ബുധനാഴ്‌ച, ജൂൺ 20, 2012

വായന

വായന
======
കേരള ഗ്രന്ഥശാലാ സംഘത്തിന്റെ നേതൃസ്ഥാനത്തിരുന്നുകൊണ്ട് മലയാളികളുടെ വായനാശീലത്തെ പ്രോത്സാഹിപ്പിക്കുന്നതിന്നായി മൺമറഞ്ഞ അഭിവന്ദ്യനായ 
ശ്രീ. പി.എൻ. പണിക്കർ നടത്തിയ ഐതിഹാസിക യാത്രാ സ്മരണകൾ 
ഇന്നത്തെ യുവതലമുറക്ക് പ്രചോദനമേകട്ടെ എന്ന പ്രതീക്ഷയോടെ 
വായനാദിനത്തിന്‌ ആശംസകൾ.
വായന വളർന്നുവെന്നും തളർന്നുവെന്നും  വാഗ്വാദങ്ങളുന്നയിക്കുന്നവർക്ക് 
അനുപൂരകമായി ലഭിക്കുന്ന കണക്കുകൾക്ക് സാംഗത്യമുണ്ടെന്ന് കരുതുന്നു. 
കഴിഞ്ഞ ഏതാനും വർഷങ്ങളിൽ പുസ്തകവില്പനയിൽ വർദ്ധനവുണ്ടായതായും 
കൂടുതൽ പുസ്തകങ്ങൾ പ്രകാശിക്കപ്പെട്ടതായും കണക്കുകളുദ്ധരിച്ച് വായന 
വളർന്നവരുടെ പക്ഷം ആഘോഷിക്കുമ്പോൾ ദൃശ്യമാദ്ധ്യമങ്ങളിൽ ആകൃഷ്ടരായ ആബാലവൃദ്ധരെയും അത്യന്താധുനിക വായനാമാദ്ധ്യമങ്ങളെ കളിപ്പാട്ടമാക്കുന്ന 
യുവതലമുറയെയും പ്രതിസ്ഥാനത്ത് നിർത്തി വായന തളർന്നവരുടെ പക്ഷം 
കൂടുതൽ രൗദ്രത്തിലെത്തുന്നു..

യഥാർത്ഥത്തിൽ വായന വളർന്നുവോ (എണ്ണത്തിലും വണ്ണത്തിലും) അല്ലെങ്കിൽ 
തളർന്നുവോ.?  സമൂഹത്തിലെ ഇടത്തട്ടുകാർക്കുണ്ടായിട്ടുള്ള സാമ്പത്തിക മുന്നേറ്റം പുസ്തകവില്പന വർദ്ധിക്കുന്നതിനു കാരണമായിട്ടുണ്ട്. ഇടത്തരം പട്ടണങ്ങളിലും പഞ്ചായത്തുകളിലും ഗ്രാമങ്ങളിലുമെല്ലാം ഉയർന്നിട്ടുള്ള ബംഗ്ലാവ് പോലുള്ള വലിയ 
വീടുകളിലെ പ്രധാനമായ അലങ്കാരവസ്തുവാണ്‌ പുസ്തക അലമാരകൾ.. 
പ്രസ്തുത അലമാരകളിൽ സ്ഥിരാവകാശികളാവാൻ വിധിക്കപ്പെട്ടിട്ടുള്ള 
നിഘണ്ടുക്കളോടും വിജ്ഞാനകോശങ്ങളോടുമൊപ്പം കയറിപ്പറ്റാൻ പുതിയ 
പുസ്തകങ്ങൾക്കും പുത്തൻ പതിപ്പുകളിറക്കുന്ന പഴയ പുസ്തകങ്ങൾക്കും 
സാധിക്കുന്നുണ്ട്.! ഇങ്ങനെ പുസ്തകം അലങ്കാരമാവുന്നതല്ലാതെ അവ 
വായിക്കപ്പെടുന്നുണ്ടെന്ന് ആർക്കാണു ഉറപ്പിക്കാനാവുക.?

മുമ്പൊക്കെ പ്രധാന പത്രങ്ങളും ആനുകാലികങ്ങളുമെല്ലാം ഓരോ പ്രതിയും പത്തും 
പതിനഞ്ചും പേർ വീതം വായിച്ചിരുന്നു. ഇന്ന് ഒന്നിലധികം പത്രങ്ങളും വാരികകളും 
മാസികകളും മറ്റും വാങ്ങാത്ത ഇടത്തട്ടു മേൽത്തട്ടു വിഭാഗങ്ങൾ ഇല്ലെന്നുതന്നെ 
പറയാം. പത്രങ്ങളും ആനുകാലികങ്ങളും വാങ്ങുന്നവരുടെ എണ്ണത്തിൽ 
വർദ്ധനയുണ്ടായെങ്കിലും അവ വാങ്ങുന്നവർ പോലും അത് വായിക്കണമെന്ന നിർബന്ധമുള്ളവരല്ലെന്നു മാത്രമല്ല, അതൊരലങ്കാരവസ്തുമാത്രമായി 
കാണുന്നവരാണു താനും. സ്വീകരണമുറികളിലെ സൽക്കാരമേശകളിൽ 
ചത്തുമലച്ചുകിടക്കുന്ന പത്രമാസികകൾ ആഴ്ചകൾക്കൊടുവിൽ കുപ്പിപ്പാട്ട
വിൽപ്പനക്കാരുടെ പ്ലാസ്റ്റിക് ചാക്കുകളിലേക്ക് വിൽക്കപ്പെടുമ്പോൾ വായനയുടെ 
ശവസംസ്കാരം നടക്കുന്നു. ഒപ്പം സമൂഹത്തിലെ മാന്യതയും അഭിമാന 
സംസ്കാരബോധവും സംരക്ഷിക്കപ്പെടുകയും ചെയ്യുന്നു.
ഈ അവസ്ഥയെ മുൻനിർത്തിയല്ലാതെ വായനയെ വിലയിരുത്തുന്നതെങ്ങിനെ.
ഈ കുറിപ്പ് വായിക്കുന്നവരെല്ലാം അവരവരുടെ യുക്താനുസരണമുള്ള ധാരണകളിൽ 
എത്തട്ടെ, അതനുസരിച്ച് വായനയെ വിലയിരുത്തട്ടെ.
വായനാദിനത്തിൽ എല്ലാ വായനക്കാർക്കും ആശംസകളോടെ.
==========
ടി. കെ. ഉണ്ണി.
൨൦-൦൬-൨൦൧൨ 

1 അഭിപ്രായം:

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ആശംസകള്‍...................... ബ്ലോഗില്‍ പുതിയ പോസ്റ്റ്‌....... ഇന്നലെ വേളി, ഇന്ന് മുരുക്കുംപുഴ, നാളെ......? വായിക്കണേ..........