ശനിയാഴ്‌ച, ജൂലൈ 25, 2009

തറ

തറ
===
ഇരുപത്തെട്ടു വര്‍ഷം പഴക്കമുള്ള ഒരു കോണ്‍ക്രീറ്റ് മേല്‍ക്കൂരയുള്ള കെട്ടിടമാണ് എന്‍റെവീട്. കഴിഞ്ഞ പതിനഞ്ച് വര്‍ഷങ്ങളായി മേല്‍ക്കൂരയിലെ വിള്ളലില്‍ നിന്നും കിനിഞ്ഞിറങ്ങുന്ന വെള്ളത്തില്‍ നിന്നുള്ള മോചനത്തിന്നായി മാര്‍ക്കറ്റില്‍ ലഭ്യമായിട്ടുള്ള എല്ലാവിധ ചെപ്പടിവിദ്യകളും ആളും അനദാരിയും ഉപയോഗിച്ചു പയറ്റിനോക്കുന്നു. മേല്‍ക്കൂരയുടെ വണ്ണം കനത്തുവന്നതല്ലാതെ കിം ഫലം.  ഏറ്റവും ഫലപ്രദമെന്നു തോന്നുന്ന പദ്ധതിക്ക് (മേല്‍ക്കൂര മുഴുവനായി അലുമിനിയം ഷീറ്റ് വിരിക്കല്‍) എന്‍റെ സാമ്പത്തിക സ്ഥിതി അനുവദിക്കുന്നുമില്ല. പഴകി ചോരുന്ന കെട്ടിടം ആണെങ്കിലും ഇടക്കൊക്കെ ചായം തേച്ചു കുട്ടപ്പനാക്കാറുണ്ട്. രണ്ടു ചെറിയ കിടപ്പുമുറികളും ഒരു ചെറിയ ഓഫീസ്‌ മുറിയും അടുക്കളയും ഭക്ഷണമുറിയും കൂടാതെ ഒരു കാര്‍ പോര്‍ച്ചും..!
(ഒരു സൈക്കിള്‍പോലും ഇപ്പോഴുംസ്വന്തമായിട്ടില്ലാത്ത ഞാന്‍ അഞ്ചുകൊല്ലം മുമ്പ്‌ കാര്‍ പോര്ച്ചിനെ ഒരു പുറം വരാന്തയാക്കി മാറ്റിയെടുത്തു.)

കഴിഞ്ഞ പത്ത് വര്‍ഷങ്ങള്‍ക്കുള്ളില്‍ എന്‍റെ അയല്പക്കങ്ങള്‍ എല്ലാം തന്നെ

ബഹുനില കെട്ടിടങ്ങളായ വീടുകളെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. മുപ്പതും നാല്‍പ്പതും രൂപ ചെലവായി താന്താങ്ങളുടെ വീടുകള്‍ക്കെന്നു അവരില്‍ പലരും അവകാശപ്പെടുന്നു. (മുമ്പ്‌ ഞങ്ങളുടെ വീട്പണിയുന്ന കാലത്ത്‌ മുപ്പത്‌ എന്നു പറഞ്ഞാല്‍ മുപ്പതിനായിരം രൂപ എന്നായിരുന്നു. ഇന്നു മുപ്പതെന്നുപറഞ്ഞാല്‍ മുപ്പത്‌ ലക്ഷം രൂപ എന്നാണു സാരം).

സ്ഥലത്തിന് വിലയില്ലാതിരുന്ന കാലത്ത്‌ തറയില്‍ വീടുണ്ടാക്കുക എന്നതായിരുന്നു സാധാരണ സമ്പ്രദായം. ഇന്നിപ്പോള്‍ ആകാശത്താണ് വീടുണ്ടാക്കുന്നതെന്ന് അറിയാത്തവരായി അധികമാളുകള്‍ ഉണ്ടെന്നു തോന്നുന്നില്ല. പക്ഷെ, നമ്മുടെ യന്ത്രങ്ങളും ഭരണയന്ത്രങ്ങളും അതിനെ കുതന്ത്രങ്ങളും ആക്കുന്നവരുമെല്ലാം ഇക്കൂട്ടത്തില്‍പ്പെടുന്നില്ലായെന്നു പലര്‍ക്കും സംശയമുണ്ട്‌.!


ആധുനിക ലോകക്രമത്തിന്റെ നാട്യത്തില്‍ വരേണ്യര്‍ക്കും നവസമ്പന്നര്‍ക്കും

മദ്ധ്യവര്‍ത്തി ചൂഷകര്‍ക്കും അവസരങ്ങള്‍ ഒരുക്കി ജനസേവനം ചെയ്തുകൊണ്ട് ഭരണയന്ത്രങ്ങള്‍ നയിക്കുന്നവരുടെ ചിന്താസരണിയില്‍ ജനാധിപത്യത്തിന്റെയോ സ്ഥിതിസമത്വത്തിന്റെയോ വര്‍ഗ്ഗാധിപത്യത്തിന്റെയോ കണികകള്‍ പോലുമില്ലെന്നത് പൊതുജനം എന്ന് തിരിച്ചറിയാനാണ്?

തറയായ ഞങ്ങളുടെ തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍നിന്നും (കഴിഞ്ഞ പത്തു

വര്‍ഷത്തിന്നുള്ളില്‍ ഏഴ് പ്രാവശ്യം ഭരണമാറ്റം ഉണ്ടായി ചരിത്രം സൃഷ്ടിച്ചിരിക്കുന്നു) കിട്ടിയ ഫോറം വളരെ പണിപ്പെട്ടാണ് പൂരിപ്പിച്ചു കൊടുത്തത്‌. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ്‌ കിട്ടിയത്‌ വെള്ളിടി വെട്ടിയതുപോലുള്ള നോട്ടീസ്‌ ആണ്. കഴിഞ്ഞ വര്‍ഷം
വരെ ൧൯൦ രൂപയായിരുന്ന കെട്ടിടനികുതി ൩൯൫ രൂപയായി നിശ്ചയിച്ചിരിക്കുന്നു. എന്‍റെ അയല്‍ക്കാരന്റെ ബഹുനിലക്കെട്ടിടത്തിന്നു ൨൫൫ ല്‍നിന്നും ൨൯൦ ലേക്ക് കയറ്റം കൊടുത്തു. ഇതുസംബന്ധിച്ച് അധികാരികളോട് അന്വേഷിച്ചതില്‍ നിന്നും മനസ്സിലായത്‌ '' തറ '' യാണ് പ്രശ്നമായിരിക്കുന്നത് എന്നാണു.

ഗ്രാമവാസികളുടെ വീടുകള്‍ അധികവും തറയിലാണ് പണിതിരിക്കുന്നത്.

എന്നാല്‍ നഗരവാസികളോ? അവിടെ കാണുന്നത് ആകാശത്തിലേക്ക്
പണിതുയര്‍ത്തിയ കെട്ടിടങ്ങളാണ്. കോടികള്‍ കൊണ്ടു പണിത സമ്പന്ന
സൌധങ്ങളെക്കാള്‍ മൂല്യമുള്ളതാണ് സാധാരണക്കാരന്റെ തറകള്‍ എന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചറിയുമോ?

തിരിച്ചറിവ് തറകള്‍ക്കില്ല എന്നത്

തറയുടെ മേന്മയായി കാണരുത്.......!!

****************

ടി. കെ. ഉണ്ണി
൨൬-൦൭-൨൦൦൯

വാല്‍ക്കഷ്ണം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ജനസേവന തല്പ്പരതയുടെ മറ്റൊരു മുഖം....

2 അഭിപ്രായങ്ങൾ:

വശംവദൻ പറഞ്ഞു...

"തിരിച്ചറിവ് തറകള്‍ക്കില്ല എന്നത്
തറയുടെ മേന്മയായി കാണരുത്.......!!"


ഹ...ഹ...

പോസ്റ്റ്‌ ഇഷ്ടപ്പെട്ടു.

Typist | എഴുത്തുകാരി പറഞ്ഞു...

എന്തു ചെയ്യാം?