ബുധനാഴ്‌ച, ഫെബ്രുവരി 12, 2014

ഉമ്മന്‍ പഞ്ചാര

ഉമ്മൻ പഞ്ചാര
============
പതിവുപോലെ രാവിലെ കാപ്പികുടി (കുടിക്കുന്നത് ചായയാണെങ്കിലും) കഴിഞ്ഞ് കുറച്ചൊന്നണിഞ്ഞൊരുങ്ങി അല്പം ഗമയൊക്കെ വരുത്തി അധികം ദൂരെയല്ലാത്ത ജോലിസ്ഥലത്തേക്കുള്ള പുറപ്പാടിന്റെ മിനുക്കുപണിയിലായിരുന്നു ഞാന്‍..   

മുറ്റത്തുനിന്നും ആരോ വിളിച്ചതുപോലെ തോന്നി .. അകത്തുനിന്നും വരാന്തയിലേക്കിറങ്ങി നോക്കി..സംഗതി ശരിയാണ്.
അച്ഛന്റെ കൂട്ടുകാരൻ മാമുക്ക (അദ്ദേഹത്തിന്റെ മൂത്തമകൻ എന്റെയും കൂട്ടുകാരനാണ്‌) മുറ്റത്ത് കയ്യിലൊരു പൊതിയുമായി നിൽക്കുന്നു.. എന്നെക്കണ്ടതും മാമുക്ക പറഞ്ഞു..
ഇത് അമ്മക്ക് കൊടുത്ത് അതിന്റെ കാശ് തരാൻ പറയ്...
ഈ പൊതിയിലെന്താ മാമുക്ക..ഞാൻ.
നിനക്ക് മനസ്സിലായില്ലെ..
ഇത് ഉമ്മന്റെ ഒരുറുപ്യ പഞ്ചാര.. 
നമ്മള്‍ക്ക് വെറുതെ വിടാൻ പറ്റ്വോ.?
മാമുക്ക നെറ്റി ചുളിച്ചു ചിറികോട്ടി ചിരിച്ചുകൊണ്ടു പറഞ്ഞു...

ഞാൻ പൊതിയൊന്ന് ഞെക്കിനോക്കി.
പഞ്ചാര തന്നെയെന്ന് എനിക്കും തോന്നി.
എന്നാലും മാമുക്ക പറഞ്ഞ വാക്ക് “ഇത് ഉമ്മന്റെ ഒരുറുപ്യ പഞ്ചാര” എന്നതിലെ ഹാസ്യം ഓര്‍ത്ത് എനിക്കും ചിരിക്കാതിരിക്കാനായില്ല...

മാമുക്കായോട് വരാന്തയിലെ പ്ലാസ്റ്റിക് കസേരയിൽ ഇരിക്കാൻ പറഞ്ഞ് ഞാൻ പൊതിയും കൊണ്ട് അകത്തേക്ക് നടന്നു.
അമ്മയെ അവിടെയൊന്നും കാണുന്നില്ല...
അകത്ത് നിന്ന് അടുക്കളയിലേക്ക് കടക്കുമ്പോൾ ഇടപ്പടിയിൽ തല മുട്ടി. വേദനിച്ചു. മുഴച്ചെന്നു തോന്നുന്നു. അവിടെ കൈകൊണ്ട് തിരുമ്മിക്കൊണ്ട് അടുക്കളയിലും മുറികളിലും കോലായകളിലും എല്ലാം നോക്കി. ഇല്ല. അവിടെയെങ്ങുമില്ല.  ഇനി വടക്കെപ്രത്ത് നോക്കാം. അവിടെയാണ്‌ പതിവായുള്ള വനിതാപഞ്ചായത്ത്.

തിരിച്ച് മുൻവശത്ത് വന്ന് അമ്മ വീട്ടിന്നകത്തില്ലെന്ന കാര്യം മാമുക്കയോട് പറഞ്ഞു. വടക്കെപ്രത്തുകൂടി നോക്കിയിട്ട് വരാമെന്ന് പറഞ്ഞ് വരാന്തയിൽ നിന്ന് മുറ്റത്തേക്കിറങ്ങിയതും ഇറയത്തെ കഴുക്കോലിന്റെ അറ്റത്ത് നെറ്റി കൊണ്ടതും ഒരുമിച്ചായിരുന്നു..
ഒരു ചെറിയ കോറൽ..ഒന്നൊന്നരയിഞ്ച് നീളത്തിൽ വരച്ചതുപോലെ.  
ഭാഗ്യം കൊണ്ട് ചോര വാർന്നൊഴുകിയില്ല, പൊടിഞ്ഞ് കിനിഞ്ഞ് ഒഴുകിയതേയുള്ളു..എന്തായാലും ആഴമുള്ള മുറിവല്ലാത്തതുകൊണ്ട് സാരമില്ല.. ടൌവല്‍ കൊണ്ടു ചോര തുടച്ചു ക്ലിയറാക്കിയതിനുശേഷം വടക്കേപ്രത്തെക്ക് നടന്നു..

വടക്കെപ്രത്തെ പഞ്ചായത്തിന്റെ ഇന്നത്തെ പ്രസിഡണ്ട് ആലക്കലെ ചേച്ചി. കൂടെ അമ്മയുടെ സൗന്ദര്യത്തെ വാഴ്ത്തുകയും അതുപോലാവാൻ പതിനെട്ടടവും പയറ്റിക്കൊണ്ടിരിക്കുന്ന പത്തില്‌ പഠിക്കണ മോളും. അക്കാരണത്താൽ തന്നെ ആലക്കലെ ചേച്ചിക്ക് ആരാധകർ അനവധി. അവരുടെ ബിലാത്തിവിശേഷത്തിൽ മുഴുകിയിരിക്കുന്നു പെങ്ങന്മാർ മൂന്നുപേരും.

അമ്മ എവിടെപ്പോയി.. അമ്മയെ ഇവിടെയൊന്നും കാണുന്നില്ലല്ലോ ..

എന്റെ ശബ്ദം കേട്ട് എല്ലാവരും ഉഷാറായി.. പെട്ടെന്നുതന്നെ ആലക്കലെ ചേച്ചി ഓടിവന്ന് എന്നെ ചേർത്ത് പിടിച്ച് അവരുടെ സാരിത്തുമ്പ്കൊണ്ട് എന്റെ നെറ്റിയില്‍ വീണ്ടും പൊടിഞ്ഞുവന്ന ചോരത്തുള്ളികൾ തുടച്ചു. അൽപ്പസ്വൽപ്പം കുളിരും രോമാഞ്ചവും ഉണ്ടാവാതിരുന്നില്ല. സഹോദരിമാരുടെ മുന്നിൽ വെച്ചുള്ള അവരുടെ ആവേശത്തിൽ എനിക്കുണ്ടായ ജാള്യത കാരണം പെട്ടെന്ന് അവരുടെ പിടിയിൽ നിന്നും മാറി 
അമ്മയെവിടെ എന്ന ചോദ്യം ആവർത്തിച്ചു ...
അമ്മ അപ്രത്തെ പറമ്പിലേക്ക് പോയിരിക്ക്യാ .. 
പശുക്കിടാവിനെ അഴിച്ചുകെട്ടാൻ..ഇളയ പെങ്ങൾ.
ആ മാമുക്ക പഞ്ചാരയും കൊണ്ടുവന്നിരിക്കുന്നു. അമ്മ പറഞ്ഞിട്ടാണത്രെ.
ഞാന്‍ ഇളയ പെങ്ങളോട് പറഞ്ഞു..

ഇപ്പൊ പന്ത്രണ്ടുറുപ്യല്ലെ പീട്യേല്‌...
റേഷൻ പഞ്ചാരക്ക് പത്തുറുപ്യ കൊടുത്താമതി.  
ഉമ്മൻ പഞ്ചാര കിലൊയില്ല...
തൊള്ളായിരേ ഉണ്ടാവൊള്ളു..
ആലക്കലെ ചേച്ചിയുടെ മൊഴിമുത്തുകൾ.
റേഷൻ സാധനങ്ങൾ പണ്ടുമുതലേ തികച്ചുണ്ടാവാറില്ലല്ലൊ.. എന്റെ വക.

കയ്യിലിരുന്ന പൊതി കൊച്ചുപെങ്ങളുടെ കയ്യിൽ കൊടുത്ത് തിരിഞ്ഞതും ചേച്ചിപ്പെണ്ണ്‌ ഒന്നുകൂടി എന്റെ ചുമലിൽ പിടിച്ച് കവിളിൽ കിള്ളി. ഒരുനിമിഷത്തേക്ക് ഞാനൊരു കൊച്ചുകുഞ്ഞായതുപോലെ.  ഒരുവിധത്തിൽ അവിടെനിന്നും തിരിച്ച് മുൻവശത്തെത്തി. ഞാനെന്റെ പോക്കറ്റിൽ തപ്പി. ബസ്സുകൂലിക്കും ഉച്ചക്ക് ലഘുഭക്ഷണത്തിനും കരുതിയ കാശ് മാത്രമേയുള്ളു. അതിൽ നിന്നും പത്തുരൂപ മാമുക്കാക്ക് കൊടുത്തു. ഉച്ചക്കുള്ള ലഘുഭക്ഷണം ചായയിലൊതുക്കാമെന്നു തീരുമാനിച്ചു.
ഉമ്മന്റെ പഞ്ചാര അടുത്തമാസൊം ഇതുപോലെ കൊണ്ടരാം എന്ന് പറഞ്ഞ് മാമുക്ക നടന്നു.

ഞാൻ അകത്തുകയറി കണ്ണാടിക്ക് മുന്നിൽനിന്ന്, കോറിയ നെറ്റിയിലെ കുങ്കുമച്ഛവിയുള്ള കൊച്ചുപളുങ്ക്മണികളെ മൃദുവായി തുടച്ചുമാറ്റി. ഒന്നുകൂടി വെള്ളപൂശി തയ്യാറായി പുറത്തേക്കിറങ്ങി.

ഓഫീസിലേക്കുള്ള യാത്ര ഏതാനും മിനുറ്റുകൾ വൈകി. പതിവുള്ള ബസ്സ് പോയി. ഇനി കുറെ സമയം കഴിയണം.
പലതും ആലോചിച്ചുകൊണ്ട് റോഡരുകിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നതിന്നിടയിൽ എങ്ങനെയോ പോക്കറ്റിൽ നിന്നും പേന താഴേക്ക് ചാടി / വീണു പല ഭാഗങ്ങളായി ചിതറിത്തെറിച്ചു. വാഹനങ്ങൾ വരുന്നതിന്നുമുമ്പായി എല്ലാം പെറുക്കിയെടുത്തു. ഒന്നൊന്നായി ഫിറ്റ്ചെയ്തു. ക്ലിപ്പിന്റെ മുകളിലുള്ള ഡയമണ്ട് കല്ല് കാണാനില്ല. അത് റോഡരുകിലെ കല്ലും മുള്ളും ചപ്പുചവറുകളും നിറഞ്ഞ ഭാഗത്തേക്ക് തെറിച്ചിരിക്കാം..
കല്ലില്ലാതെ ഈ പേന പോക്കറ്റിലെന്തിനെന്ന ഭാവത്തിൽ ഞാൻ അവിടെയെല്ലാം പരതാൻ തുടങ്ങി.  എന്റെ ഒരു ഗള്‍ഫ് സുഹൃത്ത് ഗിഫ്റ്റായി തന്നതാണ് “മോണ്ട് ബ്ലാങ്ക്” എന്ന് പേരുള്ള പേന ...

ഇതെന്താ ഇവിടെക്കിടന്ന് പരതുന്നതെന്ന ചോദ്യം കേട്ട് ഞാൻ തിരിഞ്ഞുനോക്കി. എന്റെ കുഞ്ഞനിയൻ ജിജ്ഞാസഭാവത്തിൽ നോക്കിനിൽക്കുന്നു.
എന്താ ഇന്നലെമുതൽ ഉരിയാട്ടമില്ലാത്തത്. പിണക്കാ? 

ഞാനൊന്നും പറഞ്ഞില്ല. എന്റെ പരതൽ തുടർന്നു. പിണക്കം എനിക്കോ അതോ എനിക്കുചുറ്റുമുള്ളവർക്കോ എന്നെന്റെ ഉള്ളിലിരുന്നാരോ പറയുന്നു. വരാനുള്ളത് വഴിയിൽ തങ്ങില്ല എന്നതുപോലെ പറയാതിരുന്നിട്ട് കാര്യവുമില്ല.!
തിരച്ചിൽ മതിയാക്കി, തിരിഞ്ഞുനിന്നുകൊണ്ട് പറയാനാഞ്ഞു .. 

ഒരു പദ്ധതിയുണ്ട് മനസ്സിൽ 
നാളെ അതു നടക്കും.. 
നമ്മുടെ റോക്കറ്റ് വിക്ഷേപണം പോലെ..
അതിന്റെ വിജയം നമുക്കെല്ലാവർക്കും ഒരുപോലെ ഗുണം ചെയ്യും, 
വലിയ മാനങ്ങളുണ്ടാക്കും.!.. 
അതിന്റെ പരാജയം, അത് എനിക്കു മാത്രമേ കഷ്ടനഷ്ടങ്ങളുണ്ടാക്കൂ.
അത്തരമൊരു തുരുത്തിലാണല്ലൊ എന്നെ നിങ്ങൾ മാറ്റിനിർത്തിയിരിക്കുന്നത്.. 
നിങ്ങളെല്ലാം സുരക്ഷിതമായ വൻകരയിൽ
ഞാൻ അരക്ഷിതമായൊരു തുരുത്തിൽ..
ഇങ്ങനെ പറയണമെന്നാണ്‌ കരുതിയത്..

പക്ഷെ, പറഞ്ഞത് അങ്ങനെയല്ല ..
ഏയ്.. ഒന്നുല്യ.
ഞാൻ ചിലത് തീരുമാനിച്ചിട്ട്ണ്ട്.
അതേറ്റാൽ നിങ്ങൾ ജയിച്ചു... 
ഏറ്റില്ലെങ്കിൽ ഞാൻ തോറ്റു..
രണ്ടായാലും ഞാൻ തോറ്റു.
പറഞ്ഞുതീരുന്നതിന്നുമുമ്പ് ബസ്സുവന്നു..

ഞാനതിലേക്കോടിക്കയറി...
തോല്‍ക്കാനുള്ള ഓട്ടത്തിന്റെ മുന്നോടിയാവുന്ന ഓട്ടം..
ഇന്നും തുടർന്നുകൊണ്ടിരിക്കുന്ന ഓട്ടം.
പ്രശ്നങ്ങളോടൊപ്പമുള്ള ഓട്ടം..
പ്രകാശത്തോടൊപ്പമുള്ള ഓട്ടം..
അനന്തമായ ഓ....
============
ടി. കെ. ഉണ്ണി

൧൫-൦൮-൨൦൧൧ 

12 അഭിപ്രായങ്ങൾ:

ടി. കെ. ഉണ്ണി പറഞ്ഞു...

1 – 7 ന്‍റെ 7
ബ്ലോഗര്‍ സുരേഷ്‌ കീഴില്ലം പറഞ്ഞു...
ഇലോകം ഓണ്‍ലൈന്‍.കോം ഓഫീസ്‌ ഈ ആഴ്ച പെരുമ്പാവൂരില്‍ പ്രവര്‍ത്തനം തുടങ്ങും.
ഓഫീസ്‌ ലാണ്റ്റ്‌ മാര്‍ക്ക്‌, പോസ്റ്റ്‌ ബോക്സ്‌ നമ്പര്‍ അടക്കമുള്ള ഓഫീസ്‌ വിലാസം, ഇ-മെയില്‍ വിലാസം തുടങ്ങിയവ എല്ലാം http://perumbavoornews.blogspot.com ബ്ളോഗിലൂടെ അറിയിയ്ക്കും.
സര്‍ഗ്ഗാത്മകതയുടെ സൈബര്‍ ലോകത്തേയ്ക്ക്‌ സ്വാഗതം

2011, സെപ്റ്റംബർ 20 5:31 AM

ടി. കെ. ഉണ്ണി പറഞ്ഞു...

ബ്ലോഗര്‍ ഞാന്‍ പുണ്യവാളന്‍ പറഞ്ഞു...
ഉം ......ഒരു ഒഴുക്കില്ല , ആശംസകള്‍

2011, ഒക്‌ടോബർ 29 6:38 A

ടി. കെ. ഉണ്ണി പറഞ്ഞു...

ബ്ലോഗര്‍ ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com പറഞ്ഞു...
നാടന്‍ ശൈലിയിലുള്ള നിഷ്കളങ്കമായ എഴുത്ത് ഇഷ്ടമായി

2011, നവംബർ 13 6:09 PM

ടി. കെ. ഉണ്ണി പറഞ്ഞു...

ബ്ലോഗര്‍ സിയാഫ് അബ്ദുള്‍ഖാദര്‍ പറഞ്ഞു...
വിഷയത്തില്‍ കുറേക്കൂടി ശ്രദ്ധ പതിപ്പിക്കാമായിരുന്നു എന്ന് തോന്നി .എഴുത്ത് തുടരുക ,ഭാഷ വളരെ സമൃദ്ധിയായി തന്നെ കയ്യിലുണ്ട് ,ഭാവുകങ്ങള്‍ ...

2011, ഡിസംബർ 20 11:52 A

ടി. കെ. ഉണ്ണി പറഞ്ഞു...

ബ്ലോഗര്‍ പ്രഭന്‍ ക്യഷ്ണന്‍ പറഞ്ഞു...
അവസാനം.ഒന്നും അങ്ങട് ക്ലിക്കീല്ല മാഷേ..!
ആശംസകളോടെ...പുലരി

2012, ഫെബ്രുവരി 16 12:56 PM

ടി. കെ. ഉണ്ണി പറഞ്ഞു...

ബ്ലോഗര്‍ ശ്രീജിത്ത് മൂത്തേടത്ത് പറഞ്ഞു...
നാടന്‍ ശൈലി നന്നായി.. എന്നാലും ഒന്നൂടെ വായിച്ചു തിരുത്തീട്ട് പോസ്റ്റിയാ മതിയാരുന്നു.

2012, മാർച്ച് 21 7:03 PM

ടി. കെ. ഉണ്ണി പറഞ്ഞു...

ബ്ലോഗര്‍ കഥപ്പച്ച പറഞ്ഞു...
നന്നായി ... ഓണം ആശംസകള്‍ അഡ്വാന്‍സായി ....

ഓ .ടോ : താങ്കളെപ്പോലെയുള്ളവരുടെ ബ്ലോഗ്‌ രചനകള്‍ വായിച്ചു വായിച്ചു ഈ എളിയ ഞാനും ഒരു പുതിയ ബ്ലോഗ്‌ തുടങ്ങി.കഥപ്പച്ച..കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ്‌ . ..അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു. (ക്ഷണിക്കുവാന്‍ വൈകിപ്പോയി ..എങ്കിലും ഒന്നവിടം വരെ വരണേ പ്ലീസ് )

2012, ആഗസ്റ്റ് 22 2:31 PM

ajith പറഞ്ഞു...

കഥ ഇന്നാണ് വായിക്കുന്നത്
അവസാനം ആകെ ഒരു അവ്യക്തത പോലെ തോന്നി

തുമ്പി പറഞ്ഞു...

കഥാന്ത്യം ഒരു ശൂന്യത അനുഭവപ്പെട്ടു.

തുമ്പി പറഞ്ഞു...

കഥാന്ത്യം ഒരു ശൂന്യത അനുഭവപ്പെട്ടു. പിന്നെ അനിയനോടുള്ള സംസാരത്തിനുള്ള മുന്‍സംഭവവികാസങ്ങള്‍ കഥാകാരന്റെയുള്ളില്‍ തന്നെ ഉറങ്ങുന്നു.

ടി. കെ. ഉണ്ണി പറഞ്ഞു...

@ അജിത്‌ സര്‍ ...
കഥ വായിച്ചു അഭിപ്രായം രേഖപ്പെടുത്തി പ്രോത്സാഹിപ്പിച്ചതിന് നന്ദി..
കഥയെഴുത്തിന്റെ ബാലപാഠത്തിലാണ് ഞാനെന്നു എനിക്ക് ബോധ്യമാവുന്നുണ്ട്. താങ്കളെപ്പോലുള്ളവരുടെ അഭിപ്രായം ഉള്‍ക്കൊണ്ടു രചന മെച്ചപ്പെടുത്താന്‍ പരിശ്രമിക്കും..
ആശംസകളോടെ..

ടി. കെ. ഉണ്ണി പറഞ്ഞു...

@ തുമ്പി...
ഇവിടം സന്ദര്‍ശിച്ചതിനും അഭിപ്രായം രേഖപ്പെടുത്തി പ്രോത്സാഹിപ്പിച്ചതിനും വളരെ നന്ദിയുണ്ട്..
കഥാരചനയിലെ ബാലപാഠങ്ങള്‍ ഇനിയും പഠിക്കാനുണ്ട് എന്ന ബോധ്യമുണ്ട്.. താങ്കളെപ്പോലുള്ളവരുടെ അഭിപ്രായങ്ങള്‍ വലിയ പ്രചോദനങ്ങളും പ്രോത്സാഹനങ്ങളും ആണ്..
ആശംസകളോടെ