ചൊവ്വാഴ്ച, ഫെബ്രുവരി 11, 2014

ചില്ലറക്കാര്യം

ചില്ലറക്കാര്യം
****************
കയ്യിലെ കാശൊക്കെ തീര്‍ന്നു...
പറമ്പിലെ പണിയാവട്ടെ തീര്‍ന്നതുമില്ല..
രണ്ട് തമിഴ് അണ്ണന്മാര്‍ക്ക് പണിക്കൂലി കൊടുക്കണം ..
എന്റെ പോക്കറ്റിൽ 120 രൂപയെ ചില്ലറയായിട്ടുള്ളു..
പേഴ്സിൽ ഒളിച്ചിരിക്കുന്നുണ്ട് ഒരു ചുവന്ന നോട്ട്‌..
ഗാന്ധിത്തലയുള്ളത്‌..ആയിരം രൂപ..
അത്‌ മാറ്റി ചില്ലറകിട്ടിയാലെ ഇന്നത്തെ കാര്യങ്ങൾ നടക്കൂ...
ആയിരത്തിന്ന് ചെയ്ഞ്ച്‌ ഇവിടെ എവിടെയെങ്കിലും കിട്ടുമോ എന്തൊ..
തട്ടുപറമ്പിലെ പലചരക്ക് കടയിൽ ഒന്നു ചോദിച്ചുനോക്കാം

തട്ടുപറമ്പിലേക്ക് നടന്നു.  പലചരക്കുകടയിലേക്ക്‌ കയറി..
പണ്ടുമുതലെ പരിചയമുള്ള പലചരക്കുകടയും കടയുടമയും...
കടയുടെ വരാന്തയിലേക്ക്‌ കയറിയതും പരിചയക്കാരായ രണ്ടുമൂന്നുപേർ...
എല്ലാവരുമായി പരിചയം പുതുക്കി...

"
കാര്യങ്ങളൊക്കെ ഞാനറിഞ്ഞു, വസ്തുമേടിക്കുന്ന കാര്യേ",
വിശേഷങ്ങൾ തിരക്കുന്നതിന്നിടയിൽ കടയുടമ അബ്ദുള്ളക്കുട്ടി പറഞ്ഞു...

"
അതൊക്കെ പിന്നെപ്പറയാം, എനിക്ക്‌ ആയിരം രൂപക്ക്‌ ചെയ്ഞ്ച്‌ വേണം"
ഞാൻ ആവശ്യം പറഞ്ഞു...

"
അതിനെന്ത്‌, ഞാനിപ്പോൾ തരാം, ഒരു മിനിട്ട്‌"...
എന്ന് പറഞ്ഞുകൊണ്ട് അയാൾ കടക്കകത്ത് റാക്കിൽ തൂക്കിയിട്ടിരിക്കുന്ന ഗിൽറ്റ്പേപ്പർ സഞ്ചികളിലൊന്നിൽ നിന്ന് ഒരു ചെറിയ പാക്കറ്റെടുത്ത്‌ പൊളിച്ചുതുറന്നു. 
അതിൽനിന്നും സ്വർണ്ണവർണ്ണത്തിൽ തിളങ്ങുന്ന ഒരു പ്ലാസ്റ്റിക്‌ സമ്മാനസഞ്ചി
പുറത്തെടുത്ത്‌ എന്റെ കയ്യിൽ തന്നു.

എനിക്കൊന്നും മനസ്സിലായില്ല...
ഇതെന്തിനാണെനിക്ക്‌, ചില്ലറയല്ലേ എനിക്ക്‌ വേണ്ടത്‌
എന്നാലോചിക്കുന്നതിന്നിടയിൽ അബ്ദുള്ളക്കുട്ടി പറഞ്ഞു..
"
നിങ്ങളാ സഞ്ചി തുറന്നുപിടിക്ക്‌"...

എന്റെ അത്ഭുതത്തോടെയുള്ള നോട്ടം കണ്ടിട്ടാവണം,
"
ഒരു മിനിട്ട്‌ ചേട്ടാ, കാര്യങ്ങളൊക്കെ ഞാൻ പറഞ്ഞുതരാം,
ഇപ്പൊ ഈ സഞ്ചി ഒന്ന് തുറന്ന് പിടിക്ക്‌"...
എന്ന് ചിരിയോടെയുള്ള അയാളുടെ വിശദീകരണം...

കാശുമേശയോട്‌ ചേർത്തുവെച്ചിട്ടുള്ള വലിയ മരപ്പെട്ടിയിൽനിന്നും ലോട്ടറി ടിക്കറ്റ്‌ കുറ്റികളുടെ (കൗണ്ടർഫോയിലുകൾ) കുറെ കെട്ടുകൾ എടുത്ത്‌ ഞാന്‍ തുറന്നുപിടിച്ചിട്ടുള്ള സമ്മാന  സഞ്ചിയിലേക്കിട്ടുകൊണ്ട്‌ അബ്ദുള്ളക്കുട്ടി  പറഞ്ഞു,
"
കണക്കൊക്കെ നമുക്ക്‌ പിന്നീട്‌ കൂട്ടാം.  ഇതിപ്പോൾ രണ്ടുലക്ഷമുണ്ട്‌....
ചേട്ടൻ വസ്തുമേടിക്കയല്ലേ. അതിന്റെ ആൾക്കാർക്ക്‌ ഇതും കണക്കുകൂട്ടികൊടുത്തോ...
അവരിത് മേടിക്കും. ബാക്കി പണമായി കൊടുത്താൽ മതി. ഇവിടങ്ങളിൽ ഇപ്പോൾ
ഇങ്ങനെയൊക്കെയാണ്‌ ഇടപാടുകൾ നടക്കുന്നത്‌"...

സത്യത്തിൽ എനിക്കൊന്നും മനസ്സിലായില്ല..
എന്തുചെയ്യണമെന്നോ പറയണമെന്നോ അറിയാത്ത അവസ്ഥ..
ഈ കാര്യങ്ങളൊന്നും വിശ്വസിക്കാനാവുന്നില്ല...

ഞാന്‍ സ്വപ്നത്തിൽ പോലും  വിചാരിക്കാത്ത കാര്യങ്ങളാണല്ലോ ഇവർ പറയുന്നതും പ്രവര്‍ത്തിക്കുന്നതുമെല്ലാം...
ഒന്നാമതായി ഞാനിപ്പോൾ വസ്തു വാങ്ങുന്നില്ലല്ലോ..
രണ്ടാമതായി  ഇവർ പറയുന്നതരത്തിലുള്ള ഒരിടപാടുമായി എനിക്കൊരു ബന്ധവുമില്ലല്ലോ...
മൂന്നാമതായി, ഞാൻ ആറുകൊല്ലം മുമ്പ്‌ ഒരു വസ്തുവാങ്ങിയിരുന്നതിന്റെ ബാദ്ധ്യതകൾ ഇനിയും തീർക്കാനാവാതെ പ്രയാസപ്പെടുകയാണുതാനും...

പിന്നെ എങ്ങനെയാണിവർക്ക്‌ ഇങ്ങനെയൊരറിവ്‌ കിട്ടിയതെന്ന് പിടികിട്ടുന്നില്ല..
നാടും നാട്ടുകാരുമാണല്ലോ, ഇങ്ങനെയുള്ള പുകിലുകളൊക്കെയുണ്ടാവും എന്ന് മനസ്സിൽ കരുതി .!

"
നീ അതിനോടുചേർന്ന് വീടുണ്ടാക്കിയത്‌ ശരിയായ പണിയല്ല...
മറ്റോർക്ക്‌ എടങ്ങേറുണ്ടാക്കാനായീട്ടല്ലെ.. അല്ലാണ്ടെന്ത്‌ കാര്യാണ്ടായത്‌.?"
പറഞ്ഞത്‌ കിഴക്കേലെ കാഞ്ഞിരക്കുരു മുഹമ്മദ്ക്ക..

"
മുഹമ്മദ്ക്കാ...
ഞാന്‍ ഉണ്ടാക്കിയ വീട്ടിലേക്ക്‌ അവരെയെല്ലാം വിളിച്ചതാണ്‌..
അവർ വരാത്തതോണ്ട് അതിപ്പോഴും വെറുതെകിടക്ക്വല്ലേ..
എന്നിട്ടും രണ്ടായി പകുത്ത്‌ വേലികെട്ടിത്തിരിച്ചത്‌ അവരല്ലേ..
ഇതെല്ലാം ഇവിടുള്ളവരെല്ലാം കണ്ടതല്ലേ."

"
ചേട്ടൻ പറയുന്നതെല്ലാം ഇവിടെ നടന്നതാണ്‌...
ഇന്നാട്ടുകാർക്കെല്ലാം അത്  നന്നായിട്ടറിയാം..
മുഹമ്മദ്ക്ക ഇപ്പൊപ്പറയണതിന്റെ ഗുട്ടൻസ്‌ ഞങ്ങൾക്കൊക്കെ അറിയാം"
എനിക്കുവേണ്ടി പ്രതിരോധത്തിന്നായി അബ്ദുള്ളക്കുട്ടിയും പങ്കുചേർന്നു

അഞ്ചാറുകൊല്ലങ്ങൾക്ക്‌ മുമ്പ്‌ നടന്ന സംഭവങ്ങൾ ഓരോന്നായി കെട്ടഴിയാൻ തുടങ്ങി..
ഒപ്പം പരസ്പരമുള്ള സംസാരത്തിന്ന് ശക്തി കൂടിക്കൂടിവന്നു..
വഴിയിലൂടെ നടന്നുപൊയ്ക്കൊണ്ടിരുന്നവരിൽ ചിലരെല്ലാം കടവരാന്തയിലേക്ക്‌ കയറിനിന്നു ഞങ്ങളുടെ സംസാരം ശ്രദ്ധിക്കാൻ തുടങ്ങി...

"
ഇതാരുമായിട്ടാ ബഹളം വെക്കുന്നത്‌...
ഇന്നെവിടെയാ പുതിയ വസ്തുവാങ്ങിയത്‌" 
ഇതാരാ ഇടയ്ക്കു കയറിവന്നു ഇത്രയും ഒച്ചയിട്ടു സംസാരിക്കുന്നത് ...
പരിചയമുള്ള ശബ്ദമാണല്ലോ ..
“ഞാനൊന്നും പറഞ്ഞില്ലേ’’ ... എന്ന് പറഞ്ഞു ചിരിക്കുന്ന ഭാര്യയുടെ ശബ്ദം..

"എടോ, എന്റെ കയ്യിലുണ്ടായിരുന്ന സമ്മാനസഞ്ചിയിൽ രണ്ടുലക്ഷത്തിന്റെ...
അത്‌ നീ സൂക്ഷിച്ചുവെച്ചിട്ടില്ലേ.?" എന്റെ ചോദ്യം കേട്ടതായി പോലും ഭാവിക്കാതെ
രംഗത്തുനിന്ന് പിന്‍വാങ്ങുന്ന ഭാര്യ ...

"
അച്ഛാ, ഇപ്പൊ അച്ഛൻ മേടിച്ച സ്ഥലത്ത്‌ നമ്മടെത്പോലത്തെ വീടുണ്ടൊ...
ഞങ്ങൾക്കത്‌ ഇപ്പൊത്തന്നെ കാണണം"
മക്കൾ രണ്ടുപേരും ഓടിവന്നു മുന്നിൽനിന്നുകൊണ്ടു പറഞ്ഞു..

"
അച്ഛൻ പുതിയ സ്ഥലമൊന്നും വാങ്ങിയിട്ടില്ലല്ലോ"
മക്കളെ രണ്ടുപേരെയും ചേർത്തുപിടിച്ചുകൊണ്ട്‌ ഞാൻ പറഞ്ഞു...

"
അപ്പൊ അച്ഛൻ ഫോണീക്കൂടി പറേണത്‌ കേട്ടല്ലോ"
മക്കൾ രണ്ടുപേരും ഒരുമിച്ചുപറഞ്ഞു...

"
എന്നെ പറ്റിക്കാൻ നോക്കണ്ട ഫോൺ അവിടെ ഹാളിലല്ലേ,
അച്ഛനിവിടെ ഉറങ്ങ്വായിരുന്നില്ലേ"...പെട്ടെന്ന് പറഞ്ഞുപോയി.!

"
ഹെ, ഉറങ്ങ്വായിരുന്നോ ഞാൻ" എനിക്ക്‌ വിശ്വസിക്കാനാവുന്നില്ല...

"
ഈ കലാപരിപാടി കലാപക്കൊടിയായേനെ,
ഞാൻ വിളിച്ചതോണ്ട്‌ രക്ഷപ്പെട്ടതാ" 
ഭാര്യയും രംഗത്തെത്തി...
അപ്പോൾ....... ഞാൻ .........

ഇതു വലിയ ചതിയായിപ്പോയി...
എന്നോടിങ്ങനെ ചെയ്യേണ്ടായിരുന്നു..!
യഥാർത്ഥത്തിൽ ഞാൻ വസ്തുമേടിച്ച അവസരത്തിൽ
ഈ ലോട്ടറി ടിക്കറ്റ്കുറ്റി ടെക്നിക്‌ എനിക്ക്‌ കാണിച്ചുതന്നുകൂടായിരുന്നോ
ഈ സ്വപ്നത്തമ്പുരാനേ.?
അതാലോചിച്ചു ഞാൻ അന്തംവിട്ടിരുന്നുപോയി...

"
സ്വപ്നസമ്പാദ്യം കോടികളായിട്ടുണ്ട്‌...
എല്ലാം അലമാരയിൽ സൂക്ഷിച്ചിട്ടുണ്ട്‌....
അതുപയോഗിച്ച്‌ നമുക്ക്‌ സ്വപ്നമാളിക പണിയാംട്ടോ."

പരിഹാസമാണെങ്കിലും സമാശ്വസിപ്പിക്കലിന്റെ നൈർമ്മല്യമാർന്ന ഭാര്യയുടെ വാക്കുകൾ
ഭാര്യ ചായക്കപ്പുമായി മുന്നിൽ നിൽക്കുന്നു...
ചായവാങ്ങി മേശമേൽ വെച്ചു...
ആ കരം ഗ്രഹിച്ചു എന്റെ കവിളിൽ ചേര്‍ത്തു...
**************
ടി. കെ. ഉണ്ണി
൦൬-൦൫-൨൦൧൦

6 അഭിപ്രായങ്ങൾ:

ടി. കെ. ഉണ്ണി പറഞ്ഞു...

Bindu പറഞ്ഞു...
"A good nadan story. Language also good". But...

Now a days the local lotteries are out dated. Lacks and crores are not a good amount. Now lotteries are computerized and the amounts are billions and trillions. And amounts are not in Sada Indian Rupees. It is in US$ or Euro or£ It is selling through computer networks. Daily thousands of people are getting false messages, that they won the prize. The winner can send his personal details with Bank Account number as early to get the money in their account.
This week one of my friend got 2 messages. One in the name of Microsoft and next is in the name MSN.
2010, മേയ് 10 9:06 AM

ടി. കെ. ഉണ്ണി പറഞ്ഞു...


സിദ്ധീക്ക.. പറഞ്ഞു...
താങ്കള്‍ ബ്ലോഗിങ്ങില്‍ താല്പര്യം എടുക്കുന്നെന്കില്‍ ജാലകം പോലുള്ള അഗ്രിഗേറ്ററുകളില്‍ ചേര്ക്കു വാന്‍ താല്പ.ര്യപ്പെടുന്നു , വായന ഇഷ്ടപ്പെടുനവര്‍ തിരഞ്ഞു പിടിചെത്തും..ആശംസകള്‍ ..
2011, ജനുവരി 9 3:37 AM

ajith പറഞ്ഞു...

സ്വപ്നം പോലെയൊരു കാലം

Sudheer Das പറഞ്ഞു...

ശൈലി ഇഷ്ടപ്പെട്ടു. ആശംസകള്‍.

ടി. കെ. ഉണ്ണി പറഞ്ഞു...

ശ്രീ. അജിത്‌ സര്‍...
ചില്ലറക്കാര്യം - വായനക്കും അഭിപ്രായത്തിനും പ്രോത്സാഹനത്തിനും വളരെ നന്ദി..
അതെ, സ്വപ്നം പോലെയൊരു കാലം തന്നെ..
താങ്കള്‍ക്കും കുടുംബത്തിനും ആശംസകള്‍

ടി. കെ. ഉണ്ണി പറഞ്ഞു...

ശ്രീ. സുധീര്‍ദാസ്‌ ...
ചില്ലറക്കാര്യം - വായനക്കും അഭിപ്രായത്തിനും പ്രോത്സാഹനത്തിനും വളരെ നന്ദി...
രചനാശൈലി ഇഷ്ടപ്പെട്ടതില്‍ വളരെ സന്തോഷമുണ്ട്..
താങ്കള്‍ക്കും കുടുംബത്തിനും ആശംസകള്‍