ചൊവ്വാഴ്ച, ജൂൺ 26, 2012

ബോട്ട് അഥവാ അന്യവൽക്കരണം

ബോട്ട് അഥവാ അന്യവൽക്കരണം
= = = = = = = = = = = = = = = = =
ത്യാഗമതികളായിരുന്ന മുൻ തലമുറയുടെ ജീവസമർപ്പണങ്ങളെക്കൊണ്ട് നേടിയെടുത്ത സ്വാതന്ത്ര്യം ആവോളമാസ്വദിച്ചാനന്ദിക്കുന്ന ഇപ്പോഴത്തെ ജനതയും അവരുടെ ഭരണകൂടങ്ങളും ജനസേവ തല്പരരാണെന്ന് നാൾക്കുനാൾ ആണയിടുന്നു. അവരുടെ സേവനതല്പരതയുടെ നിരവധി ചിത്രങ്ങളിൽ ഒന്നുമാത്രമാണ്‌ തൃശ്ശൂരിന്നടുത്ത പാല്യങ്കരയിൽ നടക്കുന്ന ബി.ഒ.ടി വിരുദ്ധസമരത്തിന്ന് ഇടയാക്കിയിട്ടുള്ളത്. കഴിഞ്ഞ രണ്ടു ദശകങ്ങളായി നാടുഭരിക്കുന്നവർക്ക് ബാധിച്ചിട്ടുള്ള ആഗോളവല്ക്കരണമെന്ന ഭൂതാവേശം മനോജ്ഞമാണെന്ന് കൊട്ടിഘോഷിക്കപ്പെടുന്നത്, പ്രത്യയശാസ്ത്ര വ്യത്യാസങ്ങൾക്കും സമൂഹസംരക്ഷണ സിദ്ധാന്തങ്ങൾക്കും ധാർമ്മിക സംസ്കാരബോധങ്ങൾക്കും ഒരുപോലെ സ്വീകാര്യമാകുന്ന അവസ്ഥയാണുള്ളത് എന്നതുകൊണ്ടുതന്നെ, സാധാരണ ജനം എത്തിച്ചേർന്നിട്ടുള്ള ദുരവസ്ഥയെന്തെന്ന് വ്യക്തമാണ്‌.

നമ്മുടെ ദേശീയപാതകൾ സ്വയംഭൂവായി ഉണ്ടായതല്ല. അവ പലയിടത്തും നാട്ടുവഴികളുടെ വിപുലീകരണത്തിലൂടെയും ചിലയിടങ്ങളിൽ പുതിയ വഴിവെട്ടിത്തെളിച്ചും രൂപപ്പെട്ടതാണ്‌. അതാവട്ടെ ജനങ്ങളിൽ പലരും പ്രതിഫലം വാങ്ങാതെയും വളരെ കുറച്ചുപേർ നാമമാത്രമായ പ്രതിഫലം സ്വീകരിച്ചും സൗജന്യമായി നൽകിയ ഭൂമിയിലൂടെയാണ്‌. അവയുടെ ഇന്നത്തെ വിനിമയമൂല്യം നൂറുകണക്കിനു ലക്ഷം കോടികളാണ്‌. പൊതുനിരത്തുകൾ സർക്കാറിന്റേത് (ജനങ്ങളുടേത്) ആവുന്നതുകൊണ്ടാണ്‌ പ്രതിഫലമില്ലാതെ സാധാരണജനങ്ങൾ അവരുടെ കൈവശമുണ്ടായിരുന്ന ഭൂമി മുൻകാലങ്ങളിൽ സർക്കാരിന്‌ വിട്ടുകൊടുത്തത്. (എന്റെ സ്വന്തം അനുഭവത്തിൽ നിന്നും ഉദാഹരിക്കാം. വീടിന്റെ മുൻവശത്തുണ്ടായിരുന്ന ഇടവഴി പഞ്ചായത്ത് റോഡായി വികസിപ്പിക്കുന്നതിനു 16 സെന്റ് സ്ഥലം പ്രതിഫലമില്ലാതെ ആദ്യം വിട്ടുകൊടുത്തു. പിന്നീട് അത് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് ടാർ ചെയ്ത് വീണ്ടും വികസിപ്പിക്കുന്നതിന്നായി 8 സെന്റ് ഭൂമി കൂടി വിട്ടുകൊടുത്തു പ്രതിഫലം പറ്റാതെ.) ഞങ്ങൾ മാത്രമല്ല, റോഡിന്റെ ഇരുവശത്തുള്ളവരെല്ലാം അളവിൽ ഏറ്റക്കുറച്ചിലുണ്ടെങ്കിലും സ്ഥലം വിട്ടുകൊടുത്തവരാണ്‌.
ഇപ്പോൾ ബസ്സുകൾ സർവീസ് നടത്തുന്ന പ്രസ്തുത റോഡ് സർക്കാറിന്റേതാണ്‌, അതുകൊണ്ടുതന്നെ ഞങ്ങളുടേതാണ്‌, ജനങ്ങളുടേതാണ്‌. നാളെ റോഡിലെ കുണ്ടും കുഴിയും തീർത്തെന്നും അരികിലെ പുല്ല് ചെത്തിമാറ്റിയെന്നും അതിനുവന്ന ചിലവിനു പകരമായി റോഡ് തന്നെ പുത്തൻ മുതലാളിക്ക് വിറ്റുവെന്നും മുതലാളി അതിലൂടെ നടക്കുന്ന, പോവുന്ന, യാത്രചെയ്യുന്ന മനുഷ്യരിൽനിന്നും യാത്രക്കാരിൽനിന്നും വാഹനങ്ങളിൽനിന്നും ചുങ്കം പിരിക്കുമെന്നും അത് അനിശ്ചിതകാലത്തേക്കായി കരാറെഴുതി വില്പന നടത്തിയിരിക്കുന്നെന്നും പറയുന്ന സർക്കാർ, ആരുടെ പക്ഷത്താണെന്ന് വ്യക്തമാക്കേണ്ടതുണ്ട്. സാധാരണക്കാരന്റെ പൊതുവഴികളും ഇടങ്ങളും പൊതുസ്വത്തായി നിലനിൽക്കേണ്ടതല്ലേ. അവയെല്ലാം സാധാരണക്കാരന്‌ അന്യമാക്കുന്നതിനുവേണ്ടിയാണോ നമ്മൾ ഗവർമെന്റിനെ തെരഞ്ഞെടുക്കുന്നത്.? ഇക്കാര്യത്തിൽ സർക്കാരിന്റെ സമീപനത്തിൽ പുനരാലോചന ആവശ്യമാണ്‌.
റോഡ് സംരക്ഷണത്തിനും വികസനത്തിനും പണമില്ലെന്നുള്ളത് സാങ്കേതികാർത്ഥത്തിലെ വരട്ടുവാദം മാത്രമാണ്‌. അത്യാവശ്യമായി വരുന്ന കാര്യങ്ങൾക്ക്, പദ്ധതികൾക്ക്, അവ പൊതുജനോപകാരപ്രദമാകുമെങ്കിൽ, അതിനു പണം കണ്ടെത്തുന്നതിന്‌ ജനകീയ പങ്കാളിത്തം ഉപയോഗപ്പെടുത്തി പദ്ധതി വിജയിപ്പിക്കാവുന്നതും അതിന്റെ ഗുണഭോക്താക്കൾ ഇരുവശത്തും പൊതുജനങ്ങൾ തന്നെയാകുന്നതും ഏതൊരു ജനകീയ സർക്കാരിനും അതിനോടൊപ്പമുള്ള ജനങ്ങൾക്കും അഭിമാനാർഹമായിരിക്കും. എന്തുകൊണ്ടാണ്‌ ഇക്കാര്യങ്ങളൊന്നും പ്രത്യയ/അ/പ്രത്യയശാസ്ത്രകുതുകികൾക്കൊന്നും മനസ്സിലാകാതെ പോവുന്നത്.?
ഇത്തരമൊരു ഘട്ടത്തിൽ സാധാരണ ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങളുടെ പരിഹാരത്തിന്നായി നേരിട്ടിടപെടുകയെന്നത് ആവശ്യമായിത്തീർന്നിരിക്കുന്നു..
ബി.ഒ.ടി.എന്ന പേരിൽ നടക്കുന്ന സ്വകാര്യവല്ക്കരണം യാതൊരു കാരണവശാലും അനുവദിച്ചുകൊടുക്കാവുന്നതല്ല. സാധാരണക്കാരന്റെ സഞ്ചാരസ്വാതന്ത്ര്യം ഇല്ലാതാക്കുന്ന ഭരണഘടനാ ലംഘനത്തിനുപോലും കൂട്ടുനില്ക്കുന്ന ഭരണാധികാരികളുടെ നെറികേടുകളെ പ്രതിരോധിക്കേണ്ടതുണ്ട്. അതിനുള്ള സാധാരണ ജനത്തിന്റെ പ്രതിഷേധങ്ങൾക്ക് എല്ലാവിധ പിന്തുണയും ജനപക്ഷത്തുനിന്നു ഉണ്ടാവണം.
= = = = = =
ടി. കെ. ഉണ്ണി
26-06-2012

അഭിപ്രായങ്ങളൊന്നുമില്ല: