർവക ജയിലീന്ന് ആഴ്ചക്കൂല്യായിട്ട് വല്യ സംഖ്യാണത്രെ കിട്ടണത്. ജയിലിലായാലെന്താ അവൻ എല്ലാ ആഴ്ചയിലും വീട്ടിൽ വരണുണ്ടത്രെ’’...  ഭാര്യയുടെ കൂട്ടിച്ചേർക്കൽ തുടർന്നു..
‘’താൻ പറയണതൊക്കെ ശരിതന്നെയാവാം.. അവൻതന്നെ എന്നോട് പറഞ്ഞതാ, സ്പെഷ്യൽ പരോളിലാണെന്ന്.! എടോ, ഇങ്ങനത്തെ സമ്പ്രദായം നടപ്പാക്കുന്ന ജയിലധികാരികൾ ഉണ്ടെന്ന് കേട്ടിട്ടുണ്ട്.’’
‘’കള്ളനായാലെന്താ കുടുംബസ്നേഹം ഉള്ളോനാ, അതോണ്ടല്ലെ ഇടക്കിടെ തള്ളേനെ കാണാനായിട്ട് പാത്തുംപതുങ്ങിം വരണത്.’’ ഭാര്യ വിടാനുള്ള ഭാവമില്ല
‘’ചോറുണ്ണുമ്പോ അധികം സംസാരിക്കരുതെന്ന് പറേണ ആൾക്കാരാ ഇപ്പോ വല്ലോരുടേം കാര്യംപറഞ്ഞ് തർക്കിച്ചോണ്ടിരിക്കണത്’’... രണ്ടുപേരുടേയും മുഖത്തേക്ക് മാറിമാറി നോക്കിക്കൊണ്ട് മോന്റെ വക താക്കീത്..
‘’ നിങ്ങള്‌ മുമ്പ് എറണാകുളത്തായിരുന്നപ്പോ മാസത്തിലൊരിക്കല്‌ രണ്ടാം ശനിയാഴ്ചയുള്ളപ്പോഴല്ലെ വീട്ടിൽ വന്നിരുന്നത്അതിനേക്കാളും’’
‘’ മതിമതി എന്താ പറഞ്ഞുവരുന്നതെന്ന് എനിക്ക് മനസ്സിലായി’’ ഞങ്ങളുടെ സംഭാഷണം നിലച്ചു
കല്ല് കണ്ടേടം നിർത്തണമെന്ന് പറഞ്ഞതുപോലെ ഇപ്പോൾ ഇവിടെ ഈസംഭാഷണം നിർത്തിയില്ലെങ്കിൽ കാര്യങ്ങൾ കുഴഞ്ഞുമറിയും.. അല്ലെങ്കിൽ എനിക്കിവിടെ ഒരുവിധത്തിലുള്ള പരോളും കിട്ടില്ല എന്നതുറപ്പ്.!

വേഗത്തിൽ ഭക്ഷണംകഴിച്ചെണീറ്റു. മനസ്സിലൊരു സൗന്ദര്യപ്പിണക്കത്തോടെ വരാന്തയിലെ കസേരയിലൊന്നിലിരുന്ന് മറ്റൊന്നിലേക്ക് കാൽ കയറ്റിവെച്ച് ഒരു ഈസിചെയർ പരുവത്തിൽ കിടന്നു.  പടിഞ്ഞാറൻ ചക്രവാളത്തിലേക്ക് ചാഞ്ഞുകൊണ്ടിരുന്ന വെയിൽനാളം വരാന്തയിലെ കസേരകളിലേക്ക് അരിച്ചുകയറാൻ തുടങ്ങിയിരുന്നു.
അപ്പോഴും മനസ്സിൽ, കെട്ടവനും പരോളും മുന്നേറുകയായിരുന്നു.! 
==========
ടി. കെ. ഉണ്ണി

൧൦-൦൭-൨൦൧൩ 

ബുധനാഴ്‌ച, ഓഗസ്റ്റ് 16, 2017

വിസില്‍

വിസിൽ  
========
ഞായറാഴ്ചകളിലെ പതിവ് സവാരിയായ അമ്പലപ്പടി യാത്രക്ക് ഞാൻ പുറത്തേക്കിറങ്ങി.
ശനി, ഞായർ അവധി ദിവസങ്ങളിലെ സ്വതന്ത്രസഞ്ചാരം അപ്പുസാമിയുടെ ടീസ്റ്റാൾ/ഹോട്ടൽ വരെമാത്രം.  തിരിച്ചുവരുമ്പോൾ ടാഗോർ ഗ്രന്ഥാലയത്തിൽ ഒന്നുകയറും.  ചിലപ്പോൾ ഏതെങ്കിലും ബുക്ക് വായിക്കാനെടുക്കും.  അല്ലെങ്കിൽ അവിടെയുള്ള മാഗസിനുകളിൽ ഒന്നു കണ്ണോടിക്കും.  കൂടുതൽ സമയം അവിടെ ചിലവഴിക്കാറില്ല.  ചെറുപ്പക്കാരുടെ നിയന്ത്രണത്തിലാണ്‌ ഗ്രന്ഥാലയം.!

മാഷെ, മാഷറിഞ്ഞില്ലെ ഇന്നലെ വൈന്നാരത്തെ തമ്മിത്തല്ല്
തെക്കെവീട്ടിലെ മൊയ്തു മുറ്റത്തുനിന്നും റോഡിലേക്ക് വന്നുകൊണ്ട് പറഞ്ഞു.

എന്ത് തമ്മിത്തല്ല്, ഞാനൊന്നും അറിഞ്ഞില്ല മൊയ്തു”.  
ഇന്നലെ മോൾക്ക് പന്യായിരുന്നു, അവളേം കൊണ്ട് ഡോകടരെ കാണിച്ച് മരുന്നും വാങ്ങി വന്നപ്പോഴേക്കും സന്ധ്യാവാറായിരുന്നു, പിന്നെ പുറത്തേക്ക് പോയില്ല

ഇപ്പൊ ഗായത്രിക്കുട്ടിക്ക് കൊറവ്ണ്ടാ
ഉണ്ട്, കുറവുണ്ട്.  എഴുന്നേറ്റു കാപ്പി കുടിച്ചു, മരുന്നൊക്കെ കഴിച്ചു.  ഇപ്പോഴൊരു ഉഷാറൊക്കെ ഉണ്ട്. തിങ്കളാഴ്ച മുതൽ പരീക്ഷ തുടങ്ങാണല്ലൊ.  അതിന്റെകൂടി ഒരു ടെൻഷനിലാ മോള്‌.

അതിനു മാഷ്ടെ മോൾക്കെന്ന്വേവും സ്കൂളിലെ ഫസ്റ്റ്.   ന്റെ മോനെപ്പോലെ മണ്ടൂസൊന്നും അല്ലല്ലോ ഗായത്രിക്കുട്ടി

ആര്‌ തല്ലുകൂടീന്നാ മൊയ്തു പറഞ്ഞത്?” വിഷയം മാറിപ്പോയതുകൊണ്ട് ഞാൻ വീണ്ടും ചോദിച്ചു.

അമ്പലത്തില്‌ വെളക്ക് കത്തിച്ചേന്‌ തണ്ടാത്തിക്കുട്ട്യോളെ തല്ലീന്നും പറഞ്ഞ് തണ്ടാച്ചെക്കന്മാരെല്ലാം കൂടി അമ്പലക്കമ്മറ്റിക്കാരെ പൊതിരെ തല്ലീത്രെ.  മാഷ്ടെ കാർന്നോരടെ മക്കക്കും നല്ലോണം കിട്ടീത്രെ”.
ഇന്ന് വെളുപ്പിനന്നെ പോലീസും സി.ആർ.പീം ഒക്കെ എത്തീട്ട്ണ്ട്.”  മൊയ്തു തുടർന്നു.

ഞാനും മൊയ്തുവും അപ്പുസാമിയുടെ ടീസ്റ്റാൾ ലക്ഷ്യമാക്കി നടന്നു.  അപ്പുസാമിയുടെ കരിച്ച ചായ ഒരെണ്ണം കുടിക്കാത്തവർ ഗ്രാമത്തിലില്ല.  മറ്റെല്ലാ ടീസ്റ്റാളുകാരും സമാവറിലേക്ക് മാറിയപ്പോഴും അപ്പുസാമി ചായയുടെ രുചിതന്ത്രത്തിനു മാറ്റം വരുത്തിയില്ല.!

ജംഗ്ഷന്റെ അടുത്ത് അമ്പലപ്പറമ്പിനോട് ചേർന്ന് തെക്കുഭാഗത്തുള്ള ഒറ്റനിലകെട്ടിടത്തിലാണ്‌ അപ്പുസാമിയുടെ ടീസ്റ്റാൾ.   ജംഗ്ഷനടുക്കാറായപ്പോഴേക്കും അവിടവിടെയായി കൂടിനില്ക്കുന്ന തല്ലുകൊള്ളിസംഘങ്ങളെ കണ്ടു.   ഒരു പോലീസ്ജീപ്പും സി.ആർ.പിയുടെ നീല ഇടിവണ്ടിബസ്സും കിടപ്പുണ്ട്.   ചട്ടിത്തൊപ്പി ധരിച്ച കുറെ പോലീസുകാർ അമ്പലപ്പറമ്പിൽ ചിതറിനില്പുണ്ട്.  റോഡ് മുറിച്ചുകടന്ന് ടീസ്റ്റാളിലെത്തി രണ്ട് ചായക്ക് പറഞ്ഞ് ഞാനും മൊയ്തുവും ബഞ്ചിലിരുന്നു. 

ഉണ്ണിമാഷെ ഇന്നലെ ഈ വഴിക്കൊന്നും കണ്ടില്ലല്ലോ.”  അപ്പുസാമി ചായ ഡസ്കിൽ വെച്ചുകൊണ്ട് അന്വേഷിച്ചു. 

മോൾക്ക് പനിയായതുകൊണ്ട് ഡോക്ടരെ കണ്ടുവന്നപ്പോഴേക്ക് ഒത്തിരി വൈകി.  പിന്നെ ഇങ്ങോട്ട് ഇറങ്ങിയില്ല.
അല്ല, എന്തൊക്കെയാ ഇവിടെ ഉണ്ടായത് സാമീ.

അതൊന്നും പറയേണ്ടെന്റെ മാഷേ  മിനിഞ്ഞാന്ന് വൈന്നേരം (വെള്ളിയാഴ്ച) തണ്ടാത്തിക്കുട്ട്യോള്‌ വെളക്ക് തെളീക്കാൻ വന്നൂത്രെ.   അവരു വെളക്കിലൊക്കെ എണ്ണ ഒഴിക്കേം തിരിട്ട് കത്തിക്കേം ചെയ്തത്രെ.   അത് കണ്ട് ഇമ്മടെ കമ്മിറ്റിക്കാര്‌ കുട്ട്യോൾക്ക് അങ്ങ്ട് എളകി.  അവറ്റേനെ വേണ്ടാത്തത് പറയേം ഉന്തിത്തള്ളി പൊറത്ത്ക്കാക്കേം ചെയ്തൂത്രെ..
ഇന്നലെ വൈന്നേരം അവറ്റ്യോള്‌ പിന്നേം വെളക്ക് തെളീക്കാൻ വന്നു.   അവരടൊപ്പം വന്ന ചെക്കന്മാരായിട്ട് ഇമ്മടെ ചെക്കന്മാര്‌ അടിപിട്യായി.  ആരും ചത്തിട്ടില്ല്യാന്ന് കൂട്ടിക്കൊ.  അവരു രണ്ടുമൂന്നാൾക്കാരും ഇമ്മടെ രണ്ടാൾക്കാരും ആസ്പത്രീ അഡ്മിറ്റായിട്ട്ണ്ട്.  രണ്ടു കൂട്ടരും രാത്രീല്‌ തന്നെ കേസും കൊടുത്ത്.  അതിന്റൊരു പുകിലാ ഇക്കാണണതൊക്കെ.  ഇത്പ്പൊ കേട്ടറിഞ്ഞ് ആളോൾടെ എണ്ണം കൂടിക്കൂടി വരാണ്‌.   ഞാനിതൊക്കെ എടുത്തുവെച്ചാലോന്ന് ആലോചിക്കേണ്‌ മാഷെ.
അതന്നെ നല്ലത് സാമീ.ഞാൻ പറഞ്ഞു

അപ്പോഴാണ്‌ ചട്ടിത്തൊപ്പിവെച്ച് ചുമലിൽ ലാത്തിയുംതൂക്കി കൂളിംഗ് ഗ്ലാസ്സുംവെച്ച് ഒരു പോലീസുകാരൻ ചായക്കടയിലേക്ക് കയറിവന്നത്.  കല്ലയിൽ നിരത്തിവെച്ച ബീഡി, സിഗരറ്റ്, തീപ്പെട്ടി സാധനങ്ങളെ ചൂണ്ടിക്കാണിച്ച് ഒരു സിഗരറ്റ് എന്നു പറഞ്ഞു.   പിന്നെ തലയിൽനിന്നും ചട്ടിത്തൊപ്പിയെടുത്ത് കക്ഷത്തിൽ വെച്ചുകൊണ്ട് പോക്കറ്റിൽനിന്നും ചില്ലറ തപ്പിയെടുക്കാനുള്ള ശ്രമത്തിന്നിടെയാണ്‌ ഞാൻ അയാളെ കൂടുതൽ ശ്രദ്ധിച്ചത്.
അയാളും എന്നെ ഉറ്റുനോക്കുന്നതുപോലെ എനിക്കു തോന്നിയിരുന്നു.  നല്ലതുപോലെ പരിചയമുള്ള മുഖം.  വലിയ കൂളിംഗ് ഗ്ലാസ്സാണ്‌ സംശയത്തിന്‌ അവസരമുണ്ടാക്കുന്നത്.  അയാൾക്കതൊന്ന് മാറ്റിയാലെന്താ എന്ന് ഉള്ളിൽ പറഞ്ഞു.

അതെ, അവൻ തന്നെ.. ഹരിദാസൻ.  പൊന്നമ്മചേച്ചീടെ ഹരിദാസൻ.  ഒന്നാംക്ലാസുമുതൽ ഏഴാംക്ലാസ്സുവരെ ഒരേ ബെഞ്ചിലിരുന്ന് ഒന്നിച്ചുപഠിച്ചവരാണ്‌ ഞങ്ങൾ.  ഹൈസ്കൂളിലും ഞങ്ങൾ ഒരുമിച്ചാണ്‌ പഠിച്ചത്.  പക്ഷെ, ഒരേ ക്ലാസ്സിലായിരുന്നില്ല.  ഞങ്ങളുടെ ഡിവിഷനുകൾ വ്യത്യാസമുണ്ടായിരുന്നു.  അഞ്ചുകിലോമീറ്റർ അകലെയുള്ള ഹൈസ്ക്കൂളിലേക്കുള്ള പോക്കുവരവ് ഒരുമിച്ചായിരുന്നു.

നിങ്ങൾ ഹരിദാസനല്ലെ,” പോലീസുകാരനോടുള്ള ബഹുമാനം നിലനിർത്തിക്കൊണ്ടുതന്നെ ചോദിച്ചതും  നീ ഉണ്ണിയല്ലെ എന്ന മറുചോദ്യവും ഒരുമിച്ചാണുണ്ടായത്.

സന്തോഷം കൊണ്ട് വീർപ്പുമുട്ടിയ നിമിഷങ്ങളാണ്‌ പിന്നീടുണ്ടായത്.  ബെഞ്ചിൽനിന്നെഴുന്നേറ്റ് ഓടിച്ചെന്ന് ദാസനെ കൈപിടിച്ച് കടക്കകത്തേക്ക് കയറ്റി ബഞ്ചിലിരുത്തി.  സാമീ, ഒരു സ്പെഷ്യൽ ഇങ്ങെടുത്തോ.  നിമിഷങ്ങൾക്കകം സാമി ചായയുമായെത്തി.  “സാമിക്ക് ഇയ്യാളെ ഓർമ്മേണ്ടോ.. ഇത് നമ്മടെ ഹരിദാസൻ..
ഹാ.. മനസ്സിലായി.. ഇങ്ങളു വല്യ കൂട്ട്വാരായിരുന്നൂലോ.. ഇനിക്കറിയാന്നേ.. ഇങ്ങളെ കമ്പനി ഞാനെത്ര കണ്ടീര്‌ക്കണ്‌... സാമി തുടർന്നു..
അല്ലാ, ഇയ്യാള്‌ ദൽഹീല്‌ ജോലികിട്ടീട്ട് അമ്മേനേം കൊണ്ട് അങ്ങട്ട് പോയതല്ലെ.  ഇപ്പൊ പത്തിരുപത് കൊല്ലായിലേ..  എന്താപ്പോ പൊന്നമ്മചേച്ചീടെ വർത്താനം.

അമ്മ സുഖായിട്ടിരിക്കുന്നു.. പോലീസുകാരന്റെ അളന്നുമുറിച്ചുള്ള സംസാരം.. അത് കേട്ടതും സാമി പിൻവലിഞ്ഞു.

ദാസനും കുടുംബവും ഇപ്പോൾ എവിടെയാണ്‌ താമസിക്കുന്നത്, നിനക്കിപ്പോ എത്ര മക്കളുണ്ട്, ഭാര്യക്ക് ജോലിയുണ്ടോ തുടങ്ങി ഒട്ടേറെ ചോദ്യങ്ങൾ ജിജ്ഞാസയോടെ ഞാൻ തൊടുത്തുവിട്ടു. 
തൃശ്ശൂരിൽ കേരളവർമ്മ എ.ആർ.ക്യാമ്പിലെ 13/3 ക്വാർട്ടേഴ്സിലാണ്‌ താമസം, ഭാര്യ കോളേജിൽ അദ്ധ്യാപിക.  മക്കൾ ഹൈസ്കൂൾ ക്ലാസുകളിൽ പഠിക്കുന്നു.  എന്നെല്ലാം മനസ്സിലാക്കാനായി.

ചായ കുടിച്ചുകഴിഞ്ഞ് സിഗരറ്റിനു തീകൊളുത്തിക്കൊണ്ട് പുറത്തേക്കിറങ്ങി മുറ്റത്തുനിന്നുകൊണ്ട് സംസാരം തുടർന്നു.  അത് ദൂരെനിന്നുകണ്ട് മൊയ്തുവും അടുത്തേക്ക് വന്നു.  മൊയ്തുവിനെയും ഹരിദാസന്‌ ഓർമ്മയുണ്ട്.  “മൊയ്തു അല്ലെ, നിനക്കറിയോ..
അതുകേട്ടതും മൊയ്തു ത്രില്ലടിച്ചു..
സാറിനെ അറിയാതിരിക്ക്വോ.. നിക്ക് നല്ല ഓർമ്മേണ്ട്.. ഇങ്ങള്‌ എം.എസ്.പീലാണെന്ന് കേട്ടീര്‌ക്കണ്‌.
എം.എസ്.പി. അല്ല, സി.ആർ.പി.എഫ്.. ഞാൻ മൊയ്തുവിനെ തിരുത്തി.

ഞങ്ങൾ സംസാരിച്ചുകൊണ്ട് മെല്ല നടന്ന് റോഡോരത്തെത്തിയപ്പോഴേക്കും അമ്പലപ്പറമ്പിൽ ആളുകളുടെ എണ്ണം കൂടിയിരിക്കുന്നു.  അവിടവിടെ ചിലരെല്ലാം ഒച്ചയിൽ സംസാരിക്കുന്നുണ്ട്.

നിന്നെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയാലോന്ന് ആലോചിക്ക്യാണ്‌.  അങ്ങനാണേൽ കുട്ടികൾക്കും ഭാര്യക്കുമൊക്കെ വല്യ സന്തോഷാകും.  നമ്മുടെ പണ്ടത്തെ കുസൃതികളൊക്കെ ഇടക്കിടെ ഞാനവരോട് പറയാറുണ്ട്.  നീയിപ്പോ ഡ്യൂട്ടിയിലായതുകൊണ്ട് പ്രത്യേകിച്ചും ഈ സിറ്റ്വേഷനിൽ അത് പറ്റില്ലല്ലോ.

അത് സാരല്യ.  നിങ്ങൾ ഇടക്കൊക്കെ തൃശൂർക്ക് വരുന്നോരല്ലെ.   ഒരിക്കൽ അങ്ങോട്ട്, ക്വാർട്ടേഴ്സിലേക്ക് വാ.  ഒരുദിവസം നമുക്കവിടെ കമ്പനികൂടാം.  
ദാസന്റെ സ്നേഹാർദ്രമായ ക്ഷണം. മനസ്സിൽ തുളുമ്പിവന്ന സന്തോഷത്തിനു അതിരുകളില്ല. നീണ്ട ഇരുപത് വർഷങ്ങൾക്കുശേഷവും ദാസന്റെ സ്നേഹത്തിനും ആത്മാർത്ഥതക്കും അതേ പവൻമാറ്റ് തന്നെ.!

അപ്പോഴാണ്‌ അതുണ്ടായത്.  നേരത്തെ ഒച്ചയിൽ സംസാരം കേട്ടിരുന്നിടത്തേക്ക് കൂടുതൽ ആളുകൾ ഓടിക്കൂടുന്നു.  എന്തോ ചെറിയ അടിപിടിയാണെന്ന് തോന്നുന്നു.  അമ്പലപ്പറമ്പിനുള്ളിൽ അവിടവിടെയായി നിന്നിരുന്ന പോലീസുകാരും അങ്ങോട്ടേക്ക് ഓടുന്നു.  റോഡരികിൽ നിർത്തിയിട്ടിരുന്ന ജീപ്പിൽനിന്നും സർക്കിൾ ഇൻസ്പെക്ടർ പുറത്തേക്ക് ചാടിയിറങ്ങുന്നു. പ്ഷീ...പ്ഷീ... എന്ന് നീട്ടിയുള്ള വിസിലും ചാർജ്എന്നൊരലർച്ചയും..

ഇതുകേട്ടതും അമ്പലപ്പറമ്പിലെ ബഹളക്കാരെ പോലീസ് ലാത്തിവീശി ഓടിക്കാൻ തുടങ്ങി.  അവിടെനിന്നും കുറെപേർ ഞങ്ങൾ നിൽക്കുന്നയിടത്തേക്ക് ഓടിവരുന്നു.  പിന്തുടർന്ന് പോലീസുകാരും.
അപ്പോഴാണ്‌ ഹരിദാസൻ ഉഷാറായത്.  ഒരുസെക്കന്റിനുള്ളിൽ ചട്ടിത്തൊപ്പി തലയിൽവെച്ച് ലാത്തികയ്യിലെടുത്ത് ഒരുതല്ല്.   അതെന്റെ കയ്യിലാണ്‌ കൊണ്ടത്.  
ഇതെന്താ ദാസാ.  ചോദിച്ചുതീരുന്നതിനുമുമ്പേ അടുത്ത തല്ല്.
ഞാൻ പെട്ടെന്ന് പിന്തിരിഞ്ഞതുകൊണ്ട് തല്ല് ചന്തിയിലും കാൽവണ്ണയിലുമായിട്ടാണ്‌ കൊണ്ടത്.  ഒപ്പം ഓടെടാഎന്നൊരു അലർച്ചയും.  പിന്നെ അയാൾ റോഡിൽ നിന്നിരുന്നവരെയെല്ലാം അടിച്ചോടിക്കാൻ തുടങ്ങി.

അടികൊണ്ട എനിക്ക് ശരീരം വിറക്കുന്നതുപോലെ തോന്നി.  ഓടാനായി കാലെടുത്തുവെച്ചതും വേച്ച് വേച്ച് കാല്‌ നിലത്തുറപ്പിക്കാനാവാതെ പുറകോട്ട് മലച്ചുവീണതും ഒരുമിച്ചായിരുന്നു.  വിറച്ചു വിറച്ചുള്ള വീഴ്ചക്കിടയിൽ കാലിലെ ചെരിപ്പുകൾ തെറിച്ചുപോയിരുന്നു.  ആളുകൾ നാലുപാടും ഓടുന്നു. വീണുകിടക്കുന്ന എന്നെ ആരും നോക്കുന്നുപോലുമില്ല.  ഇവരെ പിന്തുടർന്നെത്തുന്ന ചട്ടിത്തൊപ്പിക്കാർ വീണുകിടക്കുന്ന എന്നെ വീണ്ടുംതല്ലിയാലോ?.  എന്റെപേടി അധികരിച്ചു.  എങ്ങനെയെങ്കിലും എഴുന്നേറ്റ് ഓടുകതന്നെ.   രണ്ടുകാൽവണ്ണകളിലെയും മസിലുകൾ വലിഞ്ഞ് മുഴച്ചതിനാൽ കടുത്തവേദന.  കാൽ നിവർത്താനാവുന്നില്ല.  മെല്ലെ ഉരുണ്ട് കമഴ്ന്ന് കൈകുത്തി എഴുന്നേറ്റു.  കാല്‌ നിലത്തുവെക്കാനാവുന്നില്ല.  ഒരുവിധത്തിൽ വേദനസഹിച്ച് ഞാൻ തിരിഞ്ഞുനോക്കാതെ വീട് ലക്ഷ്യമാക്കി വലിഞ്ഞുനടന്നു.

അപ്പോഴും അമ്പലപ്പറമ്പിൽ ലാത്തിയടിമേളം തകൃതിയായി നടക്കുകയായിരുന്നു.!

==========
ടി. കെ. ഉണ്ണി
൨൨-൦൭-൨൦൧൩ 

വാൽക്കഷ്ണം:
പിറ്റേന്ന് രാവിലെ അമ്പലക്കമ്മറ്റിക്കാർ വന്നു, ആസ്പത്രിയിൽ അഡ്മിറ്റാക്കാൻ.  ഞാനവരെ വിരട്ടി. ഇടതുകൈയിലെ മൂന്നുവിരലുകൾക്ക് ഒടിവും ചതവുമുണ്ടായിരുന്നു. കുട്ടപ്പൻ വൈദ്യരുടെ അലകു ചികിത്സകൊണ്ട് രണ്ടാഴ്ചക്കകം വിരലുകൾക്ക് സ്വാതന്ത്ര്യം തിരിച്ചുകിട്ടി.  കാൽവണ്ണകളിൽ ധന്വന്തരം കുഴമ്പ് പുരട്ടിയുള്ള ചൂടുവെപ്പ് ചികിത്സ ഭാര്യയുടെ വക നാലുദിവസം. സ്കൂളിൽ നിന്നും ഒരാഴ്ചത്തെ അവധിയും തരപ്പെട്ടു.

മൊയ്തുവിനും പോലീസിന്റെ തല്ല് കിട്ടി. അവനെ കമ്മറ്റിക്കാർ രണ്ടുദിവസം ആസ്പത്രിയിൽ കിടത്തി.

തിങ്കളാഴ്‌ച, ഓഗസ്റ്റ് 14, 2017

പുലരിപ്പൂങ്കനൽ

പുലരിപ്പൂങ്കനൽ
============
പകൽ വിരിഞ്ഞുകൊഴിഞ്ഞ പൂക്കൾ
രാത്രിയിൽ തിളങ്ങുന്ന താരകങ്ങൾ
വെയിൽ മറഞ്ഞിരുന്ന മേഘങ്ങൾ
ആർത്തട്ടഹസിക്കുന്ന കടലലകൾ

ഒരു പൂവിന്റെ തണലിലൊരു വന്മരം
ആ വന്മരത്തണലിലൊരു പൊന്മല
ആ പൊന്മലമേലൊരു പൊന്നുംകുടം
ആ പൊന്നുംകുടത്തിലെ പൈമ്പാലൊളി
പാരാകെ പച്ചപ്പിൻ പൂന്തേനരുവി..!

മാമരത്തണലിലൊരു പൂച്ചെടി
പൂമൊട്ടിലൊളിപ്പിച്ച പൂമ്പൊടി
നോമ്പെടുത്തിരിക്കുന്ന പൂമ്പാറ്റ
ചിറകറുത്തെറിഞ്ഞകത്താക്കാൻ
വ്യാഘ്രനായിത്തീർന്ന മരയോന്ത്.!

നിഴലിന്റെ കൂട്ടിലെ ഹൃത്തടത്തിൽ
പകലിന്റെ വെണ്മണിക്കൊട്ടാരത്തിൽ
കാത്തിരിപ്പൊണ്ടൊരു കാർക്കോടകൻ
കാലന്ന് കൈവിലങ്ങിട്ടുകൊണ്ട്
ഊഷരനായവൻ ഉന്മാദിയായ്.!

പുൽക്കൊടിത്തുമ്പത്തെ മഞ്ഞുതുള്ളി
പൂവിട്ടുനില്ക്കുന്നു വൈഡൂര്യമായ്.!
പുലരിക്ക് പൂങ്കനൽ ചന്തംചാർത്തി
മരുവുന്നു നിത്യവും പുളകിതയായ്.!

ഉള്ളിലൊളിപ്പിച്ചുള്ളൊരാഴക്കടലിന്റെ
കണ്ണീരായ്ത്തീർന്നൊരു കരിമുകിലേ
വർഷം മറന്നുനീ കേളികളാടുമ്പോൾ
ദാഹത്താൽ കേഴുന്നു വേഴാമ്പലും.!
===========
ടി.കെ. ഉണ്ണി
൨൧-൦൭-൨൦൧൬ 
===========

ഞായറാഴ്‌ച, ഓഗസ്റ്റ് 13, 2017

ഭൂതക്കണ്ണാടി

ഭൂതക്കണ്ണാടി
=========
അതിരുവട്ടങ്ങളിൽ 
പാത്തും പതുങ്ങിയും നില്പവർ
സൂക്ഷ്മദൃഷ്ടിയാൽ 
പ്രകൃതിയെ നഗ്നരാക്കുന്നവർ
അരുതാത്തതെന്തെന്നാ-
ലതകക്കണ്ണിനല്ലേ നൂനം
അപൂർവ്വമതെന്നാൽ 
അതിശയക്കാഴ്ചയല്ലേ വാനം
വർണ്ണമഴതോല്ക്കും 
മൊഴിമുത്തുകൾ വർഷിപ്പോർ.!

കാഴ്ചവട്ടങ്ങളിൽ ചുട്ടിയും 
വട്ടപ്പൊട്ടുമായെത്തുവോർ
ആഴ്ചവട്ടങ്ങളിൽ അരുതായ്ക-
തൻ താളമേളങ്ങളിൽ
ആഴ്ന്നിറങ്ങിമുങ്ങിക്കയറുവോർ, 
മുക്കണാംകുരുവികൾ.!
വേഴ്ചകൾ വാഴ്ചകളാക്കിയ 
വാനമ്പാടിക്കൂട്ടങ്ങൾ.!
മുന്നിറമാടിയ മൂപ്പെത്താ-
മാമരപ്പൊത്തുകളിൽ
ചെന്നിണമൊലിപ്പിച്ചെത്തിയ 
ചോണനുറുമ്പുകൾ
വാല്മീകനിഗ്രഹമൊന്നേ 
അതിജീവനമെന്നോതി
മൂക്കിളയൊലിപ്പിച്ചെത്തുന്ന 
മണ്ണിരക്കൂട്ടങ്ങൾ.!

കാമരതിലീലകൾക്ക് സ്ഥല-
കാലഭേദങ്ങളന്യമായവർ
നമ്മൾതൻ വംശവൃക്ഷ-
ക്കാരണവന്മാർ, ആണിവേരുകൾ
യോദ്ധാക്കൾ, സ്ത്രീത്വം- 
മാതൃത്വമെന്നട്ടഹസിപ്പോർ,
യോനീപൂജയും ലിംഗാരാധനയും 
സായൂജ്യമാക്കിയോർ.

സമസ്ത പൈതൃകങ്ങളും- 
പിൻപറ്റിയ സജ്ജനങ്ങൾ
സുകുമാരകലകളും രാസലീലകളും 
ആടിത്തിമർത്തവർ
ആകാശഗംഗയെ അമ്മാനമാടി 
കാളകൂടമാക്കുന്നോർ
ആത്മാഭിമാന വിജൃംഭിതർ, 
അസ്പൃശ്യസദാചാരികൾ.!

ഋഷിപ്രോക്തസംസ്കൃതി 
ആത്മസത്തയാക്കിയോർ
വിഷയാസക്തികളിൽ 
കാളിയമർദ്ദനമാടിയോർ
ഞെരിഞ്ഞലും കടുക്കയുംകൊണ്ട് 
രസനയെ ഹനിച്ചവർ
നാകനരകതാരകളിൽ 
പൊന്നും പാഷാണവും നിറച്ചവർ
പിന്തലമുറക്കായ് കരുതിവെച്ച 
വഴിത്താരകളനവധി
കരുണയറ്റ ജന്മങ്ങൾക്കപ്രാപ്യമാം 
വർണ്ണങ്ങളനവധി
നീതിയറ്റ പ്രഭുക്കൾക്കഗമ്യമാം 
ശിഖരങ്ങളനവധി
അനുകമ്പയറ്റ മർത്യചിത്തങ്ങൾക്ക് 
ദുർഘടങ്ങളനവധി

മദനോത്സവങ്ങളാറാടിത്തി-
മിർക്കുമിന്നിന്റെ മന്നവർ
അമ്മതന്നുദരത്തെ ലേലം-
വിളിപ്പവരിന്നിന്റെ മന്നവർ
മണ്ണിന്റെമാറിനെ വെട്ടിപ്പൊളി-
ച്ചവരിന്നിന്റെ മന്നവർ
വിത്തചിത്തങ്ങളെ കത്തിക്കരി-
ച്ചവരിന്നിന്റെ മന്നവർ

രക്തബന്ധങ്ങളെ പഷാണ-
മാക്കുന്ന ബന്ധുക്കളെമ്പാടും
മാതൃവാത്സല്യത്തിനു ഭാഷ്യം
ചമയ്ക്കുന്ന വാത്സ്യായനന്മാരും
മാനഭംഗത്തെ സ്നേഹകല-
യാക്കുന്ന സോദരീസോദരർ
പീഡനക്കഥകൾ തൻ വീരസ്യം-
പാടുന്ന സൌഹൃദക്കൂട്ടവും

ദാഹാർത്തിമോഹത്താൽ പണയ-
മായ്ത്തീരുന്ന മാനാഭിമാനങ്ങൾ
ചിത്തത്തിലുത്തമർ തങ്ങളെന്നുര-
ചെയ്യും ഹീനരാം വിത്തന്മാർ
നത്തുപോലുള്ള കത്തുന്ന കണ്ണുമാ-
യൊത്തുകളിക്കുന്ന തെമ്മാടിക്കൂട്ടങ്ങൾ
പത്തുപുത്തന്റെയുന്മാദലഹരിയിൽ
തലവെട്ടിക്കളിക്കുന്ന കോമരങ്ങൾ.

പ്രപഞ്ചത്തെ മെതിയടിക്കുള്ളിലാക്കി
വൃഷണം ചൊറിയുന്ന സംരക്ഷകർ
ജീവനം അതിജീവനവും അസഹിഷ്ണുത-
യുമാവുന്നതിന്റെ ശിവതാണ്ഡവക്കാഴ്ചകൾ
നേർക്കാഴ്ചകൾക്ക് കണ്ണുകളാർഭാടമാവുന്ന
അതിലളിതമായ ആർഷസംസ്കൃതി
മുപ്പത്തിമുക്കോടിയെ അന്യവല്ക്കരിച്ചാ-
വാഹിച്ചുറഞ്ഞുതുള്ളുന്ന മനുഷ്യദൈവങ്ങൾ

ഉടഞ്ഞകുപ്പിച്ചില്ലുകളിലുടക്കിക്കിടക്കുന്ന
ഉൾക്കണ്ണിന്റെ തിമിരക്കാഴ്ചകൾ
ഹൃദയത്തിൽ തുളച്ചുകയറി മനസ്സിന്റെ
ഉള്ളറകളെ കാരാഗൃഹങ്ങളാക്കുന്നോർ
സ്നേഹത്തിന്റെയും സഹനത്തിന്റെയും
പാപമുക്തിയുടെയും അപ്പോസ്തലന്മാരുടെ
നഞ്ചുരുക്കിയൊഴിച്ചുള്ള സ്നേഹലാളനാ-
മൊഴിമുത്തുകളും പരിരംഭണങ്ങളും.

നമുക്കീ ബീഭത്സ കാഴ്ചകൾ വേണ്ട.
നമുക്കെല്ലാവർക്കും അസഹിഷ്ണുക്കളാവാം..
സഹിഷ്ണുതയെ നമുക്കാഹരിക്കാം..
അസഹിഷ്ണുത നമുക്കാഘോഷിക്കാം..

==============
ടി.കെ. ഉണ്ണി
൦൭-൦൫-൨൦൧൬
=============