ഞായറാഴ്‌ച, ഓഗസ്റ്റ് 17, 2008

മുദ്രാവാക്യം

മുദ്രാവാക്യം
=========
൧൯൬൦ കളിലെ രണ്ടാം പാദത്തില്‍ സംസ്ഥാന നിയമസഭയിലേക്ക് മൂന്നു തെരഞ്ഞെടുപ്പുകള്‍ ഉണ്ടായി.  പ്രസ്തുത തെരഞ്ഞെടുപ്പുകളുടെ വിജയ പരാജയ ഫലങ്ങളല്ല നമ്മുടെ പ്രതിപാദ്യം. അന്ന് മുഴങ്ങിക്കേട്ട മുദ്രാവാക്യങ്ങളാണ് ആസ്പദം.  അതേ മുദ്രാവാക്യങ്ങള്‍ ദശാബ്ദങ്ങളെ മറികടന്നുകൊണ്ട് അവതരിച്ചുകൊണ്ടിരിക്കുകയും അവയില്‍ പലതും നമ്മെ ഇപ്പോഴും 
വേട്ടയാടിക്കൊണ്ടിരിക്കുകയും ചിലതെല്ലാം നമ്മെ ഇക്കിളിപ്പെടുത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.

അക്കാലത്ത് ഗ്രൂപ്പുകളും മുന്നണികളും ഉണ്ടായിരുന്നില്ല.  പാര്‍ട്ടികള്‍ മാത്രമായിരുന്നു രംഗത്ത്. ഒരു പാര്‍ട്ടി മറ്റൊരു പാര്‍ട്ടിക്കെതിരെയോ, അല്ലെങ്കില്‍ ഒന്നിലധികം പാര്‍ട്ടികള്‍ക്കെതിരെയോ മത്സരിക്കുക എന്നതാണവസ്ഥ.  പ്രധാനമായും ഇപ്പോഴത്തെ ഇരു മുന്നണികളിലുമുള്ള പ്രധാന പാര്‍ട്ടികള്‍ ആയിരുന്നു മത്സരകക്ഷികള്‍ .

ഗ്രാമത്തില്‍ ഒരു പ്രധാന രാഷ്ട്രീയ പാര്‍ട്ടിയുടെ യോഗവും പൊതു സമ്മേളനവും ഉണ്ടായിരുന്നു. അതിലേക്ക് അയല്‍ഗ്രാമങ്ങളില്‍ നിന്നുള്ള ജാഥകള്‍ (കാല്‍നടയായി വരുന്നവ) ഉണ്ടായിരുന്നു. പൊതു സമ്മേളനത്തിനുശേഷം എന്തെങ്കിലും കലാപരിപാടികള്‍ ഉണ്ടാവുക സാധാരണയാണ്. ഗ്രാമത്തിലെ ഏതെങ്കിലും ആര്‍ട്സ് ക്ലബ്ബുകള്‍ ആയിരിക്കും അതിന്‍റെ ചുമതലക്കാര്‍.  ഗ്രാമത്തിലെ കലാകാരന്മാരുടെ കഴിവ് പ്രദര്‍ശിപ്പിക്കുന്നതിന്നുള്ള ഒരു വേദിയായും പലപ്പോഴും അത് ഉപകാരമായിട്ടുണ്ട്.  ഇത്തരം പരിപാടികളില്‍ നാടകം, ഗാനമേള, കഥാപ്രസംഗം, കോല്‍ക്കളി, വില്ലടിച്ചാന്‍ പാട്ട് തുടങ്ങിയ കലാ പരിപാടികളാണ് ഉണ്ടാവാറുള്ളത്.  ഇങ്ങനെയുള്ള ഏതെങ്കിലും പരിപാടികള്‍ ഉണ്ടെങ്കില്‍ പൊതു സമ്മേളനത്തിന് എത്തുന്നവരെക്കൊണ്ട് സമ്മേളന വേദി നിറഞ്ഞു കവിയുമായിരുന്നു.

എന്‍റെ അയല്‍ക്കാരന്‍ കൂടിയായിരുന്ന ഒരു യുവ കലാകാരന്‍, തന്‍റെ കഴിവില്‍ അയാള്‍ക്ക്‌ തന്നെ വലിയ വിശ്വാസമൊന്നും ഇല്ലാതിരുന്ന ഒരു ഘട്ടത്തില്‍ , ഇത്തരമൊരു സമ്മേളന വേദിയില്‍ തന്‍റെ കലാ പ്രകടനത്തിന് അവസരം ഉണ്ടായി. അതാവട്ടെ വെറുതെ വീണുകിട്ടിയതൊന്നുമല്ല. ആ സമ്മേളനത്തിന്‍റെ പ്രചാരണ പരിപാടിയുടെ മെഗഫോണ്‍ ആയി പ്രവര്‍ത്തിച്ചത്കൊണ്ടു കിട്ടിയ പ്രതിഫലം കൂടിയായിരുന്നു അത്.

അടുത്ത പരിപാടി നമ്മുടെ പ്രിയപ്പെട്ട യുവ കലാകാരന്‍ അവതരിപ്പിക്കുന്ന കഥാപ്രസംഗം ആണെന്ന അറിയിപ്പ് ഉണ്ടായപ്പോള്‍ സദസ്സില്‍നിന്നു കരഘോഷം ഉയര്‍ന്നതും വേദിയിലെ തിരശ്ശീല ഉയര്‍ന്നതും ഒരുമിച്ചായിരുന്നു .  വീണ്ടുമൊരു കരഘോഷത്തോടെ അയാള്‍ പാടിതുടങ്ങിയത് തന്‍റെ യജമാന സ്ഥാനാര്‍ഥിയുടെ അപദാനങ്ങളും പ്രചാരണ ഉപാധികളായ മുദ്രാവാക്യങ്ങളും ആയിരുന്നു.  കുറെ സമയത്തേക്ക് ഈ മുദ്രാവാക്യങ്ങള്‍ തന്നെ ആവര്‍ത്തിച്ചാവര്‍ത്തിച്ച് ആലപിച്ചു കൊണ്ടേയിരുന്നു. (അതൊരു നിബന്ധന ആയിരുന്നുവെന്നു പിന്നീടാണ് ഞങ്ങള്‍ അറിഞ്ഞത്.)

അന്ന് അയാള്‍ സംഗീത സാന്ദ്രമായി ആലപിച്ച മുദ്രാവാക്യങ്ങളില്‍ ഒന്നു ' ' മാരാങ്കുളത്തില്‍  വിമാനം ഇറങ്ങാന്‍ താവളം ഉണ്ടാക്കും'' എന്നായിരുന്നു. (കോഴിക്കോട് വിമാനതാവളമെന്ന പ്രശ്നവും അതിന്നനുയോജ്യമായ സ്ഥല നിര്‍ണയവും സജീവമായി ചര്‍ച്ച ചെയ്യപ്പെട്ടിരുന്ന ഒരു കാലമായിരുന്നു അത്) 'മാരാങ്കുളം' അക്കാലത്ത് എന്‍റെ ഗ്രാമത്തിലെ ഏറ്റവും വിസ്തൃതമായ (ഒരു ഏക്കറില്‍ അധികം) എക്കാലത്തും നിറയെ വെള്ളമുള്ള, പൊതുജനങ്ങള്‍ക്കും നാല്‍ക്കാലികള്‍ക്കും ഒരുപോലെ പ്രയോജനകരം ആയിരുന്ന കുളമായിരുന്നു.

അടുത്ത കാലത്ത് ഞാന്‍ എന്‍റെ പഴയ ഈ ഗ്രാമത്തില്‍ പോവുകയുണ്ടായി.  അവിടെ
മാരാങ്കുളം എന്ന ആ വലിയ കുളം ഇന്നില്ല.  അതിന്‍റെ സ്ഥാനത്ത് കുറച്ച് തെങ്ങുകളും അതിലധികം കെട്ടിടങ്ങളും ഗ്രാമ പഞ്ചായത്തിന്റെ ഒരു വാട്ടര്‍ ടാങ്കും മാത്രമാണ് കാണാന്‍ കഴിഞ്ഞത്.

കുളത്തില്‍ വിമാന താവളം എന്നതായിരുന്നു അന്നത്തെ മുദ്രാവാക്യം!
ഞങ്ങള്‍ അതിന് വോട്ട് ചെയ്തു!
ഇപ്പോള്‍ കുളം ഇല്ല! ഇനിയൊരിക്കലും ഉണ്ടാവില്ല!
പക്ഷെ, വിമാനത്താവളം എവിടെ? ......
നമ്മളിന്നും ഈ മുദ്രാവാക്യത്തിന്റെ പിന്തുടര്‍ച്ചക്കാരാണ്!
നമ്മള്‍ കൂടുതല്‍ സാഹസങ്ങളായ മുദ്രാവാക്യങ്ങള്‍ അടിക്കടി ഉയര്‍ത്തുന്നു!
അതിന്‍റെ പരിണിതി എന്തെന്നത് നമുക്ക് അജ്ഞ്യാതം!
അതിന്‍റെ പ്രത്യക്ഷ ഫലവും പരോക്ഷ ഫലവും നമ്മുടെ കണ്മുന്നിലുണ്ട്!
അതെല്ലാം നാം കാണാതെ പോകുന്നു?........

ചിലപ്പോഴെല്ലാം ഇടിമിന്നല്‍ പോലെ എന്‍റെ .............?
'' എന്തുകൊണ്ട് നമ്മുടെ ഇത്തരം മുദ്രാവാക്യങ്ങള്‍ തിരിച്ചായിക്കൂടാ?''
അങ്ങനെ സംഭവിക്കുകയാണെങ്കില്‍, തീര്‍ച്ചയായും നമുക്ക്
വിമാന താവളങ്ങളെക്കാള്‍ അധികം കുളങ്ങള്‍ ഉണ്ടായേനെ!!
==========
ടി. കെ. ഉണ്ണി
൧൭-൦൮-൨൦൦൮
എന്‍റെ ഗ്രാമത്തെ ക്കുറിച്ചുള്ള ഓര്‍മകളില്‍ നിന്ന്........

അഭിപ്രായങ്ങളൊന്നുമില്ല: